Wednesday, December 12, 2007

ചരിത്രത്തിന്‍റ്റെ വികൃതികളില്‍ ചിലവ

Photo Sharing and Video Hosting at Photobucket

രണ്‌ടായിരം പാതിരിമാരും
അത്രയുംതന്നെ ദേവസ്വക്കാരും
അതില്‍ക്കുറയാത്ത മറ്റു ന്യൂനപക്ഷങ്ങളും
രണ്‌ടു ലോറി നേതാക്കളും
അത്രത്തോളം അനുയായിസേനകളും
ഉള്‍ക്കൊള്ളുന്ന കൊച്ചുവൃത്തത്തില്‍
'കേരളം'എന്ന പേരിനെ 'റബ്ബളം' ആക്കി
മുന്നേറുകയുണ്ടായതായി മാര്‍ക്കോപോളൊ...
രണ്ടായിരാമാണ്ടിന്‍റ്റെ അന്ത്യഘട്ടത്തെക്കുറിച്ച്‌
വാചാലനാകുന്നു.

പള്ളിക്കൂടങ്ങളില്‍ നിന്നുള്ള വിളവെടുപ്പ്‌
മുന്‍കാലങ്ങളെക്കാള്‍ പതിന്‍മടങ്ങ്‌
വെട്ടുമേനിയായിരുന്നെന്ന്‌ സ്ഥാപിക്കാ
ന്‍ചില തിരുമേനിമാരെയും ഇളമേനികളെയും
അമെരിഗോ, വാസ്കോ തുടങ്ങിയ
ഗവേഷകര്‍ ഉത്തരോദ്ധരിച്ചിരിക്കുന്നുമുണ്ട്‌.

പിതാക്കന്മാരുടെ യജ്ഞാലയത്തില്‍ നിന്ന്‌
അറുപതിനായിരവും
ദേവസ്വം വക കാര്യാലയത്തില്‍ നിന്ന്‌
അത്രത്തോളവുംമറ്റു ന്യൂനപക്ഷങ്ങളുടെ വക
അതില്‍ക്കുറയാത്തതും
നേതാക്കളുടെ കൂടുകളില്‍ നിന്ന്‌
മേല്‍പ്പറഞ്ഞ സംഖ്യയെ വെല്ലാത്തതും
ഒക്കെയൊക്കെയായ ഭിഷഗ്വരാദികള്‍
‍തെരുവിലിറങ്ങി... തേരാപ്പാരാ...!

മനുഷ്യഭാഷയറിയാത്ത
മഹോന്നതപീഠങ്ങളില്‍
അവനവന്‍ കാര്യം വ്രതമാക്കിയ അവര്‍...
ദൈവത്തിന്‌ പകരക്കാരായി
അഭിഷിക്തരായതില്‍പ്പിന്നെയാണ്‌
ദൈവികചൈതന്യം
ഏതോ കുരുടന്‍റ്റെ
മിഴിക്കിണറില്‍
‍ചാടിച്ചത്തത്‌!

+++

Wednesday, December 05, 2007

സരയുവില്‍നിന്ന്‌ സേതുവിലേക്ക്‌

Photo Sharing and Video Hosting at Photobucket

സരയുവില്‍ മുങ്ങും മുമ്പ്‌
തല തകര്‍ത്തത്‌ ഒരു കോണ്ക്രീറ്റ് ശിലയായിരുന്നെന്ന്‌
തന്‍റ്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ട്‌
രാമന്‍ ഞെട്ടിയതിനാല്‍
‍വൈകുണ്ഠത്തിലേക്ക്‌ ലൈവായി പറയാന്‍വെച്ചത്‌
ഒരു മിസ്ഡ് കോളായി കലാശിച്ചു.
ലക്ഷ്മണന്‍റ്റെ നെന്‍ചില്‍ തറച്ചത്‌
ഒരു വേല്‍മുനയാണത്രേ!
മൈഥിലിയുടെ ഗര്‍ഭത്തെ പിളര്‍ന്നത്‌
കൊടുവാളോ വടിവളോ എന്ന്‌
ഫോറന്‍സിക് റിപ്പോര്‍ട്ട്‌ പറഞ്ഞില്ല.
കുട്ടിയുടേത്‌ മനുഷ്യരൂപമായിരുന്നെന്ന്‌
തെഹല്‍ക സ്ഥാപിച്ചു.

സരയുവിനു കുറുകെയുള്ള പാലത്തില്‍
പിന്നെയും....
സായുധപാണികള്‍ ഉശിരോടെ കാത്തുനിന്നു
ശിലകള്ക്കുമേല്‍ ചൊരിയുന്ന കുമ്മായച്ചാന്തില്‍
സ്വന്തം രക്തം ചേര്‍ക്കാന്‍.
താഴെ...
ജലോപരി ഒഴുകിയകന്ന ജഢങ്ങളിലെങ്ങും
വിക്ഷുബ്‌ധതയുടെ നീലിമ ഇല്ലായിരുന്നു.
ചാവേറിന്റെ ചരിതങ്ങളും
അവരില്‍ വര്‍ണ്ണച്ചേലയായില്ല.
ഉടഞ്ഞുവീണ ദേവാലയത്തിന്‍റ്റെ
അസ്ഥികളില്‍കാറ്റ്‌ കൊളുത്തിയ ബാംസുരി മാത്രം
ഖമാസ് രാഗത്തില്‍ വിലപിച്ചു.

കരയില്‍...
തൊപ്പിയും താടിയും ആചാര്യന്മാരായി
തമ്മിലിടഞ്ഞും പിണഞ്ഞും പകര്‍ന്ന
രതിസീല്ക്കാരം മാത്രം മേഘങ്ങളിലേക്ക്‌
വൈദ്യുതി തൊടുത്തു.
കണക്കെടുപ്പിനൊടുവില്‍
‍ലാഭച്ഛേദങ്ങള്‍ക്കു ശേഷം
സായുധപാണികള്‍ പിന്നിലൊളിപ്പിച്ച്‌
രണ്ടാളും പുന്‍ചിരിച്ചു:
വരൂ... ഇനി നമുക്കൊരു സേതു ബന്ധിക്കാം.

+++

Sunday, December 02, 2007

നാവുകള്‍

Photo Sharing and Video Hosting at Photobucket


ആകാരമോ പ്രകാരമോ അല്ല
അവയ്ക്ക്‌ പേരിടുന്നത്‌...
ശീലങ്ങളും ചലനങ്ങളും ചേര്‍ന്ന്‌
ഏതെങ്കിലുമൊരു പേരില്‍ പ്രതിഷ്ഠിക്കുകയാണ്‌.

ചിലവ പെരുവഴിയെങ്കില്‍
ഇടവഴികളോട്‌ ഇണങ്ങില്ല.
പുച്ഛത്തിന്റെ അമ്ളജലം
അതില്‍ വഴുക്കലുണ്ടാക്കും .
ചിലവ ദേവനദിയെന്ന പുകഴ്ത്തലില്‍

നരകവാരിധികളെ ഒളിപ്പിക്കും.
പേരു മാത്രം നിലനില്ക്കും
ഒരു നോക്കുകുത്തിച്ചിരി പോലെ!

മരമായ്‌ മേഘം തൊടുന്ന
മഴയായ്‌ മണ്ണിലിറങ്ങുന്ന
ചിലവയൊക്കെ ഓര്‍മ്മിക്കപ്പെടും
പല ജന്‍മങ്ങളുടെ ഒളിപ്പടവുകളിലൂടെ.
വാക്കുകളുടെ സുഗന്ധമേറ്റിയ
കേഴ്വിയായ് മുഴങ്ങിക്കുഴങ്ങി
അവ ചരിത്രത്തില്‍ കൊടി നാട്ടും.

വിഷമധുരം കിനിയുന്നതോ
ശവക്കച്ചയായ്‌ മൂടുന്നതോ
വാഗ്ദത്തമായ്‌ നേരം കൊല്ലുന്നതോ
അക്കൂട്ടത്തിലുണ്ടാവാം.
മഴവില്ലായ്‌ കൊതിപ്പിക്കുന്നതോ
മിഴിമുനയായ് കരള്‍ കീറുന്നതോ
ഒക്കെയൊക്കെ ചില നാള്‍
പ്രാര്‍ത്ഥനാമുറികളില്‍ ഇടം പിടിച്ചേക്കും!

ചിലവ കുളയട്ടകളായി
ആത്മരക്തം കുടിച്ചുചീര്‍ത്ത്‌
ദിച്ചുപാടും മഹോപനിഷത്തുകള്‍!

അങ്ങനെ... നാവുകള്‍
കോടി രൂപകങ്ങളുടെ അഭിസരണങ്ങളിലൂടെ
സ്വയം നഗ്നമാക്കപ്പെട്ട
ജനനേന്ദ്രിയങ്ങളായി തുടിച്ച്‌
പാതകളെയും പതാകകളെയും
ബലാല്‍സംഗം ചെയ്യും.

++++

Friday, November 09, 2007

തത്സമയം

Photo Sharing and Video Hosting at Photobucket
സംഭവം ലൈവായാല്‍
‍സംഗതി കിടിലന്‍...!
സാധനം അപ്പപ്പോള്‍ ഷൂട്ടണം.

മരണത്തിന്റെ മണിനാദമല്ല
മദിപ്പിക്കുന്ന കാലൊച്ചകള്‍
‍സെക്കന്‍ഡുകളെ ഹരിച്ചും
ഡിജിറ്റലായി രേഖപ്പെടുത്തണം.

കത്തുന്ന നാവ്‌....!

വേതാളസന്ദേശമല്ല ഭൂപാളവിസ്മയമാണ്‌
സംപ്രേഷണം ചെയ്‌വതെന്ന്‌
മന്ദ്രസ്ഥായിയില്‍ യന്ത്രിക്കണം.
ചെകുത്താന്റെ വക്കീലെന്ന്‌
ചെറുവൃത്തജീവിയെന്ന്‌
ഉച്ചസ്ഥായിയില്‍ ഉപഹസിക്കണം.
ചെറിയോന്റെ നിഴല്‍നിലത്തില്‍
കുലയ്ക്കാത്ത വാഴയെന്ന്‌
ചെമ്മണ്ണുതേച്ച്‌ ഉത്തരോദ്ധരിക്കണം!

ആസ്ഥാനപദവിയിലില്ലാത്ത
അസ്ഥാനപൂച്ചയെന്നും
പ്രസ്ഥാനമന്ദിരോപാന്തത്തിലെ
വിപ്രലംഭശൃഗാരിയെന്നും
ഈയമുരുക്കി ചെവി നിറയ്ക്കണം.

ഒടുവിലത്തെ ജലപാനവിഭ്രമത്തിലും
സ്ഥലവിഭ്രാന്തിയുടെ ചുരുക്കെഴുത്തും
പിന്‍വാങ്ങലിന്റെ ചിറകൊച്ചയും
ഒന്നും അപ്രധാനമല്ലാത്ത
നാടകജീവിതത്തിന്റെ ലൈവ്‌....
ദാ... ഒപ്പിച്ചല്ലോ...
സംഗതി കിടിലന്‍!

***
(ഏറെക്കാലത്തിനുശേഷമുള്ള ഒരു പോസ്റ്റ്)

Friday, June 29, 2007

ശവദൂരം

കവിത:

Photo Sharing and Video Hosting at Photobucket

ജലത്തില്‍
മത്സ്യം വരയ്ക്കുന്ന ജീവിതം
പുറത്തുനിന്നറിയാത്തവര്‍
മുങ്ങാംകുഴിവിദ്യയെ
കവിതാഗവേഷണമാക്കുന്നത്‌...

വലക്കണ്ണികളുടെ കണ്ണടുപ്പങ്ങളില്‍
അരക്ഷിതത്വം തിരിയാത്തവര്‍
സുരക്ഷയെക്കുറിച്ച്‌
അന്യഭാഷയില്‍ ഉപന്യസിക്കുന്നത്‌...

ഉടല്‍ മാത്രമുള്ള ജലസസ്യത്തെ
കുമിളപ്പൂക്കളാല്‍ കളിയാക്കി
സമ്മിശ്രവായുവിലെ പ്രാണാനുപാതം
ശരിയെന്ന്‌ കരുതുന്നത്‌...

പ്ലാസ്റ്റിക്കും
അമ്ലമണലും
രാസച്ചെളിയും
ലവണാത്മാക്കളുടെ ചിരിയും
മുഖത്തെഴുത്ത്‌ പൊളികളും...

കൃത്യമായ
അളവിലും ചതുരത്തിലും
തൂക്കത്തിലും
ചമയ്ക്കപ്പെട്ട
പിന്തുടരപ്പെട്ട;
ഉടച്ചതെങ്കിലും പുതുക്കപ്പെടാത്ത...
വൃത്തവും കോണുമില്ലാത്ത
ഈ ജീവിതമാണ്‌
നമ്മള്‍ ശവദൂരങ്ങളായി
തിന്നുതീര്‍ക്കുന്നതെന്ന്‌....

ഒരിക്കലും
ഒരുവരും
പറയാതിരിക്കട്ടെ!

000

Sunday, June 17, 2007

ഡെപ്യൂട്ടേഷന്‍

കവിത:
Photo Sharing and Video Hosting at Photobucket


ഉത്തലലെന്‍സിന്റെ കനത്തില്‍
അടുത്തുകാണുന്നവയെല്ലാം അസ്സലാവണമെന്നില്ല!
ഓര്‍മയുണ്ടാവുമല്ലോ
കൊറ്റിയൂരിലെ കാഴ്ചകളെപ്പറ്റി
ടെലിവിഷന്‍കാര്‍ ചമച്ച
പൊട്ടക്കഥകളിലെ പൊരുള്‍.

വംശനാശമില്ലാത്ത പാവങ്ങള്‍
‍കൊറ്റിയൂരിലെ കൊറ്റികള്‍ പറഞ്ഞു:

നാലെണ്ണം ഇല്ലാഞ്ഞത്‌ ഭാഗ്യം!
മൂന്നെണ്ണം പൊക്കിപ്പിടിച്ച്‌
ഒന്നിലൂന്നിയുള്ള ധ്യാനയോഗം
സ്വര്‍ഗ്ഗവാതില്‍ നൂഴുമ്പോലെ എളുപ്പമല്ല.
മീന്‍പിടിക്കുന്നതിലെ നയതന്ത്രം
വെറും മലം മുട്ടലല്ല.
ബുദ്ധിയുള്ളവര്‍ക്കേ അതിന്റെ മുട്ടറിയൂ.

റബറ്‌ കര്‍ഷകന്‍ ഈനാശു
ഉന്നംപിടിക്കുന്ന എരട്ടക്കുഴല്‌
ആത്മാവിന്‌ സഞ്ചരിക്കാനുള്ള
ഇരുള്‍ത്തുരങ്കമാണെന്ന്‌ കരുതിയാലും
ധ്യാനത്തിന്‌ ശാന്തി വേണമെങ്കില്‍
ചുണ്ടനെത്തന്നെ കോര്‍ക്കണം.

പൊന്തമറവിലെ ചെന്നായ
ചങ്ങാത്തം കൊതിച്ച്‌
കടങ്കഥ പറയാന്‍ വരുമ്പോള്‍
സുല്ലിടാന്‍ പറ്റില്ലല്ലോ!
ധ്യാനമൊടുക്കി കോക്രിച്ച്‌
കളിയാക്കല്‍ കൂക്കോടെ
ഒറ്റയൊരു പറക്കലാ പിന്നെ.
തൊണ്ടയിലെ മുള്ളെടുക്കാന്‍
പണ്ട്‌ പോയതിന്റെ പൊല്ലാപ്പ്‌
നൂറ്‌ തലമുറയ്ക്കും മറക്കാവതല്ല.

അങ്ങനെ പറക്കുമ്പോള്‍...
പതിനാലുകാരിയുടെ ഞരങ്ങല്‍
എഴുപതുകാരിയുടെ മൃതിച്ചോര
തൊപ്പിക്കാരന്റെ തീഗുണ്ട്‌
നെറ്റിക്കുങ്കുമമുള്ള കൊടുവാള്‍
തടിയൂര്‍ ഷാപ്പിലെ കുടിപ്പകമേളം
തൊഴില്‍ത്തര്‍ക്കത്തിലെ ചോരത്തുണി
പ്ലസ്‌ ടു മാവിന്റെ മറവിലെ
ഡപ്പാങ്കൂത്ത്‌ പ്രേമത്തകില്‍...
എല്ലാമെല്ലാം കാണുന്നുണ്ട്‌.

ഉറപ്പായി പറയാം...
ഗ്രാമസഭാംഗിയുടെ അവിഹിതത്തില്‍
കുറ്റാരോപിതന്റെ കുടുക്കത്തലപൊളിച്ചതും
കുളത്തിലിട്ടതുമൊന്നും
ബാങ്കുമുറ്റം മുതല്‍ കോടന്‍ചിറ വരെ
അനുഗമിച്ച ഞാനും കണ്ടിട്ടില്ല.

മണലൂറ്റുകാരന്‍ മാത്തുകണ്ട്രേക്കിന്‌
വാക്കിനും വാശിക്കും കുറവോ?
അതിയാനൊന്നും പറഞ്ഞില്ല
അറിഞ്ഞുമില്ലെന്ന്‌ ഞാന്‍ പറയണോ?
എല്ലാം തലവിധിയാണെന്നേ...!

ചുമ്മാതല്ല മാളോരെ,
ഈ കൊറ്റിയൂരിലെ കൊറ്റികളെല്ലാം
ഡെപ്യൂട്ടെഷന്‍ വാങ്ങി സ്ഥല വിടുന്നെ!
അവനവന്റെ ആസനം നനയാതെ നോക്കാന്‍
എന്തെല്ലാം പാടാണ്‌
എന്റെ ശ്രീവല്ലഭാ!

***

Tuesday, June 12, 2007

സ്വരപ്പകര്‍ച്ചകള്‍

കവിത:


‍കൊല്ലണോ, വളര്‍ത്തണോ...
മുന്മൊഴിയുടെ നിഴലിനെ?

ബലിക്കാക്ക പറഞ്ഞു:
കൊന്നേക്കൂ...
മൂന്നുരുള കൊത്താന്‍ അതല്ലേ ഉപായം?

കുറിഞ്ഞി മൊഴിഞ്ഞു:
നടുത്തുണ്ടം കിട്ടുമെങ്കില്‍
നാലുവട്ടം സമ്മതം.

നിഴല്‍ വെറുമൊരു നിഴലല്ലെന്ന്‌,
നിറംപിടിപ്പിച്ച നുണയെന്ന്‌,
നിലവറയിലെ സര്‍പ്പമെന്ന്‌,
നിത്യനിര്‍വാണസൂത്രമെന്ന്‌,
നീതിയില്ലാ സത്വമെന്ന്‌,
ശുദ്ധശൂന്യതാ സ്വത്വമെന്ന്‌...
പലരും ഗവേഷണത്തില്‍ കണ്ടു.

പടവലത്തിന്‌ വളമിട്ട്‌
തണലോല നാട്ടി മഴപ്പാട്ട്‌ ചാറ്റി
തനിമലയാളത്തിന്റെ രുചിയോര്‍ത്ത്‌
ദിനപത്രം മെല്ലെ നുണഞ്ഞിറക്കി
അവനിരിക്കുമ്പോള്‍
അതിരുകള്‍ക്കകം ചടഞ്ഞിരിക്കുമ്പോള്‍
പുലരിപ്പൊന്തയില്‍ ഉറക്കം തൂങ്ങുന്ന
കിളികള്‍ തമ്മില്‍ ആര്‍ത്തുകലമ്പുന്നു...
കൊന്നേക്കൂ...കൊന്നേക്കൂ...

മനസ്സിലുള്ളതാം ചെറിയ വിത്തുകള്‍
നിലത്തിലേക്കവ ചിതറിപ്പാകുവാന്‍
പറഞ്ഞതില്ലാരും, തടഞ്ഞതുമില്ല.
പറന്നുവന്നൊരു കതിരെടുത്തവര്‍..
കിളികളായിടാം, പഥികരായിടാം...
കവിതപോലുള്ള കരളിന്നുള്ളിലെ
സുഗന്ധമേറ്റൊരു കമനിയായിടാം!
ചുരവും മാമലമുടിയും ലാളിച്ച്‌
പുകഞ്ഞ ഗ്രീഷ്മത്തിന്‍ ചെറുകാറ്റായിടാം.
അവരെടുത്തവ, അഭിരമിച്ചവ,
അതിലെ ബാഷ്പവും മുകിലും തൂര്‍ന്നവ...
പരപരാഗണം ഭവിച്ച കാലത്തിന്‍
കുരുതിയില്‍ മുങ്ങി മറഞ്ഞുപോയവ...
ചിലവ വാള്‍മുനച്ചിരിയില്‍ കോര്‍ത്തുള്ള
നെറിയും നേരുമായ്‌ വിറങ്ങലിച്ചവ...
അവയൊക്കെ പകര്‍ന്നരുളിയ സ്നേഹം
ഇവിടെന്‍ പാത്രത്തില്‍ ചെറുനാണ്യങ്ങളായ്‌
തിളങ്ങുമ്പോള്‍, അതിന്‍ നിഴലിനെക്കൊല്ലാന്‍
എനിക്കു വയ്യ...!

വിപരീതങ്ങള്‍തന്‍ വിപണിബാന്ധവം
കൊതിച്ചു ഞാനെന്റെ മുഖം മറയ്ക്കില്ല.
വികൃതമെങ്കിലും വിഫലമെങ്കിലും
എനിക്ക്‌ പഥ്യമീ സ്വരപ്പകര്‍ച്ചകള്‍.

000

Saturday, May 26, 2007

ഇലമഞ്ഞ

കവിത:
Photo Sharing and Video Hosting at Photobucket

ഹരിതകമൊടുങ്ങി വീണോരെ
വളമായിക്കണ്ട്‌ ചിരിക്കേണ്ട
തളിരേ... ഇലപ്പച്ചേ!
നീയും തുടര്‍ച്ച മാത്രം.

തിരുജഢമായെടുത്ത്‌
കുളിപ്പിച്ച്‌
ഉപചരിച്ച്‌
ആല്‍ബത്തിലടുക്കുമ്പോള്‍...
ഉള്ളില്‍ മറന്നിരുന്ന
ബോട്ടണിവിദ്യാര്‍ഥി
നീലക്കുറിഞ്ഞിയായി പൂത്തു.

ഉറക്കറയിലെ മഞ്ഞവെളിച്ചം
വധുവിന്റെ താലിപ്പൊന്നില്‍ പുളഞ്ഞ്‌,
ജനാലയിലെത്തി ഒളിഞ്ഞുനോക്കുന്ന
മിന്നാമിന്നിയെ കളിയാക്കി.

പുലര്‍ച്ചെ...
ഈറനായെത്തി,
നാണിച്ച്‌
ദേ... കണ്ടില്ലേ - എന്ന്‌
ചുണ്ടുകള്‍ കൂര്‍പ്പിച്ചവളുടെ
കഴുത്തിലും കവിളിലും
മിന്നാമിന്നിയുടെ മഞ്ഞ.

മീനത്തിന്റെ ഉഷ്‌ണമുടിയില്‍
‍കൊന്ന മാത്രം വിലാസിനിയായി
കമ്മലിളക്കുന്ന നടനം...
പൂത്തിരി കൊളുത്തിയ വെട്ടവും
മഞ്ഞത്തരികളുടെ സിനിമാറ്റിക്‌ ഡാന്‍സും.

പ്രാതലിന്റെ മണ്‍പാത്രത്തില്‍
‍പൊട്ടാത്ത കാളക്കണ്ണായി
മഞ്ഞക്കരുവിന്റെ രക്തസാക്ഷ്യം.
ഭ്രൂണത്തെ വിഴുങ്ങാനും
പിശാചിന്റെ കൂടോത്രം!

ചുമരിലെ ചിത്രത്തില്‍
മണ്ണും മഴയും മണത്ത്‌,
കിളയും വിതയും പൊലിച്ച്‌
സൂര്യകാന്തികള്‍ ചിരിച്ചപ്പോള്‍
‍ഭ്രാന്താലയത്തിന്റെ അകംചുമരില്‍
ചിത്രമെഴുതുന്ന കവിയുടെ
കാലടയാളമായി ഇലമഞ്ഞകള്‍.

ആല്‍ബം തുറന്ന്‌ നോക്കുമ്പോള്‍,
ഇലമഞ്ഞയ്ക്കു പകരം
അസ്ഥികളുടെ പരുപരുപ്പില്‍
കരിയിലകള്‍ കലമ്പുന്നു.

മരക്കൊമ്പില്‍
ഇന്നലത്തെ തളിര്
‍സുമുഖമായ ഇലപ്പച്ച
ഇലമഞ്ഞയായി വിറയ്ക്കുന്നു.

ഏതെങ്കിലും കാറ്റില്‍ അതും...?

000

Saturday, May 19, 2007

ശീര്‍ഷാസനം

കവിത:

പാതിരാത്രിയില്‍
ഞെട്ടിയുണര്‍ന്ന്‌ പരതിനോക്കുമ്പോള്‍
എല്ലാം തലകുമ്പിട്ട്‌.
തറയില്‍
മൂന്നിലയുമായി
അപ്പോള്‍ മുളച്ചപോലെ
ലോഹച്ചെടി.
മേശയ്‌ക്കടിയില്‍
തുളുമ്പാതെ ഗ്ലാസ്സും വെള്ളവും.
ഭിത്തിമേല്‍
ക്ലോക്കില്‍
പന്ത്രണ്ടിനുപകരം ഒമ്പത്‌.
ജനാലപ്പുറത്ത്‌ ...
ചെമ്മതില്‍
നാട്ടുമാവ്‌
വിഷവാനം.
മുറ്റത്തെ കിണറും തെങ്ങും
അഴയില്‍ വിരിച്ചിട്ട കാലുറ, യൂണിഫോമും...
അഴുക്കുമൂലയിലെ തുറപ്പച്ചൂല്‌?
കമിഴ്‌ന്നുറങ്ങുന്ന പുസ്തകങ്ങള്‍
കലണ്ടര്‍ദൈവങ്ങള്‍
നിലവിളക്ക്‌
ടെലിവിഷന്‍
എലിക്കെണി.

മറവിയുടെ ചാരം നിറഞ്ഞ
കുടുംബചിത്രങ്ങളില്‍
മരിച്ചവര്‍
‍ജനിക്കാത്തവര്‍...
മഹാത്മാവ്‌

ഗുരു
മാര്‍ക്‌സ്‌...!
മക്കളുടെ പഠനമുറിയിലെ ഭൂപടവും...?

അസഹ്യമായി തല പെരുത്ത്‌
അലറിവിളിച്ചപ്പോള്‍
അതാ...
വീട്ടുകാരിയുടെയും മക്കളുടെയും ഉടുവസ്ത്രങ്ങള്‍
കാറ്റുപിടിച്ച പോലെ
തലകുത്തനെ വരുന്നു.

അവര്‍
ഏകകണ്ഠമായി
സുപ്രഭാത നിലവിളിയോടെ
ആശ്ചര്യപ്പെട്ടു...
ഈ അച്ഛന്‍ മാത്രമെന്താ ഇങ്ങനെ...!
ശീര്‍ഷാസനം ചെയ്യുവാ?

000

Monday, May 14, 2007

വീണ്ടും ജീവിതത്തിലേക്ക്‌

പ്രിയ സ്‌നേഹിതരേ,

'നന്ദി' എന്ന വാക്കിനുള്ളില്‍ എന്റെ മനസ്സിന്റെ ഒരു ചെറുകണികപോലും ഒതുങ്ങുന്നില്ല.

'തന്നതില്ല പരനുള്ളുകാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍,
ഇന്നു ഭാഷയുമപൂര്‍ണ്ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍' - ഇതാണ്‌ എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ.

തികച്ചും അപ്രതീക്ഷിതമായി എനിക്കുണ്ടായ ദുരനുഭവത്തില്‍ വേദനിച്ചവരും പ്രതികരിച്ചവരും മനസ്സാന്നിദ്ധ്യത്തോടെ അധികാരികളുമായി ബന്ധപ്പെട്ട്‌ 'മോചനം' സാദ്ധ്യമാക്കിയവരുമായ നൂറുകണക്കിന്‌ 'സുഹൃത്തുക്കളുണ്ട്‌'. സ്നേഹിതനില്‍നിന്ന്‌ സുഹൃത്തിലേക്ക്‌ പെട്ടെന്ന്‌ വളര്‍ന്നവര്‍ പലരുണ്ട്‌. മനുഷ്യബന്ധത്തിന്റെ സുഖതീവ്രതയും വികാരതീക്ഷ്‌ണതയും പലയളവില്‍ അനുഭവിപ്പിച്ചവരുണ്ട്‌. അവരുടെ പേരുകളെല്ലാം ഞാന്‍ ഇവിടെ മനപ്പൂര്‍വം പറയുന്നില്ല. അവരോടുള്ള സ്നേഹം, കടപ്പാട്‌, ആദരവ്‌ എന്നിവയൊക്കെ പ്രിയസ്നേഹിതന്‍ കുഴൂര്‍ വില്‍സണ്‍ പറഞ്ഞപോലെ 'മനുഷ്യനന്മയിലുള്ള വിശ്വാസം' ഒന്നുകൂടി പുതുക്കിയിട്ടുണ്ടെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. ഇവിടെ (സത്യസന്ധമായിത്തന്നെ)പറയാന്‍പോകുന്ന കാര്യങ്ങള്‍, പരാമര്‍ശിക്കപ്പെടുന്ന 'രാഷ്ട്രീയാവസ്ഥ'യുടെ വൈതാളികര്‍ക്ക്‌ സ്വീകാര്യമോ സുഖകരമോ ആവില്ലെന്നറിയാം. എങ്കിലും പറയാതിരിക്കാന്‍ എന്നിലെ സ്വതന്ത്രമനുഷ്യന്‌ കഴിയില്ല. അധികാരപ്രമത്തതയ്ക്ക്‌ അതിരും യുക്തിയും പ്രസക്തമല്ലെന്ന പാഠം ഞാന്‍ ആവര്‍ത്തിച്ച്‌ അനുഭവിച്ചതാണല്ലോ!

ദമ്മാമില്‍ രണ്ടുമൂന്ന്‌ മാസം മുമ്പുമാത്രം പ്രവര്‍ത്തനം ആരംഭിച്ച 'ന്യൂ ഏജ്‌ ഇന്ത്യാ ഫോറ'ത്തിന്റെ അംഗത്വവിതരണോദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി, ഏപ്രില്‍ 6-ന്‌ വൈകിട്ട്‌ 4 മണിക്ക്‌ ഞാന്‍ യോഗസ്ഥലത്ത്‌ എത്തിയതായിരുന്നു. ഒരു രസ്റ്റോറന്റിന്റെ മുകള്‍നിലയിലായിരുന്നു സമ്മേളനം. ധാരാളം സുഹൃത്തുക്കളും ആ യോഗത്തില്‍ എത്തിയിരുന്നു. 4.15-ന്‌ മഫ്‌തിയിലായിരുന്ന ഒരു കൂട്ടം 'സി. ഐ. ഡി-കള്‍' ഞങ്ങളെ മൂന്നുപേരെ അറസ്റ്റ്‌ ചെയ്ത്‌, കാല്‍ച്ചങ്ങലയിട്ട്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. (പിച്ചനടക്കുന്ന അനുഭവം വീണ്ടും!). സമാനസ്വഭാവത്തിലുള്ളവരുടെ പോലും കൂട്ടായ്മ അനുവദിക്കപ്പെട്ടിട്ടില്ലാത്ത അവിടുത്തെ നിയമം എന്തിനെയും ഏതിനെയും സംശയദൃഷ്ടിയോടെയാണ്‌ കാണുന്നതെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ! എന്നാല്‍, മലയാളികളുടെ രക്തത്തിലലിഞ്ഞിട്ടുള്ള നല്ല സ്വഭാവങ്ങളിലൊന്നായ 'സംഘടനാബോധം' ഇവിടെ എനിക്ക്‌ 'പ്യാര'യായി എന്ന്‌ പറഞ്ഞാല്‍ മതി. (ആരോ ശത്രുതാപൂര്‍വം ഒരു പാര വെച്ചതാണെന്നും വിശ്വസനീയമായ നിലയില്‍ സംശയമുണ്ട്‌.)

ഏകദേശം രണ്ടുമണിക്കൂര്‍ നേരം ചുമരിന്നഭിമുഖമായി (മൂക്ക്‌ ചുവരില്‍ മുട്ടിച്ച്‌ എന്നും പറയാം) നിര്‍ത്തി ഞങ്ങളുടെ ക്ഷമ പരിശോധിച്ചശേഷം, പിച്ച നടത്തിച്ച്‌ മൂന്നു നിലകളുള്ള കെട്ടിടത്തിലെ ഏറ്റവും ദൂരമുള്ള മുറികളിലേക്ക്‌ വിവിധ 'സാറമ്മാരെ' കാണാനായി ആനയിക്കപ്പെട്ടു. ഏതോ അന്താരാഷ്ട്ര കുറ്റവാളികളെയെന്നവണ്ണം അവര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. ഞങ്ങള്‍ സത്യം മാത്രമേ പറഞ്ഞുള്ളൂ.

"ഇന്ത്യക്കാരുടെ/മലയാളികളുടെ ഒരു സാംസ്കാരിക കൂട്ടായ്മ. അവരില്‍ ബോധവല്‍ക്കരണത്തിനുള്ള ശ്രമങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ്‌ ലക്ഷ്യം. ഈ നാടിന്റെ നിയമവ്യവസ്ഥയെയോ മതാധിഷ്ടിതമൂല്യങ്ങളെയോ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിഷേധിക്കുന്നില്ല."

'പല സംഘടനകളുടെ പേരില്‍ അനധികൃതമായി പണം പിരിക്കുകയും, അത്‌ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ എത്തിക്കുകയും ചെയ്യുന്ന ഗുരുതരമായ കുറ്റമാണ്‌ നിങ്ങളില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്‌. അത്‌ "മമ്‌നു"വാക്കിയിട്ടുള്ള കുറ്റമാണ്‌. ഇതിനെ സംബന്ധിച്ച നിരവധി തെളിവുകള്‍ ഞങ്ങള്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌. - എന്ന്‌ വാദിച്ച സി. ഐ. ഡി. ക്യാപ്റ്റന്‍ അവര്‍ക്കു കിട്ടിയ തെളിവുകളും ഞങ്ങളെ കാണിച്ചു.

'ന്യൂ ഏജ്‌ ഇന്ത്യാ ഫോറം - കിഴക്കന്‍ പ്രവിശ്യാ സമിതി' എന്നെഴുതിയിട്ടുള്ള ഫ്ലെക്സ്‌ ബാനര്‍, 'പന്ന്യന്‍ രവീന്ദ്രന്‍ എം. പി.-ക്ക്‌ സ്വാഗതം' എന്ന പോസ്റ്റര്‍/ബാനര്‍ (ഇവ രണ്ടു മാസം മുമ്പ്‌ നടന്ന ഒരു ചടങ്ങിന്റെ ബാക്കിപത്രമാണ്‌),'മഞ്ഞളാംകുഴി അലി എം. എല്‍. ഏ-യ്ക്ക്‌ സ്വീകരണം' എന്ന ബാനര്‍ (ആരോ, എപ്പോഴോ നടത്തിയ പരിപാടിയുടെ ബാക്കിപത്രം), ഒരു 'കേരളശബ്ദം' വാരിക, ഒരു 'സംവാദം' മാസിക, വി. എസ്‌. അനില്‍ കുമാറിന്റെ 'പുതിയതരം ജീവികള്‍' എന്ന കാഥാസമാഹരം... ഇവയൊക്കെയാണ്‌ തെളിവുകള്‍. എത്ര ശക്തമായ ഭീകരവാദ തെളിവുകള്‍?! ഞാനും (ഉപദേശകസമിതി അംഗം), ജലീലും (സെക്രട്ടറി), സജിത്തും (പ്രസ്സ്‌ ജീവനക്കാരന്‍) അങ്ങനെ ലോക്കപ്പിലേക്ക്‌ മാറ്റപ്പെട്ടു.

അവിടം ഒരു പ്രൊഫഷണല്‍ കലാലയത്തിന്റെ ചിട്ടവട്ടങ്ങളിലായിരുന്നു. പല രാജ്യക്കാരായ പൌരന്മാര്‍. അറബികള്‍, സുഡാനികള്‍, യമനികള്‍, ബംഗ്ലാദേശികള്‍, പാകിസ്താനികള്‍, ഇന്ത്യക്കാര്‍ എന്നിങ്ങനെ ചെറിയൊരു ഭൂലോകം. ഞങ്ങള്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ 'അറബി'സഹോദരന്മാര്‍ നീളന്‍ 'സലാം' തന്നു. പരിചയപ്പെടുന്നതുതനെ, "നിങ്ങള്‍ എത്ര പേരെ കൊന്നു?", "പോലീസ്‌ പിടിക്കുമ്പോള്‍ ഒപ്പം കിടന്നിരുന്ന പെണ്ണിന്റെ പ്രായം എത്ര?", "ഹഷീഷാണോ ബ്രൌണ്‍ഷുഗറാണോ പഥ്യം?" ഇങ്ങനെയുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു. ഒരാഴ്ച മുതല്‍ രണ്ടുമാസം വരെയായി അവിടെ കഴിയുന്നവരുടെ സ്ഥിരാവകാശത്തില്‍പ്പെട്ടതാണ്‌ ജൂനിയേര്‍സിനെ 'റാഗ്‌' ചെയ്യല്‍. ഒരു പരിധിവരെ തന്മയത്വവും, കുറെ മുറി അറബിയും വച്ച്‌ കളിച്ചതില്‍ ഞങ്ങളെ റാഗാനുള്ള അവസരം തുടക്കത്തില്‍ത്തന്നെ ബ്ലോക്ക്‌ ചെയ്യാന്‍ കഴിഞ്ഞു. ഇടയ്ക്കൊക്കെ ഒരു യമനിയും ഒരു സൌദിയും നയിച്ച 'ബാര്‍ബേറിയന്‍ ഗിമ്മിക്കില്‍'നിന്ന് ഞങ്ങള്‍ തന്ത്രപൂര്‍വം തല്ലുകൊള്ളാതെ രക്ഷപ്പെടുകയും ചെയ്ത്തു. (പിരിമുറുക്കത്തിന്റെ പാരമ്യതയില്‍ തളര്‍ന്ന്‌, പിന്നെ അല്‍പമൊന്ന്‌ മയങ്ങിപ്പോയാല്‍, രണ്ടര ലിറ്റര്‍ കൊള്ളുന്ന വെള്ളക്കുപ്പിയില്‍ അഴുക്കു വെള്ളം നിറച്ച്‌ മുഖം ലക്ഷ്യമാക്കി എറിഞ്ഞിട്ട്‌ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ' എന്ന മട്ടില്‍ അവര്‍ ചീട്ടുകളിച്ചിരിക്കും. രാത്രി മുഴുവന്‍ ഒച്ചയും ബഹളവും കഴിഞ്ഞ്‌ നേരം പുലരുന്ന കാര്യം (വാച്ചില്‍ നിന്ന്‌) അറിയുമ്പോള്‍ ഒന്നു കണ്ണടയ്ക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ വരും അതിലും പലവിധ ശല്യപ്പെടുത്തലുകള്‍.

അങ്ങനെ കഴിയുമ്പോള്‍, ഇടയ്ക്ക്‌ മനസ്സ്‌ കൈവിട്ടുപോകും. ആദ്യത്തെ ഒരാഴ്ച്ച സന്ദര്‍ശകരെ അനുവദിക്കതിരുന്നെങ്കിലും, ചില സുഹൃത്തുക്കള്‍ അവരുടെ സ്വാധീനമുപയോഗിച്ച്‌ ഞങ്ങളെ വന്നുകണ്ടു. 'അധികം വൈകാതെ പുറത്തിറങ്ങാം' എന്നൊരു വിശ്വാസം അവര്‍ പ്രകടിപ്പിച്ചതില്‍ ഞങ്ങളും ആശ്വസിച്ചു. തടവറയിലെ ബുദ്ധിമുട്ടുകളല്ല, മറിച്ച്‌ - വീട്ടില്‍ നല്ല പാതിയും കുഞ്ഞുങ്ങളും ഏതുതരം മാനസികാവസ്ഥയിലാണ്‌ - എന്ന ചിന്തയാണ്‌ കൂടുതല്‍ തളര്‍ത്തിയത്‌. ഇടയ്ക്ക്‌, ജലീലും സജിത്തും പല പല 'ആര്‍ദ്രമായ'ഓര്‍മ്മകളില്‍ മുങ്ങി വിങ്ങിക്കരയുമ്പോള്‍, എന്റെയും നിയന്ത്രണം നഷ്ടപ്പെടും. കുറെയൊക്കെ കരയും. പിന്നെ, ഞാന്‍ ഇത്ര ദുര്‍ബ്ബലനാവാന്‍ പാടില്ല എന്ന്‌ ഉള്ളിലിരുന്ന്‌ ആരോ പറയുമ്പോള്‍ - "ഓ.. ഇവര്‍ എന്തായലും നമ്മുടെ തലയൊന്നും വെട്ടത്തില്ലല്ലോ. സാരമില്ല" എന്ന്‌ പറഞ്ഞ്‌ അവരെ രണ്ടുപേരെയും ആശ്വസിപ്പിക്കും. സഹിക്കാനാവാത്ത സങ്കടം വന്നാല്‍, ബാത്‌റൂമിനുള്ളില്‍പ്പോയി കരഞ്ഞു തീര്‍ക്കും.

ഞങ്ങളുടെ കമ്പനിയുടമ(സ്പോണ്‍സര്‍)കളൊക്കെ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ജാമ്യം നല്‍കാന്‍ പോലും പോലീസധികാരികള്‍ തയ്യാറായില്ല.'കുറ്റവിമുക്തരാക്കിയാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാം' എന്ന സൌമനസ്യവും അവര്‍ പ്രകടിപ്പിച്ചു. അങ്ങനെ പ്രതീക്ഷകള്‍ മങ്ങിയും തെളിഞ്ഞും ദിനങ്ങള്‍ നീങ്ങി.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍, റസ്റ്റോറന്റ്‌ ഉടമയെയും, സ്റ്റാമ്പ്‌ തയ്യാറാക്കിയ സുഡാനിയെയും അറസ്റ്റു ചെയ്ത്‌ കൊണ്ടുവന്നു. കേസ്‌ ഫയലില്‍ കൂടുതല്‍ ആരോപണങ്ങള്‍ എഴുതിച്ചേര്‍ത്തതായി അത്‌ പരിശോധിക്കാന്‍ അവസരം ലഭിച്ച ഒരു 'വഖീല്‍' പറഞ്ഞു. അതായത്‌, ഈ കേസ്‌ നീണ്ടുപോയാല്‍, ആറുമാസമോ ഒരു വര്‍ഷമോ വരെ ജയില്‍ശിക്ഷ ലഭിക്കാം എന്നു സാരം! ആകെ വിരണ്ടു പോയി. ആറുമാസത്തെ ജയില്‍ ജീവിതം എന്തെല്ലാം പാര്‍ശ്വഫലങ്ങളാവും ഉണ്ടാക്കുക എന്നൊക്കെ ചിന്തിച്ച്‌ ഒരു തരം ഭ്രാന്തോളം ചെന്നെത്തി ഞാന്‍.

ഇതിനിടയ്ക്ക്‌, സി. പി. ഐ. സംസ്ഥാന ദേശീയ നേതാക്കള്‍ക്കും അവര്‍വഴി ഇന്ത്യന്‍ എംബസ്സിക്കും പ്രശ്നത്തിന്റെ ഗൌരവം ബോധ്യമായി. എനിക്ക്‌ പിതൃതുല്യനായ കെ. സി. പിള്ള, വെളിയം ഭാര്‍ഗവന്‍, ഡോ. വള്ളിക്കാവ്‌ മോഹന്‍ദാസ്‌, എം. പി. മാരായ പന്ന്യന്‍ രവീന്ദ്രന്‍, കെ. ഈ, ഇസ്മയില്‍, മന്ത്രിമാരായ ബിനോയ്‌ വിശ്വം, സി. ദിവാകരന്‍ തുടങ്ങിയവര്‍ അവരവരുടെ നിലകളില്‍ ഇടപെട്ടു. സി. ദിവാകരന്‍ റിയാദിലെത്തി ഇന്ത്യന്‍ അംബാസിഡറെ കണ്ട്‌ 20 മിനിറ്റ്‌ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്തു. കഴിയുന്ന ശ്രമങ്ങള്‍ നടത്താമെന്ന്‌ അവര്‍ വാഗ്ദത്തം ചെയ്തു. ദമ്മാമിലെ ഒരു സംഘടനാ നേതാവിനെ എംബസ്സി ഈ പ്രശ്നം പരിഹരിക്കാന്‍ ചുമതലപ്പെടുത്തി. എങ്കിലും, ഞങ്ങള്‍ മൂന്നുപേരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളില്‍ തടസ്സങ്ങളായി ചില 'മുടന്തന്‍ ന്യായങ്ങള്‍' അവര്‍ ഉന്നയിച്ചു. ഒടുവില്‍, "ശിവപ്രസാദിനെ മാത്രം മോചിപ്പിക്കാന്‍ ശ്രമിക്കാം. മറ്റു രണ്ടുപേരെ നാടുകടത്താനാണ്‌ സാധ്യത" എന്ന നിലയിലേക്ക്‌ സംഭവം മറുകണ്ടം ചാടി.

"മോചനമായാലും നാടുകടത്തലായലും അത്‌ ഞങ്ങള്‍ മൂന്നാള്‍ക്കും ഒന്നുപോലെ മതി. ഒരേ ചാര്‍ജുള്ള കേസ്സില്‍ രണ്ടുതരം വിധി ശരിയല്ലല്ലോ. എനിക്കു മാത്രമായി രക്ഷപ്പെടല്‍ വേണ്ട..." - എന്ന ഒരു ഉടക്ക്‌ നിലപാട്‌ എനിക്ക്‌ സ്വീകരിക്കേണ്ടി വന്നു.

പിന്നെയും ഉഷ്ണദിനങ്ങള്‍ നീണ്ട്‌, ഉരുക്കവും വിഭ്രാന്തിയുമായി 25-ആം ദിവസമായി. ഒരു തീരുമാനവുമില്ലാത്ത നരച്ച ദിവസങ്ങള്‍. ഇടയ്ക്ക്‌ കാണാനെത്തിയ പല സുഹൃത്തുക്കളും ഞങ്ങളെ ആശ്വസിപ്പിക്കാനും വീട്ടിലേക്ക്‌ വിളിച്ച്‌ കുടുംബത്തെ സമാധാനിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ 'ആധുനിക മുഖത്തിന്‌' യോജിക്കാത്തവിധം, 'അവിശ്വസനീയമായ മാനുഷികത' വിവിധ നേതാക്കള്‍ പ്രകടിപ്പിച്ചു. അവരുടെ ഒരു കുടുംബകാര്യമായിത്തന്നെ ഈ പ്രശ്നം മാറി. തുടര്‍ച്ചയായി ഫോണില്‍ വിളിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യാന്‍ അവരൊക്കെ കാട്ടിയ മാതൃക പ്രശംസനീയമാണ്‌. (സമാന്തരമായിത്തന്നെ, ബൂലോകത്തെ പ്രിയ സ്നേഹിതരായ പലരും ഇടപെട്ട്‌ ഈ പ്രശ്നത്തിലേക്ക്‌ അധികാരികളുടെ ശ്രദ്ധ കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്ന്‌ (നാട്ടില്‍ വന്ന്) നാലു ദിവസം കഴിഞ്ഞാണ്‌ ഞാന്‍ അറിഞ്ഞത്‌. ആ ശ്രമങ്ങളും എന്റെ മോചനത്തെ സഹായിച്ചിട്ടുണ്ടെന്ന്‌ വിശ്വസിക്കുന്നു.)

സുനില്‍ പ്രക്കാനം , നാസര്‍ക്ക (സുഹൃത്തുക്കള്‍), ഒരു നല്ല സഖാവായ ജോണ്‍, നിസാര്‍ സാര്‍ എന്നിവരുടെ യുക്തിപൂര്‍ണ്ണമായ ഇടപെടലും സ്വാധീനവും അന്തിമഘട്ടം വരെ പിടിച്ചുനില്‍ക്കാന്‍ എനിക്ക്‌ ശക്തി നല്‍കിയെന്ന്‌ പ്രത്യേകം പറയേണ്ടതുണ്ട്‌.25-ആം ദിവസം ഞങ്ങളെ ജാവാസത്തിന്റെ ജയിലിലേക്ക്‌ മാറ്റി. 15 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള ഒരു ഹാളില്‍ 120 തടവുകാര്‍, മീന്‍ അടുക്കിയ പോലെ കഴിയുന്ന 'അസ്സല്‍ തടവറ'. അങ്ങനെ അഞ്ച്‌ സെല്ലുകള്‍. ഞങ്ങളുടെ സെല്ലില്‍ ഏറെക്കുറെ എല്ലാം ഇന്ത്യക്കാരാണെന്ന ഒരു ആശ്വാസമുണ്ട്‌. തല്ലും വഴക്കുമില്ല. പക്ഷേ തടവുകാരുടെ നൂറിരട്ടി 'പാറ്റ'കള്‍ (കൂറകള്‍) കളിച്ചു പുളയ്ക്കുന്ന അതിനുള്ളില്‍ 'അലര്‍ജി സ്പെഷ്യലിസ്റ്റുകള്‍' എന്ന നിലയില്‍ ചൊറിച്ചിലും തുമ്മലുമായി ഞങ്ങള്‍ സുഖജീവിതം തുടങ്ങി. ജനിച്ചിട്ടിതുവരെ കുളിക്കാത്ത പുതപ്പുകള്‍ തറയില്‍ വിരിച്ചിട്ടുണ്ട്‌. അവയില്‍ നിന്ന്‌ പ്രസരിക്കുന്ന 'അറേബ്യന്‍ സുഗന്ധം' ഉപമിക്കന്‍ ഭാഷയില്ല. തടവുകാരില്‍ പലരും ഒരൊറ്റ ഉടുതുണിയില്‍ മാസങ്ങളായി കഴിയുന്നവരാണ്‌. കുടിവെള്ളത്തിന്റെ പ്രശ്നത്താല്‍ ചുമയും മറ്റസുഖങ്ങളും ഉള്ളവരാണ്‌ മിക്കവരും. എല്ലാ അസുഖങ്ങല്‍ക്കും പൊതുവായി നല്‍കപ്പെടുന്ന മരുന്നുകള്‍ 'പാനഡോള്‍' (പാരസെറ്റമോള്‍) ആയിരിക്കും. ഒരു ഹൃദ്രോഗിയാണ്‌ അകത്ത്‌ എത്തിപ്പെടുന്നതെങ്കില്‍, ശവമായിരിക്കും പുറത്തെത്തുക. അത്ര 'വൃത്തികെട്ട' അന്തരീക്ഷം. എംബസ്സിയില്‍ നിന്ന്‌ യാത്രാരേഖകള്‍ പൂര്‍ത്തിയാക്കി നാട്ടില്‍പ്പോകാനായി സ്വപ്നം കാണുകയാണ്‌ എല്ലാ തടവുകാരും.

രണ്ടാം ദിവസം സുനിലും നാസര്‍ക്കയും ജോണും നിസാര്‍ സാറും വന്നത്‌ ശുഭവാര്‍ത്തയുമായിട്ടായിരുന്നു. 'ജാവാസത്ത്‌ അധികാരികളില്‍ ഒരാളുടെ ദയ ഞങ്ങളെ മോചിപ്പിക്കും' എന്നതായിരുന്നു ആ വാര്‍ത്ത. രണ്ടു ദിവസത്തിനുള്ളില്‍ അത്‌ ശരിയാകും. ഞങ്ങളുടെ എക്സിറ്റ്‌ ടിക്കറ്റ്‌ ഉടന്‍ ഹാജരാക്കി അതിനുള്ള സമ്മര്‍ദ്ദങ്ങള്‍ അവര്‍ വേണ്ടവണ്ണം ചെയ്തു.

ഒരു മാസക്കാലം ഇത്തരമൊരു അനുഭവത്തിലൂടെ എങ്ങനെ കടന്നുപോയെന്ന്‌ ഞങ്ങള്‍ സ്വയം അല്‍ഭുതപ്പെട്ടു. 'ശൂന്യതയ്ക്കുള്ളില്‍ നിന്ന്‌ പുറത്തിറങ്ങിയാലേ അതിന്റെ ഭീകരതയെപ്പറ്റി തിരിച്ചറിയൂ' എന്ന്‌ പറയുന്നത്‌ വളരെ ശരിയാണ്‌.

അങ്ങനെ മേയ്‌ 6-ന്‌ രാത്രി 8.30-നുള്ള ഗള്‍ഫ്‌ എയര്‍ ടിക്കറ്റ്‌ ഓക്കെയായി. ഞങ്ങളുടെ സ്യൂട്ട്‌കേസും വസ്ത്രങ്ങളും സ്പോണ്‍സര്‍മാര്‍ പാക്ക്‌ ചെയ്ത്‌ എത്തിച്ചു. പുതിയ ഓരോ ജോഡി വസ്ത്രങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ പ്രവേശിച്ചു. ജയിലിലെ യാത്രയയപ്പ്‌ ഒരാഘോഷമാണ്‌. മാങ്ങ/ഓറഞ്ച്‌/ആപ്പിള്‍ ജൂസ്‌ ... ബിസ്‌കറ്റ്‌സ്‌.. കളിചിരികള്‍! കാലം ഇതാ വീണ്ടും ചിരിക്കുന്നു, ഒരു വികൃതിക്കുട്ടിയെപ്പോലെ!

കൈവിലങ്ങുകള്‍ പ്രതീക്ഷിച്ച ഞങ്ങള്‍ക്ക്‌ ഞെട്ടി. 'മാഫി മുഷ്‌കിലാ' എന്ന്‌ പൊലീസുകാര്‍ പറഞ്ഞു. (സുനിലും നാസര്‍ക്കയും അധികാരിയോട്‌ ആവശ്യപ്പെട്ട ഒരു കാര്യമായിരുന്നു അത്‌ - "ദയവായി അവരെ കൈവിലങ്ങിട്ട്‌ എയര്‍പ്പോര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കരുത്‌" എന്ന്. അത്‌ അവര്‍ ക്ഷമയോടെ പാലിച്ചു.) വാഹനത്തിലേക്ക്‌ കെട്ടുകളും സ്യൂട്ട്‌കേസുകളും എടുത്തുവച്ചു. സെല്‍ഫോണുകള്‍ തിരികെത്തന്നു. രേഖകളില്‍ ഒപ്പിട്ടു. ഇനി യാത്ര !

ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്തപ്പോള്‍ അതിശയം! വിളികള്‍ 'ക്യൂ'വായി വരുകയാണ്‌. ഒച്ച താഴ്ത്തി അതിനൊക്കെ വികാരാര്‍ദ്രമായി മറുപടി പറയുകയാണ്‌. കണ്ണുകള്‍ വഴിഞ്ഞൊഴുകുകയാണെന്ന്‌ അറിയുന്നില്ല. ജലീല്‍ പൊട്ടിക്കരയുകയണ്‌. അതു കണ്ടപ്പോള്‍ പോലീസുകാര്‍ക്ക്‌ തമാശ.
'നീയൊരു പുരുഷനല്ലേ? ഇങ്ങനെ കരയാന്‍ നാണമില്ലേ?' എന്ന്‌ അവര്‍ കളിയാക്കി.എയര്‍പ്പോര്‍ട്ടില്‍, പത്തു-പതിനഞ്ചു പേര്‍ കാത്തുനില്‍ക്കുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ജീവിതചര്യകള്‍ ഞങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ചവര്‍. അകത്തുള്ള ഞങ്ങളുടെ ഉരുക്കമെല്ലാം പുറത്തുനിന്ന്‌ സ്വയം ഏറ്റെടുത്തവര്‍. ഓടിവന്ന്‌ കെട്ടിപ്പിടിച്ച്‌ കരയുകയാണ്‌; വാക്കുകളില്‍ തീപ്പൊരിയുള്ള 'വിപ്ലവകാരികള്‍'.

'ബോംബെ വരെ ടിക്കറ്റുണ്ട്‌. അവിടെനിന്ന്‌ തിരുവനന്തപുരത്തിനുള്ള ഫ്ലൈറ്റില്‍ വേഗം പോവുക. (ഇതാ ടിക്കറ്റിനും ചെലവിനുമുള്ള തുക). കുറെക്കാലം കുടുംബത്തോടൊത്ത്‌ സമാധാനമായി കഴിയുക. യതൊരു ആശങ്കയും വേണ്ട. ഞങ്ങള്‍ ഒപ്പമുണ്ട്‌. വീണ്ടും കാണാം' എന്നൊക്കെ പലരുടെയും ചിതറുന്ന വാക്കുകള്‍. സന്തോഷവും സങ്കടവും ഇടകലര്‍ന്ന മനസ്സിന്റെ വിറയല്‍. ഇനി സൌദിയിലേക്ക്‌ വരാനാവില്ല എന്ന തിരിച്ചറിവ്‌ പല സന്ദേഹങ്ങളെ ഒരു നിമിഷത്തില്‍ സംപ്രേഷണം ചെയ്തു. ഇനി പുതിയൊരു ദിശ കണ്ടെത്തണമെന്ന ബോധ്യവും ഉള്ളില്‍ തിളച്ചു.

മേയ്‌ 7. ഉച്ച തിരിഞ്ഞ്‌ 3 മണിക്ക്‌ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബോംബേ വിമാനം തിരുവനന്തപുരത്ത്‌ ഇറങ്ങി. കുതിക്കുന്ന മനസ്സുമായി ഞങ്ങള്‍ പുറത്തേക്കുള്ള തിമിര്‍പ്പില്‍. അതാ ചിരിക്കുന്ന മുഖവുമായി സഖാക്കള്‍ കെ. ഇ. ഇസ്മയില്‍ എം. പി., സി. എന്‍. ചന്ദ്രന്‍, അഡ്വ. കെ. പി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം. ഹൃദ്യമായ സ്വീകരണം, കുശലങ്ങള്‍. പിന്നെ അവരുടെയൊപ്പം കാറില്‍ എം. എന്‍. സ്മാരകത്തിലേക്ക്‌.

അവിടെ നിയമസഭാ ഡെപ്യുട്ടി സ്പീക്കര്‍ ജോസ്‌ ബേബി, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം. പി. അച്യുതന്‍, ഡോ. വള്ളിക്കാവ്‌ മോഹന്‍ദാസ്‌ തുടങ്ങി പരിചിതരും അപരിചിതരുമായവര്‍.അടുത്തുള്ള ലോഡ്‌ജില്‍ മുറിയെടുത്ത്‌, ബാര്‍ബര്‍ഷോപ്പില്‍നിന്ന്‌ സ്വന്തം രൂപത്തില്‍ പുറത്തിറങ്ങി, ഡെറ്റോള്‍ വെള്ളത്തില്‍ സുഖമായി കുളിച്ച്‌, വീണ്ടും എം. എന്‍. സ്മാരകത്തിലേക്ക്‌. അവിടെ സ: വെളിയം ഭാര്‍ഗവന്‍ കാത്തിരിക്കുന്നു. ഇരുകൈകളും കവര്‍ന്ന്‌ വികാരവായ്പ്പോടെ ഒരു പച്ച മനുഷ്യന്റെ ആകാംക്ഷകള്‍. സംഭവങ്ങളുടെ വിശദീകരണം. 'ഈന്ത്യന്‍ എംബസ്സി സൌദിയില്‍ അത്യാവശ്യമായും നിര്‍വഹിക്കേണ്ടുന്ന കടമകള്‍, പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയ്ക്ക്‌ കൊണ്ടുവരാന്‍ ഉതകുന്നതരത്തില്‍ പ്രശ്നങ്ങളെ പഠിച്ച്‌ അവതരിപ്പിക്കാന്‍' ആവശ്യമായ നോട്ടുകള്‍ തയ്യാറാക്കണമെന്ന് എം. പി. മാര്‍ക്ക്‌ വെളിയത്തിന്റെ നിര്‍ദ്ദേശം.

ജലീലിനും സജിത്തിനും തൃശ്ശൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്തു. വേണുഗോപാലിനൊപ്പം ഞാന്‍ കൊല്ലത്തേക്ക്‌ തിരിക്കുമ്പോള്‍ ജലീലിനും സജിത്തിനും കരച്ചില്‍ വന്നു. വൈകാതെ വീണ്ടും കാണാം എന്ന സമാശ്വാസത്തില്‍ ഞങ്ങള്‍ പിരിഞ്ഞു.

രാത്രി 9.20. വീടിനുമുന്നില്‍ കാര്‍ നിന്നു. അതിന്റെ പ്രകാശത്തില്‍ മുറ്റത്തെ കടലാസുപൂക്കള്‍ ചിരിച്ചു. ബന്ധുക്കളും അയല്‍ക്കാരും വരാന്തയില്‍ത്തന്നെയുണ്ട്‌. എല്ലാ മുഖങ്ങളിലും പരവേശവും കുറച്ചൊക്കെ അവിശ്വസനീയതയും തോന്നി. അതാ നില്‍ക്കുന്നു... രോഗാവസ്ഥയില്‍ തുഴയുന്ന എന്റെ പങ്കാളി.. അല്ല.. കെട്ടി മുറുക്കിവെച്ച ഒരു അഗ്നിപര്‍വതവുമായി എന്റെ നല്ലപാതി. ചിരിയോടെ മക്കള്‍. എന്നെ നിരന്തരം വിളിച്ചുകൊണ്ടേയിരിക്കുന്ന 'വികൃതിക്കുഞ്ചാളി'യായ 'പൊന്നു'. അവളെ എടുത്തുയര്‍ത്തുമ്പോള്‍, ആ കുഞ്ഞുകൈകള്‍ എന്റെ കഴുത്തിനെ അള്ളിപ്പിടിക്കുമ്പോള്‍, ഉള്ളില്‍ ഒരു പുഴ കരഞ്ഞു. അതിനുള്ളില്‍ നിലാവ്‌ പൊഴിഞ്ഞു.

000

Wednesday, April 04, 2007

ഹോളിവുഡ്‌

കവിത:


Photo Sharing and Video Hosting at Photobucket

ഹോളിവുഡാണിത്‌ സാധനം,
കത്തുന്ന സോവിയറ്റാണിതിവൃത്തം.
തോണ്ടിയെടുത്ത ലെനിന്റെ ജഢം,
കയര്‍ത്തൂക്കിലാടുന്ന പ്രതിമ.
ക്യൂവില്‍നിന്ന് ഏറെ പെരുത്ത പാദം
വേരിറക്കിയ മണ്ണിലെ ദുഃഖവോള്‍ഗ.
നിശിതാധികാരിയുടെ രാത്രികള്‍ തുളയ്ക്കുന്ന
ചെമ്പടത്തോക്കിന്‍ തുരുമ്പൊച്ചകള്‍.

വോഡ്‌കയില്‍ മുങ്ങിയ ടോള്‍സ്റ്റോയ്‌
തെരുവേശ്യ ആലിംഗന ചെയ്ത ഗോര്‍ക്കി
സൈബീരിയന്‍ കാട്ടിലലയുന്ന പുഷ്കിന്‍
ഉന്മാദത്തിലാണ്ട മയക്കോവ്‌സ്കി.
ചരടുപൊട്ടിപ്പോയ പട്ടം തെരഷ്കോവ
ഉള്‍ക്കയാല്‍ വെന്ത ഗഗാറിന്‍
സ്‌പുട്‌നിക്കടുപ്പില്‍ പൊരിച്ച റൊട്ടി-
'ലെയ്‌ക്ക' എത്രയോ നല്ല സഖാവ്‌!
ധീരകൊസാക്കിന്റെ ശൂലം തറച്ചവന്‍
‍ഗോതമ്പു നാറും ഷൊളോഖോവ്‌,
പച്ചിരുമ്പൂറയ്‌ക്കു വെച്ചൊരു ട്രോട്‌സ്‌കി,
കല്‍ക്കരിപോലെ ഗോര്‍ബച്ചേവ്‌.

സ്റ്റാലിന്‍ ചിരിപ്പതു കാണേണ്ടതാണ്‌
അയാള്‍ ചോരയല്ലേ കുടിക്കുള്ളു!
തൊപ്പിയും മീശയും നക്ഷത്രവും വെച്ചു
താങ്കളെ സ്റ്റാലിനായ്‌ മാറ്റാം.
വേണ്ടെങ്കില്‍ ബുള്‍ഗാനെടുക്കാം,
അതൊട്ടിച്ച്‌ ലെനിനായി പോസ്സു ചെയ്തീടാം.

വീട്ടില്‍ തിരിച്ചുചെന്നിട്ടുവേണം എന്റെ
വീട്ടുകാരിക്കു സര്‍ക്കീട്ടുപോകാന്‍.
നേരം വെളുത്താലവള്‍ക്കുറക്കം
മക്കള്‍ തീരെ പറക്കമുറ്റാത്തവരും.
എന്തെങ്കിലുമൊന്ന്‌ വാങ്ങൂ, സന്ദര്‍ശകാ...
താങ്കളൊരിന്‍ഡ്യനാണല്ലേ?

പുച്‌ഛച്ചിരിക്കുമേല്‍ റൂബിള്‍ പാറ്റുന്നു ഞാന്‍
കാസറ്റയാള്‍ പൊതിയുന്നു.
'എങ്കിലുമീ ലെനിന്റാളുകളിങ്ങനെ
വല്ലാത്ത വര്‍ഗ്‌ഗമായ്‌പ്പോയോ?'
തെല്ലുറക്കെ ചോദ്യമങ്ങനെ പൊങ്ങവേ
ദീപങ്ങള്‍ കണ്ണടയ്ക്കുന്നു.
ചത്വരത്തില്‍ വിലപേശലിന്‍ ദിഗ്ഭ്രമം
നാണയത്തിന്‍ കിലുക്കങ്ങള്‍.
യാങ്കിപ്പടക്കങ്ങള്‍ തീക്കിനാവേല്‍ക്കുന്ന
സാറിന്റെ പ്രേതാലയങ്ങള്‍.
എല്ലാമറിഞ്ഞെന്ന്‌ ഭാവിച്ച്‌ വാളമീന്‍
‍പോലെ പായുന്നുണ്ട്‌ വോല്‍ഗ.

ഹോട്ടലിലെത്തി സിനിമകാണാനുള്ള
വീറൊടിരിക്കുന്ന നേരം
നഗ്നദൈവങ്ങളായ്‌ തമ്മില്‍പ്പിണയുന്നു
മാംസാര്‍ദ്ര സംഗീതഘോഷം.

ഉള്ളിലിരുന്നിടശ്‌ശേരി ചിരിച്ചുകൊണ്ട്‌
ഇങ്ങനെയോ മൊഴിയുന്നു?
'സിംഹത്തെ നേരിടാന്‍ ബുദ്ധപ്രതിമയും
ശങ്കകൂടാതെ ചുഴറ്റാം,
ജീവന്‍ സുരക്ഷിതമല്ലെങ്കിലെങ്ങാണ്‌
സ്വാതന്ത്ര്യസിദ്ധാന്തഭേരി?'

000

Monday, March 26, 2007

പ്രതിഭാസം

കവിത:

ഇടയനായി വളര്‍ന്നത്‌
കുഞ്ഞാടുകളെ വിശ്വസിച്ചിട്ടല്ല.
യാദവന്‍ കാലികളെ,
യേശു ആടുകളെ,
പ്രവാചകന്‍ ഒട്ടകങ്ങളെ
മേയ്ച്ചതിന്റെ ലാഭവിഹിതം
മോഹിച്ചിട്ടല്ല.
സ്വന്തമാകിയ ഭൌതികം
ആത്മീയപ്പെട്ടിയില്‍ വീഴ്‌ത്തുന്ന
സമര്‍ഥരുടെ പ്രാര്‍ത്ഥനകള്‍
ഉള്ളം നിറച്ചിട്ടുമല്ല.



Photo Sharing and Video Hosting at Photobucket


പിന്നില്‍ നടക്കുന്ന
അഗണ്യര്‍
അശാന്തര്‍
ആവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനകളില്‍
എനിക്കൊരിടം വേണം!
പീലിക്കോലിനാല്‍ ഉഴിഞ്ഞ്‌
മന്ത്രം കെട്ടിയിട്ട
വഴിവിതാനങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍
ചരിത്രത്തിലെഴുതും
ഒരു നായകന്റെ മേല്‍വിലാസം,
ചോരപുരണ്ട വിരല്‍മുദ്ര.

കാല്‍പ്പെരുവിരലില്‍,
അഞ്ചു മര്‍മ്മങ്ങളില്‍,
പലായനപീഡനങ്ങളില്‍...
ഒടുങ്ങാതെ തുടരുന്ന വചോവിലാസങ്ങളില്‍
‍ഞാന്‍ ഇന്നിനെ മറന്ന്‌
നാളെകളെ സ്ഥിരനിക്ഷേപമായ്‌ മാറ്റുമ്പോള്‍...
മരണാനന്തര പെരുമയില്‍
മുഴുകിത്തേങ്ങി അലയുന്ന
ആടിനെക്കാള്‍ നല്ലത്‌
ഇടയനാവുന്നതല്ലേ?

മുന്നില്‍ പിടിക്കാന്‍ ഒരു കോടി,
പിന്നില്‍ നിരക്കാന്‍പടയണി,
നിലവിളികള്‍ക്കൊക്കെ പേറ്റന്റുള്ള
തമോവിസ്‌മൃതിയുടെ താലപ്പൊലി.

കാലം തിരിഞ്ഞുനിന്നാല്‍
ഒരു പ്രളയമോ
പെട്ടകമോ
തീമഴയോ...!
ഞാന്‍ തന്നെ ഒരിതിഹ>സം
വേറെയെന്തിന്‌ പ്രതിഭാസം?

000

Monday, March 19, 2007

തീറ്റ

കവിത:

Photo Sharing and Video Hosting at Photobucket



പാലൊരു സമീകൃതഭക്ഷണ, മതിനാലേ
ധേനുവെത്തിന്നീടുവാന്‍ തീരുമാനിച്ചു ഞാനും.
മുട്ടയില്‍ നിറയെ നല്‍പ്പോഷകം താനല്ലയോ
കോഴിയെത്തിന്നാന്‍ വേറെ ജാമ്യവും വേണ്ടേ വേണ്ട.


മാമ്പഴം, ആപ്പിള്‍, ഓറെഞ്ച്‌, മാതളം, ഏത്തപ്പഴം
മരമായ്‌ തിന്നീടുവാന്‍ പറ്റുകില്ലതിനാലേ
മനസ്‌സില്‍ അവയുടെ തണല്‍നട്ടതിന്‍ കീഴെ
മലര്‍ന്നു കിടക്കുന്നു, മുറുക്കിത്തുപ്പുന്നു ഞാന്‍.


ഇത്തിരിതിന്നുന്നവര്‍ക്കൊത്തിരി ജീവിക്കുവാന്‍
പറ്റുമെന്നൊരു വൈദ്യര്‍ ഗണിച്ചുകല്‍പ്പിക്കവേ
തലച്ചോറല്‍പ്പാല്‍പ്പമായ്‌ വിളമ്പിയതില്‍ത്തെല്ലു
മധുരം ചേര്‍ത്തു സ്വന്തം വിധിയെത്തിന്നുന്നു ഞാന്‍.


ഹൃദയം കൌമാരത്തിലൊരുവള്‍ മോഷ്‌ടിച്ചതാ,
ണവിടം ശൂന്യം; കത്തും നെരിപ്പോടിരിക്കട്ടെ!
സ്‌മൃതികള്‍ വല്ലപ്പോഴും വിരുന്നിന്നെത്തുന്നേരം
തണുക്കുന്നതുമാറ്റാന്‍ തീറ്റകള്‍ക്കാവില്ലല്ലോ?

000





Sunday, March 11, 2007

അരം, വാള്‍, മരം...

കവിത:


Photo Sharing and Video Hosting at Photobucket



അരം വെയ്ക്കുന്ന കൊലച്ചിരിയില്‍
തിടമ്പേറ്റുന്നത്‌ മരണത്തെ.
വക്രതയുടെ വാളേ,
നീ കരുതുന്നുണ്ടോഈ
മൂര്‍ച്ച സ്വന്തമെന്ന്‌?

മരം വിധേയയാം കന്യക.
മഴയേറ്റ്‌ മദം തികഞ്ഞവള്‍
‍കാറ്റുഴിഞ്ഞ്‌ മുടി വകഞ്ഞവള്‍
പകല്‍ കൊണ്ട്‌ തീ കാഞ്ഞവള്‍.
വക്രതയുടെ വാളേ,
നീ കരുതുന്നുണ്ടോ
ഈ മരം നിന്റേതെന്ന്‌?

അടിമുടി നഗ്നയാക്കപ്പെട്ട,
കെട്ടിയിടപ്പെട്ട ഏതൊരു മരവും
ഒന്നു ചീറാതിരിക്കില്ല
കന്യകാത്വം പിളരുമ്പോള്‍.
അത്‌ നിലവിളിയാണെന്നോ
സീല്‍ക്കാരമുറയെന്നോ കരുതി
ഒരു വാളും പിന്തിരിയാറുമില്ല.
മരങ്ങളുടെ ജാഥയേറ്റ്‌
കൊല്ലപ്പെടുന്ന വാളുകളുടെ കഥ
വരും കാലങ്ങളിലുണ്ട്‌.

തച്ചനെ പേടിക്കാത്ത മരവും
ഒച്ചിനെ പേടിക്കാത്ത വേഗവും
ഉലകിലുണ്ടാവില്ല.
കടലാസില്‍ ലാവയായ്‌
കൈവിറപ്പിക്കുന്ന കവിതയെ
ഉയരമെത്താത്ത മകളെങ്കിലും
ഉള്ളാല്‍ ഭയക്കാത്ത കവിയുമില്ല.

എങ്കിലും...
കാന്താരി അരമേ,
വക്രതയുടെ വാളേ,
വകതിരിവിന്റെ മരമേ...
എന്റെ കൈകളെത്താതെ
നിങ്ങള്‍ക്കെന്ത്‌ ജിവിതം?

000

Monday, March 05, 2007

"ബ്ലോഗര്‍വിജയം - രണ്ടാം ദിവസം" അഥവ "യാഹൂവധം തുള്ളല്‍"

ആഗോളങ്ങളിലുള്ള പുരങ്ങള്‍
ബൂലോഗത്തെയറിഞ്ഞു തുടങ്ങി
ആയിരമല്ലണിചേരുന്നിവിടെ
അയുതമാതാവും നമ്മുടെ ശക്തി.

കൊടികളുയര്‍ത്താന്‍ വാചാടോപ-
ത്തുടികളുയര്‍ത്താനാരും വേണ്ടാ...
പ്രതിഷേധത്തിന്‍ തീയിതു പൊങ്ങി
പ്രചരിക്കുന്നൂ ഭൂതലമാകെ.

കറിവേപ്പിലയും സുവും വിശ്വ-
പ്രഭയും ദേവനും ഇഞ്ചിപ്പെണ്ണും
ശ്രീജിത്ത്‌, നന്ദു, ദില്‍ബാസുരനും
രേഷ്മ, കരീം മാഷ്‌, അലിഫും ഷിജുവും
ജ്യോതിര്‍മയി, കൃഷ്‌, കൈപ്പള്ളിയും
കാര്‍ണോരായി ചന്ദ്രേട്ടനും...

പലപല പേരിലഗണ്യസഹോദരര്‍
ഒരുമയിലിങ്ങനെ വര്‍ത്തിക്കുമ്പോള്‍
പ്രതിഷേധത്തിന്‍ ശക്തിനിറഞ്ഞു...
അനോണിത്തങ്ങള്‍ 'കല്ലീവല്ലി'!

ഇപ്രതിഷേധമടങ്ങിയൊതുങ്ങി
പലവഴി നമ്മള്‍ പിരിഞ്ഞേ പോയാല്‍
ഇനിവരുമോരോ വിഷയങ്ങളിലും
ഇതുപോലൊരുമ വിടര്‍ത്താനാമോ?

അതിനാലുരചെയ്യുന്നു നൂനം
ആരും ഖേദം കരുതീടൊല്ലേ!
ജീവിതമാണീ അകലങ്ങളിലും
നമ്മെ നോക്കി നഖം നീട്ടുന്നു.

ജോലിയുമാധിയുമല്‍പ്പം ഗമയും
തോളിലെടുത്താലതു തെറ്റല്ല.
കാരണമില്ലാ ചെറുകാര്യങ്ങളെ
കാഞ്ഞിരമുള്ളാല്‍ തോണ്ടിമുറിച്ച്‌
ഹൃദയങ്ങളിലെ സ്നേഹത്തിന്‍ കനി
വിഷമാക്കീടാന്‍ തുനിയരുതാരും.

ബൂലോഗങ്ങളിലുള്ള സുഹൃത്തേ
ഭൂമി തൊടാതെ നടന്നീടൊല്ലേ!
തറനിലവാരത്തെറികള്‍ പറഞ്ഞാ
ഭീകരവാദം ചെയ്തീടല്ലേ!

വീടിന്നുള്ളിലെ ബോണ്‍സായ്‌ കാണും
പൊട്ടക്കിണറല്ലീ ബൂവുലകം.

000


* ബൂലോഗ നായികാനയകന്മാരുടെ മുഴുവന്‍ പേരുകളും കവിതയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പരാമര്‍ശിക്കപ്പെട്ടവയൊക്കെ ഒരു പ്രാതിനിധ്യസ്വഭാവത്തില്‍ കാണുവാന്‍ അഭ്യര്‍ത്ഥന.

Sunday, March 04, 2007

"ബ്ലോഗര്‍വിജയം - ഒന്നാം ദിവസം" അഥവ"യാഹൂവധം തുള്ളല്‍"


തസ്‌കരശാസ്ത്ര വിശാരദനാകിയ
ദുഷ്‌കൃത യാഹൂ ഇങ്ങനെയെന്നും
വഞ്ചനവിദ്യാപീഠം കയറി-
ത്തഞ്ചിയിരിപ്പാന്‍ ഇച്ഛിക്കുകയോ?

പാവം ബ്ലോഗര്‍ പരീക്ഷിച്ചുള്ളൊരു
പാചകവിദ്യകളൊക്കെ ഉലര്‍ത്തി
യാഹൂ.. എന്നു 'യുറേക്ക' മൊഴിഞ്ഞി-
ട്ടാകെ വിലസ്സിയിരിക്കുന്നേരം...

പലപലദൂരം ഭൂവില്‍ വസിക്കും
പല ബ്ലോഗര്‍മാര്‍ പുകിലു തുടങ്ങി...
തര്‍ക്കം, വേദപുരാണം, ശാസ്ത്രം
ഒക്കെയുമായി തകഥിമി മേളം.

തന്നുടെ മുറ്റത്തുള്ള കറുമ്പി-
പ്പയ്യിനെയാരോ മോഷ്ടിക്കുമ്പോള്‍
തല്ലാനറിയാ പൈതലുമല്‍പ്പം
തൊള്ളതുറന്നു ചിലയ്ക്കുകയില്ലേ?

അതിന്റെ പാല്‌ കറക്കുന്നതിനും
മില്‍മാ ബൂത്തില്‍ വില്‍ക്കുന്നതിനും
നേരേചൊവ്വേ മാന്യതയോടെ
അനുവാദത്തിനു ചോദിക്കേണ്ടേ?

ധീരതയോടിതു പറയുന്നേരം
മ>മാങ്കത്തിനു കോപ്പുമെടുത്തോ?
'അമ്പടവീരാ!' തോളിലിരുന്നീ
ചെവി തിന്നേണ്ടാ നീയിനി മേലില്‍!

'എന്നുടെ ലോകത്തെന്തുണ്ടേലും
കോപ്പിയടിക്കാനെന്നുടെ ധര്‍മ്മം
ചോദിക്കാനായെത്തുന്നവരുടെ
ചോരകുടിച്ചേ ഞാനൊഴിവാകൂ.'....

എന്ന്‌ പുലമ്പും യാഹൂ വില്ലന്‍
എന്നുനിറുത്തും ചോരണവേല?
ഇന്നു നിറുത്താനാവില്ലെങ്കില്‍
അന്നുവരേക്കും നമ്മുടെ സമരം.

അന്യരെ മാനിക്കാത്ത വിലാസം
അങ്ങനെ നീണ്ടുനടക്കില്ലുലകില്‍!
മാപ്പുപറഞ്ഞൊരു വാക്കിന്‍ വിലയില്‍പ
രിഹാരത്തിനു തുനിയൂ... യാഹൂ.

ഓലപ്പാമ്പിനെ നീട്ടിച്ചീറി
ഓക്കാനക്കളി വേണ്ടായിനിയും.
ഹുങ്കുമുയര്‍ത്തിവരേണ്ടാ യാഹൂ..
വങ്കത്തരമിതു നീ മതിയാക്കൂ.

മാനമ്മര്യാദയ്ക്കു നടക്കാന്‍
പാടില്ലാത്ത തരത്തില്‍ വീണ്ടും
നാണക്കേടാമീവഴി നിന്നുടെ
തീക്കളി ബ്ലോഗര്‍മരൊടുവേണ്ട.

000

Wednesday, February 28, 2007

കുരുടന്‍ ദൈവം

കവിത






ഇറങ്ങൂ പുറത്തേക്ക്‌!

ഉടവാള്‍ കിരീടം ചെങ്കോല്‍ ഉടമ്പടി
ചമയങ്ങളെല്ലാമെടുത്തോളൂ,
തിരികെ വരാമെന്ന്‌ കളവു പറയേണ്ട.
(അന്ധന്‍ പരീക്ഷിച്ച സ്വര്‍ണ്ണക്കണ്ണട
എന്നേ ഞാനുപേക്ഷിച്ചു കഴിഞ്ഞു.)

ഇത്രനാള്‍ ചുമ്മിയതറിയുമല്ലോ...
ഇറ്റു ദയ പോലും തരാത്തവനേ!
അകമ്പുറമെല്ലാം നനച്ച കണ്ണീര്‍
മഴത്തീയില്‍ ഉമിനീറിയടരുമ്പൊഴും,
വീര്‍ത്ത കുടത്തിന്‍ വയറുഴിഞ്ഞും
നിലയറ്റ കീര്‍ത്തനനഞ്ച്‌ തിന്നും
കാല്‍ക്കല്‍ വീണറ്റ കഴുത്തുകള്‍ പാടിയ
പൂവിളിക്കാറ്റിന്‍ വ്യഥ മറന്നും
പഷ്ണി കിടന്നു പകര്‍ന്ന നേദ്യങ്ങളെ
പുച്‌ഛിച്ച്‌ കൊടിമരക്കൊമ്പേറിയും
എച്ചില്‍ക്കലത്തിലെ ചീരയാണുത്തമ
ഭക്ഷണമെന്ന്‌ പൊളി പറഞ്ഞും
പരതന്ത്രഗീതയായുള്ളവനേ....
ഇറങ്ങൂ പുറത്തേക്ക്‌!

ഉടലിന്നു പാതിയെ അടിമുടി തളര്‍ത്തി
ജഢമെന്ന ജീവിതക്കുറുഭാഷ നല്‍കി
വിടചൊല്ലുവാന്‍ പോലുമനുവദിക്കാതെ
ഇരുചക്രഗതിയില്‍ കുരുക്കിണക്കി...
മൃതസ്വപ്നപേടകം തനിയേ തുറന്നാ
അമൃതിന്‍ ഫണംമുത്തിയവള്‍ മറഞ്ഞപ്പോള്‍
ഇനി ബാക്കിയില്ലാത്ത വിധി-സൌഖ്യമെല്ലാം
മറുലോകമെത്തിയാല്‍ തരുമെന്നുരച്ചും
നെറികേടിന്നുത്സവമായവനേ...
ഇറങ്ങൂ പുറത്തേക്ക്‌!

വഞ്ചനയ്‌ക്കുത്തരം വേദതന്ത്രങ്ങളായ്‌
അര്‍ത്ഥശാസ്‌ത്രങ്ങളായ്‌ ചൊല്ലിയാടാന്‍
ഇനി നിന്റെ പൂച്ചുള്ള ചര്‍മ്മങ്ങള്‍ വേണ്ട
ആടയാഭരണ കൊലച്ചോറും വേണ്ട.
നുണകള്‍ ചേര്‍ന്നുള്ളൊരു പെരുമാളിനായി
പരമാര്‍ത്ഥമില്ലാത്ത ഭക്തി വേണ്ട.

ജരജീവിതത്തിന്‍ പരാന്നഭോജീ....
ഇറങ്ങൂ പുറത്തേക്ക്‌!

000

Saturday, February 24, 2007

അധികാരത്തെക്കുറിച്ച്‌ രണ്ടു കവിതകള്‍


അന്നം

തീനില്ലാത്ത ചൂണ്ടക്കൊളുത്ത്‌
തൊണ്ടയില്‍ക്കുടുങ്ങിയത്‌
എന്റെ പ്രാണവേദന.
കരയില്‍ ജീവവായു മുറിയുന്നത്‌
ഒടുക്കത്തെ പിടച്ചുതുള്ളല്‍.
ഇരിപ്പിടത്തില്‍ ഇളകിയിരുന്ന്‌
ചൂളം കുത്തുന്നതും
ഇടയ്ക്കിടെ കടലകൊറിച്ച്‌
തെറിപ്പാട്ടില്‍ മുഴുകുന്നതും,
നിന്റെ ചരിത്രബോധം
ഒരു ഉപനിഷദ്ശൂലമായി
പലനെഞ്ചുകള്‍ കീറിയിറങ്ങുന്നതും
വിശിഷ്ടമായ പൌരാവകാശം.

തീന്‍മേശയില്‍ നിന്റെ സ്വാസ്ഥ്യം,
സ്വര്‍ണ്ണപ്പാത്രത്തില്‍ ഞാന്‍ വിഭവം.
കത്തിയും കരണ്ടിയും തൂവാലയും
രക്തവീഞ്ഞിന്റെ നുരയുമായി നിന്റെ മൃഷ്ടാന്നം.


മണ്ണ്‌

വെടിയുപ്പും കണ്ണീരുപ്പും ഒന്നല്ല.
ആദ്യത്തേതില്‍ വധിക്കലിന്റെ അലര്‍ച്ച,
മറ്റേതില്‍ ആര്‍ദ്രതയുടെ മുഴക്കം.
ഒന്ന്‌ ചെവി തുളയ്ക്കുന്നതെങ്കില്‍
അടുത്തത്‌ ഹൃദയത്തെ മുറിക്കുന്നത്‌.

അധികാരിയുടെ ചിരിയില്‍ മണക്കുന്നതും
ശബ്ദത്തില്‍ ഒളിച്ചിരിക്കുന്നതും
വെടിയുപ്പിന്റെ രാസസൂത്രങ്ങള്‍.
സിംഹാസനത്തിലമര്‍ന്നിരിക്കുമ്പോള്‍
അവന്‍ മണ്ണിനെയും തലച്ചോറിനെയും
കൈയൊഴിയുന്നത്‌
മൃഗപരിണാമം.

ചേറില്‍ തിമിര്‍ക്കുന്ന പന്നിയായി
അവന്‍ സ്വയം മറക്കുന്നത്‌ മൌഢ്യം.
നാളെ...
മണ്ണിലിറങ്ങാതെ, മഴ നന്നയാതെ
കുറ്റമെണ്ണി മാപ്പു പറയാതെ
അവന്റെ തല രക്ഷിക്കപ്പെടില്ല.

എന്തെന്നാല്‍,
ഏവരും മറക്കുന്നത്‌
മണ്ണില്‍ നിന്ന്‌ രൂപപ്പെട്ടതൊക്കെ
അവിടെ തിരിച്ചെത്തുമെന്ന
സത്യമാകുന്നു.


000

Wednesday, February 21, 2007

സലാഡ്‌ രുചിക്കുമ്പോള്‍

കവിത:


ഇതളുകള്‍
ഒന്നൊന്നായി അടര്‍ത്തുമ്പോള്‍
ഇല്ലെന്നറിയുന്നത്‌ ഉള്ളി മാത്രമല്ല,
തേടിക്കൊണ്ടേയിരിക്കുന്ന മനശ്ശാന്തി.

മൂക്ക്‌
തൂവാലയിലേക്ക്‌ ചീറ്റാനും
മുരടനക്കി മുക്രയിട്ട്‌
വെള്ളം മോന്താനും
ഇത്ര നല്ലൊരവസരം വേറെയില്ല.

തക്കാളിച്ചോരയില്‍
ചുവക്കുന്ന വിശ്വാസം
അന്യമതക്കാരന്‌റ്റേതെന്ന്‌ സങ്കല്‍പ്പിച്ചാല്‍,
അയല്‍ക്കാരനെ കൊന്നത്‌
പാതകമേയല്ല.

എണ്ണവഴുക്കലുള്ള
ഇളം വക്ഷോജമായി
കണ്ണടച്ച്‌ തഴുകി
ചിന്തിച്ചുറപ്പിച്ചാല്‍
‍വെള്ളരിക്കയോടുംമാംസദാഹം തോന്നാം.

മുന മുതല്‍ കടിച്ച്‌
കടയോളമെത്തുമ്പോള്‍
കുറ്റബോധങ്ങളുടെ കൃമികള്‍ പിടയ്ക്കുന്നത്‌
പച്ചമുളകിന്റെസുകൃതമായി മാറും.

രൂപവും നിറവും
മുറിവുകളും ഒഴിവാക്കി
ആക്രമണ-വിശകലനത്തിനൊടുവില്‍
അയോഡീകരിച്ച ഉപ്പിനാല്‍
‍വായ്‌ക്കരിയും വിലാപവും.

കച്ച പുതപ്പിക്കും മുമ്പ്‌
എംബാം ചെയ്യണമെങ്കില്‍
‍ചെറുനാരങ്ങയുണ്ട്‌.

ഇപ്രകാരമാണ്‌
സലാഡ്‌ രുചിക്കുമ്പോള്‍
പുണ്യം കരഗതമാവുന്നത്‌.

000

Saturday, February 17, 2007

ഉദരനിമിത്തം

കവിത:
പി. ശിവപ്രസാദ്‌


അടച്ചുവാര്‍ക്കാനെടുത്ത നേരം
മരപ്പലകയ്‌ക്കൊരു ചിന്തയുണ്ടായ്‌
തിളച്ച വെള്ളം തുവര്‍ന്ന ശേഷം
തിരിച്ചു പോകാതെ കാവല്‍വേല
തുടര്‍ന്നു ചെയ്‌താല്‍ ചിരിച്ചുകാട്ടും
വെളുത്ത കള്ളത്തികളായ വറ്റുകള്‍.
തിളച്ചുതൂവുന്ന വിഷാദമെല്ലാം
തിരപ്പുറത്തേക്ക്‌ മലര്‍ന്ന തോണി
കുതിച്ചുപായാനതിന്നു മോഹം
തുഴച്ചിലാരോ മറന്നുപോകെ!

ചുടലസ്‌സൂര്യന്‍ വറുത്തെടുക്കെ
ചുവന്നുപോയ മണ്‍ചട്ടിയെന്നാല്‍
അടുപ്പിലാളും വിറകുതീയില്‍
‍കറുത്തവാവായ്‌ പകര്‍ന്നിടുന്നു.
അതിന്റെയുള്ളില്‍ ജലപ്പിശാചിന്‍
തുടിച്ചുതുള്ളും ചിലമ്പുനൃത്തം...
പുറത്തു കാട്ടും വിധങ്ങളല്ല (അല്ല)
അകങ്ങള്‍ നമ്മില്‍ ചൊരിഞ്ഞിടുന്നു!

ചിരട്ടയോളം ചിരിച്ച തേങ്ങ
ചിരവയോടും ചിരിച്ച തേങ്ങ
മരിച്ചുവീഴും നിമിഷമോളം
രുചിക്കുവേണ്ടി ചരിച്ചിടുന്നു.
രുചിച്ചിടാനായ്‌ മരിച്ചുപായും
മനുഷ്യരെന്നാല്‍ അറിഞ്ഞുമില്ല
മൃഗക്കൊഴുപ്പില്‍ പതഞ്ഞുപൊങ്ങും
മൃതാന്തജന്മം നമുക്കു സ്വന്തം.
അടുക്കളയ്‌ക്കീ വിധിക്കരുത്തിന്‍
വിധങ്ങളെല്ലാം അറിയുമെന്നാല്‍
വിഷക്കുരുക്കിന്‍ കുതന്ത്രമെല്ലാം
അവളിലല്ലോ വളര്‍ന്നിടുന്നു.

തണുത്തുകോച്ചി മൂവാണ്ടുകാലം
പൊതിഞ്ഞുവെച്ചോരിറച്ചിയൊക്കെ
കടുംമസാലക്കുറുക്കിനാലേ
നരകഗര്‍ത്തത്തിലടിഞ്ഞിടുന്നു.
ഭുജിക്കുവാനും സുഖിക്കുവാനും
കരാറുറപ്പിച്ച നികൃഷ്‌ടകര്‍മ്മം
പടപ്പുറപ്പാടൊരുക്കി ലോകം
പകുത്തെടുക്കുന്നു വിശിഷ്‌ടജന്മം.

തലയ്‌ക്കുമുമ്പേ കുതിച്ചു പായും
വയര്‍നരകം തപിക്കയാലേ
പലവിധങ്ങള്‍ മുഖത്തെഴുത്താല്‍
ചതിച്ചുകൊണ്ടേ ചിരിപ്പൂ നമ്മള്‍.

000

Monday, February 12, 2007

വസ്‌ത്രം

കവിത: പി. ശിവപ്രസാദ്‌

അഞ്ചു പുരുഷസിംഹങ്ങളും
വസ്‌ത്രവ്യാപാരികളായതില്
‍ഞാന്‍ വിവസ്ത്ര.
ഉടുപുടവയ്ക്ക്‌ കിട്ടുന്ന പ്രിയം
ഉടുക്കാപ്പുടവയ്‌ക്കില്ല.
സ്വന്തമാക്കുന്നവനു ലാഭം
കാഴ്‌ചയും സ്പര്‍ശവും.
ലേലപ്പണമാണ്‌ പ്രധാനം,
ഉടുത്തിരുന്നവളുടെ മാനമല്ല.
ചോദ്യങ്ങള്‍ക്കുനേരെ ചുണ്ടനങ്ങില്ല,
മീശ ചിലപ്പോള്‍ മുനപ്പിച്ചേക്കാം
കണ്ണുകള്‍ കുപിതരാവുമ്പോള്‍.

നരികളാണ്‌ മക്കളെങ്കിലും
ചെന്നായ നുണയുന്ന ചോരയാണ്‌
വിളര്‍ത്ത ഞരമ്പുകളില്‍.
ജലവിഭ്രാന്തിയുടെ കാലം
തപസ്സിനു നേരെ നാവുനീട്ടുമ്പോള്‍
മഹര്‍ഷിമാര്‍ കണ്ണടയ്‌ക്കുന്നു.
പന്തം ചുഴറ്റുന്നത്‌
രാക്ഷസര്‍ മാത്രമല്ല
രക്ഷിതാകളും മിനുക്കുന്നുണ്ട്‌
പ്രതികാരപ്രതിജ്ഞകളുടെ
നേര്‍ത്ത വാള്‍മുനകള്‍.
രഹസ്യമായി കരയുന്നത്‌
ഇടറിയ കഴുത്തുകളാവാം.

ഹേ... കീചകാ വരൂ...!
അവശിഷ്ടമായ ഈ ഒറ്റവസ്ത്രം
നിന്റെ അശാന്തി കെടുത്തുമെങ്കില്‍.

000

Monday, February 05, 2007

കാട്‌

കവിത : പി. ശിവപ്രസാദ്‌



ഉണ്ണീ കാടിതു കണ്ടോളൂ...
ഉള്‍ക്കണ്ണു കുളിര്‍ക്കെ കണ്ടോളൂ...

കാടൊരു കവിപോല്‍ ഓരോ തരുവിലു-
മാത്മസ്വരങ്ങള്‍ തളിര്‍ത്തും പൂത്തും,
ഋതുവാം ഭാവതരംഗങ്ങളില്‍ മതി-
വിഭ്രമരേണു പകര്‍ന്നും കായ്ച്ചും,
മണ്ണിനെ മുത്തിവിടര്‍ന്നീരിലയുടെ
അഞ്ജലിയാകാശത്തിനു നേര്‍ന്നും,
എവിടെ മിഴിക്കോണുടയുന്നവിടെയൊ-
രെതിര്‍വാക്കായി വിളഞ്ഞു തിമിര്‍ത്തും...
കാടൊരു കവിപോല്‍, കാവ്യം പോല്‍,
കനലാഴി തിളയ്ക്കും കല്‍പ്പനപോല്‍.

കാടൊരു വീടാ,ണെല്ലാദിക്കിലു-
മാദിമനുഷ്യര്‍ പണിഞ്ഞവ,തൂണുകള്‍,
ഉത്തര,മെശകള്‍,കഴുക്കോ,ലോലകള്‍
ഒന്നും വേണ്ടാത്തറവാട്‌.
ഓരോ ജന്മമെടുത്തവര്‍ വന്നും
പോയുമിരിക്കും സത്ര, മതാര്‍ക്കും
സ്വന്തമിതെന്ന്‌ ശഠിക്കാനാവാ-
തെന്തുമൊളിക്കാത്തൊരു വീട്‌.

അച്ഛനുമമ്മയുമാദ്യം കണ്ടൊരു
സ്വച്‌ഛവിതാനമിതേ കാട്‌.
അന്ന്‌ നിലാവിന്‌ കുളിരിന്‍ കുമ്പിള്‍,
അഞ്ജനമിട്ട മിഴിക്കോണ്‌.
അപ്സരനൃത്തച്ചുവടുകളാലേ
തൃക്കണിയേകുമുദാരത്വം.
അലയും പഥികനൊരാധിയെഴാതെ
ശയിക്കാന്‍ പച്ചപ്പുല്‍മേട്‌.
പ്രണയം നുരയുമൊരുറവകണക്കെ
പ്രമദസുഗന്ധത്തളിര്‍പോലെ
കാടിതു കാണ്‍കെയൊരാമോദത്തിന്‍
‍കാറ്റലപാടിപ്പുണരുകയായ്‌.
തണ്ണീര്‍ തേവിരസിക്കാനാറുകള്‍
കിങ്ങിണികെട്ടിയ മലയോരം
തമ്മിലറിഞ്ഞു ചിരിക്കാ,നോമല്‍-
ക്കനവിലുറങ്ങാനണിമഞ്ചല്‍.
കണ്‍മണിതന്നുടെ നാവിലണയ്ക്കാന്‍
‍പൊന്നുവയമ്പിന്‍ തേന്‍കൂട്‌.
പ്രാവിനൊരൂഞ്ഞാല്‍വള്ളിയിലാടി
കാവലിരിക്കാന്‍ പൂന്തൊട്ടില്‍.
അപ്പൂന്തൊട്ടിലൊരമ്മമടിത്ത,
ട്ടച്ഛന്‍ പാടും താരാട്ട്‌.
ഇത്തിരിയുയരെ കൈനീളുമ്പോള്‍
ഒത്തുകളിക്കാ*നപ്പൂപ്പന്‍.
പൂവിലുറങ്ങാം, പുലരിയിലുണരാം,
മുകിലാമാനപ്പുറമേറാം.
വെള്ളക്കുതിരയതെന്നുനിനച്ചാ
കുന്നിന്‍മേട്ടില്‍ ചാഞ്ചാടാം.
എല്ലാമേറ്റുപുലമ്പും ഗുഹകളി-
ലെങ്ങുമൊളിച്ചുകളിച്ചീടാം.
അക്കാടിനിയൊരു പാഴ്‌സ്‌മൃതിമാത്രം
ഓര്‍ത്തുചിരിക്കാന്‍, കരയാനും.

ഉണ്ണീ, കാടിതു കണ്ടോളൂ,
ഉള്‍ക്കണ്ണുതുറന്നേ കണ്ടോളൂ.

ഉണ്‍മകള്‍ തൂങ്ങിമരിച്ചൊരു കൊമ്പില്‍
ഉപ്പന്മാരുടെ ഹുങ്കാരം.
പകലും രാവുമുറങ്ങാ മൂങ്ങകള്‍
പാട്ടുപഠിക്കും പുഴയോരം.
ചോരക്കണ്ണുകള്‍ ചൂണ്ടയിടുന്നൊരു
പൊക്കിള്‍ച്ചുഴിയുടെ മണലോരം.
സര്‍പ്പനിലാവിന്‍ നീലക്കുളിരുകള്‍
നൃത്തമൊരുക്കും ഖരവാദ്യം,
ആണുംപെണ്ണുംകെട്ട യുവത്വം
ആളിപ്പടരും മരുവാദ്യം.

ഉണ്ണീ, കാടിതു കണ്ണീരുറയും
കാനല്‍ജലത്തിന്‍ ഘനവര്‍ഷം.
പ്ലാസ്റ്റിക്‍പുഷ്പമനോജ്ഞതയാലേ
പ്ലേഗുപിടിച്ചൊരു യുഗശീര്‍ഷം.
ആണവവിധുവിന്‍ മധുകരനടനം
പ്രാണനലിഞ്ഞു സ്ഖലിക്കുമ്പോള്‍
പുതുവൈറസ്സിന്‍ മാത്രകള്‍ നീളും
പകല്‍സ്വപ്നത്തിന്‍ മൃതമൌനം.
കാടിതു മോഹത്തെളിനീരോ,
കലി-ബാധിച്ചവരുടെ ജ്വരശീലോ?

അതിരുകള്‍ മാനംമുട്ടെയുയര്‍ന്നും
അടിമത്തുടലിന്‍ രോഷമറിഞ്ഞും
അരുതായ്മകളുടെ വിരുതുവിളഞ്ഞും
പൊലിയുകയായി മനുഷ്യത്വം.
നേരും നെറിയും കെട്ടൊരു കാലം
പോരിനു വന്നു വിളിക്കുമ്പോള്‍
ഓടിയൊളിക്കാനുഴറുകയോ
നിന്‍നാവു മരിക്കാതുള്ളപ്പോള്‍?
രക്ഷാമാര്‍ഗ്ഗം തേടുക നീയീ
ഭിക്ഷാപാത്രം കണ്ടറിയാന്‍
അക്ഷരലക്ഷം തിരയാതെന്നും
അക്ഷയമാക്കുക ധ്വനിരാഗം.

000
*അപ്പൂപ്പന്‍താടി

Wednesday, January 31, 2007

കണ്ണാടിയില്‍ ചിരുത കാണുന്നു

കവിത: പി. ശിവപ്രസാദ്‌

ഏഴര വെളുപ്പിന്നേ എഴുന്നേല്‍ക്കും ചിരുതയ്ക്ക്‌
പമ്പയാറ്റില്‍ മുങ്ങിനിവരും പതിവുണ്ടല്ലോ.
വരണ്ട കിണറ്റുവക്കില്‍ ചുരുളും വൃദ്ധനാം പട്ടി
അകമ്പടി പോവതുണ്ട്‌ പുഴവക്കോളം.
പള്ളിയുണരും മുമ്പേ ചുറ്റുമതില്‍ തൊഴുതവള്‍
പുരയിലെ തിടുക്കത്തില്‍ തിരിച്ചെത്തുന്നു.
മുടങ്ങാതെ പരിഭവം പറയുന്നു മക്കളെല്ലാം
കടുത്ത കൌമാരമേറി സഞ്ചരിക്കുന്നോര്‍.
അവര്‍ക്കിന്നു ജലകേളീ മത്സരത്തിന്‍ പുകിലല്ലോ
അതിരില്ലാ തിമിര്‍പ്പാളും ദിനമാണല്ലോ.

`സ്വന്തബന്ധങ്ങളിലുള്ള പലരുമെത്തും,
മുഷിപ്പിക്കാതവര്‍ക്കൊക്കെ സദ്യ നല്‍കേണം,
കാലമെത്ര മാറിയാലും ചിരുത മാറില്ല...`
കാര്യമിങ്ങനെ പുലമ്പുന്നതവള്‍ക്കു ശീലം.

എല്ലാം അവളുടെ പതിവുകള്‍!

പണികള്‍ നുറുങ്ങുകളായ്‌ ചിതറുന്നോരടുക്കള-
ച്ചുമരിലായ്‌ കരിപടിച്ചിരിപ്പതുണ്ടേ
അവളുടെ മനസ്സിന്റെ തെളിമയായ്‌, ഗരിമയായ്‌
അകം നിറഞ്ഞുറവായ ചെറുകണ്ണാടി.
ആറന്മുളയാശാമ്മാര്‍ പണിക്കുറ്റം തീര്‍ത്തെടുത്ത
പളപളാ തിളങ്ങുന്ന വാല്‍ക്കണ്ണാടി.
മുടിവിതിര്‍ത്തെറ്റിയെറ്റി മുനിഞ്ഞ വിളക്കൊളിയില്‍
അവള്‍ പടിഞ്ഞിരിക്കുന്നു, മുഖം നോക്കുന്നു.

എല്ലാം അവളുടെ പതിവുകള്‍!

ഉറക്കങ്ങള്‍ കരിന്തേളായിഴയുന്ന കണ്ണുകള്‍ക്ക്‌
കാക്കവിളക്കെന്ന പഴി ചേര്‍ന്നു പോകുന്നു.
മുടിനാരില്‍ വെള്ളിചാര്‍ത്തി മഴനിലാവുദിക്കുന്നു
മുളകള്‍ പൂക്കും നെഞ്ചിനുള്ളില്‍ മുറിപ്പാടല്ലോ.
ചുഴികുത്തും കവിളൊക്കെ മറന്ന ചുംബനങ്ങളെ
കളിയാക്കിച്ചിരിക്കുംപോല്‍ കോഴി കൂവുന്നു.

തിരികെ വച്ചീടും മുമ്പേ പാളുന്ന നോട്ടമൊന്നില്‍
വാല്‍ക്കണ്ണാടി പുഴയായി തെളിഞ്ഞീടുന്നു.
തിരക്കുത്തിന്‍ വാതിലുകള്‍ മലര്‍ക്കുന്നു
കാലദേശ കരിങ്കാക്ക കരയുന്നുണ്ടവള്‍ക്കു ചുറ്റും.

`പെണ്ണാളേ? പെണ്ണാളേ? കരിമീനാം കണ്ണാളേ,
തിങ്കള്‍ നോമ്പു നോറ്റു നീറിയ കമനിയാളേ..'
പഴയൊരു പാട്ടുപാടി പുഴയുടെ ഈണത്തില്‍
തുഴയേറ്റിയൊരു തോണി കരതേടുമ്പോള്‍
പ്രാണനാളം പിടയുമ്പോലവള്‍ക്കുള്ളില്‍
കടല്‍ ചീറുംതുഴയില്ലാ ചെറുവഞ്ചിയാകുമവള്‍ പിന്നെ.

`പറയൂ നീ, പെണ്ണാളേ.. കരിമീനാം കണ്ണാളേ
കടവെത്തും വഴിയിലെത്ര കടലാഴങ്ങള്‍?
വലയൊക്കെ വീശിവീശി പുഴനടുക്കെത്തുമ്പോള്‍
നിന്റെ പുഞ്ചിരി നെഞ്ചിലേറ്റി കനവു കാണുമ്പോള്‍
കുലച്ചൊരു ചെങ്കദളിക്കുടം പോലെ തുടുക്കുന്ന
നിന്നരികത്തെത്തുവാനായ്‌ മനം തുടിക്കും.
ഒരു മീനും വന്നതില്ലെന്‍ വിളി കേട്ടിട്ടും,
പരല്‍വെള്ളിച്ചിലമ്പിട്ടു തുള്ളിയോളങ്ങള്‍.
ഒരുകോര്‌ മീന്‍ കിടച്ചാലുത്സവം പോലെ
കരതേടാം മദം കൊണ്ട മനസ്സുമായി.
വലയ്ക്കുള്ളില്‍ കുടുങ്ങുന്നു ശവങ്ങള്‍ മാത്രം
ആളറിയാ പേരറിയാ ശവങ്ങള്‍ മാത്രം.
തലയറ്റ മുലയറ്റ ശവങ്ങള്‍ കാണാം,
തലക്കനം തികഞ്ഞുള്ള ശവങ്ങള്‍ കാണാം.
ഇളം ചോര ചുവപ്പിച്ച ശവങ്ങളുണ്ടേ
മരിച്ചിട്ടും മരിക്കാത്ത ശവങ്ങളുണ്ടേ.
തളരുന്നു - പിടയ്ക്കുന്നു - തല കറങ്ങുന്നു
അകത്തിരുന്നൊരു മൌനം ചുണ്ടനക്കുന്നു
ചോരയിറ്റ കനവിലൊരു കിളി പറക്കുന്നു
ചേലകന്ന ജിവിതത്തിന്‍ കൊടികള്‍ പാറുന്നു.

ഇടിമിന്നല്‍ തീപെരുക്കും യൌവനരാത്രി,
കൊടുങ്കാറ്റില്‍ മഴക്കാടിന്‍ ഗരുഢന്‍ തൂക്കം,
തിരക്കോളില്‍ തുഴവീണു മറഞ്ഞീടുന്നു
കരയ്ക്കെത്താന്‍ വഴി കാണതുഴന്നീടുന്നു.
ഉള്ളിലേതോ വഞ്ചിമുങ്ങിയ നിലവിളിത്തോറ്റം
കൊമ്പനാന മദിച്ചപോലെ രാത്രിയുറയുന്നു.

`പറയൂ നീ, പെണ്ണാളേ.. കരിമീനാം കണ്ണാളേ
കടവെത്തും വഴിയിലെത്ര വ്യാമോഹങ്ങള്‍?`

എല്ലാം ചിരുതയുടെ പതിവുകള്‍!

കണ്ണാടി ചുവരിന്മേലുറപ്പിക്കുന്നു
കന്മദക്കൂട്ടലിയുമുള്ളില്‍ ചാരമടിയുന്നു!
അസ്ഥികലശം തുറന്നേതോ പുഴ കുതിക്കുന്നു
ഓര്‍മ്മയ്ക്കു കുറുകെ നീന്തി തോണിയൊഴുകുന്നു.
അമരത്തായ്‌ മരുവുന്നോരാണാളിന്നായി
വെറ്റിലച്ചുരുള്‍ തെറുക്കുന്നു ചിരുതപ്പെണ്ണാള്‍.

000