Monday, December 22, 2008

(കവിത): മണ്‍വാക്ക്‌

Abrt-Baby
മെല്ലെ നടക്കണം...
മുറുകെ പിടിച്ചോളൂ.
പുറത്തിറങ്ങിയാല്‍ ടാക്സി കിട്ടാം...
പരിചിതര്‍ കാണാതിരുന്നാല്‍
അപകടമില്ലെന്ന്‌ കരുതാം.

ലിഫ്റ്റിനുള്ളില്‍ എന്തൊരു ഗന്ധമാണ്‌!
അറവുകാരന്റെ പീടികയില്‍
മുറിഞ്ഞു തൂങ്ങിയ നട്ടുച്ചപോലെ.
(അവിടെയും ഇവിടെയുമായി
ചിതറിയ മാംസത്തുണ്ടുകള്‍
കഴുകിത്തുടയ്ക്കാനും വേണമല്ലോ
കുറെ സാവകാശം.)

എന്തിനായിരുന്നു കുഞ്ഞേ
വ്യഥിതയായി നീയിങ്ങനെ?
പപ്പ അറിയരുത്‌...
കൂട്ടുകാരും... നാട്ടുകാരും!
ഉള്ളില്‍വച്ചേ ഉടഞ്ഞുപോയ
ഒരു രഹസ്യവാക്കായി
ഇത്‌ നമ്മില്‍ മാത്രം.

അവനല്ലേ...
ഓടിക്കിതച്ചെത്തുന്നത്‌?
മിണ്ടാന്‍ നില്‍ക്കണ്ട.
എല്ലാം ഇവിടെ ഒടുങ്ങണം.
ഒരു കരയില്‍മാത്രം തൊടുന്ന
പാലം ആര്‍ക്കുവേണ്ടി?
വേലിയേറ്റത്തില്‍ മുങ്ങിയപ്പോള്‍
എവിടെപ്പോയിരുന്നു?

ചോരപുരണ്ട അയസ്‌കാന്തം
വിറയ്ക്കുന്ന കണ്ണുകളാല്‍
ഇങ്ങനെ നീയെന്നെ നോക്കരുത്‌.
ഉടലാകെ ഉരുകിപ്പോകുന്നു.
ലോഹമില്ലാത്ത പരിസരങ്ങളില്‍
ട്രാഫിക്ജാമിലായ യന്ത്രങ്ങള്‍
പരസ്പരം ഓര്‍മ്മിപ്പിക്കുന്നു:
'ഒരു പൂച്ചെണ്ട്‌
ആദ്യചുംബനം
ദീപ്തരതിയുടെ രാവ്‌
ഇലകൊഴിച്ച ഋതുവിന്‌
നിലാവിന്റെ പാരിതോഷികം.'

എതിര്‍ദിശയിലേക്കുള്ള ഇരമ്പലായി
ടാക്സി പാഞ്ഞതോടെ
അവനിലേക്ക്‌ കരിമേഘങ്ങള്‍ പെയ്തു.
മണ്ണിലേക്ക്‌ തളര്‍ന്നിരുന്നപ്പോള്‍
അന്നനാളത്തില്‍ കുരുങ്ങിപ്പോയ
തീരെ മൃദുവായ കുഞ്ഞുവിരലുകള്‍
വിടര്‍ന്ന മുള്‍ച്ചെണ്ടായി.

സമയത്തിന്റെ പട്ടികയില്‍
മറവി തിന്ന പ്രാണന്റെ വിതുമ്പല്‍.
ഒരു പൊട്ടിക്കരച്ചില്‍ പോലും
കനിയാത്ത മൗനത്താല്‍
വേനലിന്റെ തീനാവിലേക്ക്‌
ഉടഞ്ഞുപോകുന്ന മണ്‍വാക്ക്‌.

***

Monday, December 15, 2008

പനിക്കൂര്‍ക്ക

പനിയാണ്‌
തലയാകെ വറുതിയിലാണ്‌
ഉടല്‍ ചുഴികുത്തുമേതോ
സമുദ്രത്തിലാണ്‌
ഓര്‍മ്മ വികലമാമൊരു
രാത്രിമൂര്‍ച്‌ഛയിലാണ്‌.

മരുന്നുകള്‍ മാറുന്നു
വൈദ്യരും മാറുന്നു
വിരല്‍മുനയില്‍ നിന്നൂര്‍ന്ന
രക്തരേണുക്കളില്‍
കുറിയ മൗനങ്ങളും
കുടിലസ്വാര്‍ത്ഥങ്ങളും
വരിവച്ച്‌ നീങ്ങുന്നു.
നിദ്ര പിണങ്ങിയകന്നിരിക്കും
ഇഷ്ടകാമിനിയാവുന്നു...
പനിയിത്‌
മഹാമൗനമെല്ലാംതകര്‍ക്കുമൊരു
സ്ഫോടനമാവുന്നു.

ഇടവഴിയില്‍ നില്‍പ്പുണ്ട്‌
വായ്‌ത്തലച്ചിരികളായ്‌
ഇടയനെ പിന്‍പറ്റിയലയും
ബലിമൃഗക്കുരുതിമലര്‍.
പെരുവഴിയില്‍ നില്‍പ്പുണ്ട്‌
തിരുശൂലമുനകളില്‍
പിടയുന്ന സിന്ദൂരമുറിവുകള്
‍സ്വയം നീട്ടിയലറുന്ന
പച്ചമാംവിറകുകള്‍.

ഊഷ്‌മാവ്‌ താഴാതെ
ഉരുകിയുയരും ബോധം
ഒരു കരിവാവായി
മറയുന്നതിന്നു മുമ്പ്‌
എവിടെയെന്നച്‌ഛന്,
‍ഈ കൊടുവേനലിന്‍ നെരുകില്‍
ഒരുപിടി ഇല പിഴിഞ്ഞ്‌
അതിലെ ഭൂനിശ്വാസം
ഉയിരായ്‌ പകര്‍ന്നു തന്ന്
അനുനിമിഷം അരികിലിരിക്കാന്‍!
ഒരുപാട്‌ ചോദ്യങ്ങള്‍
ഒരു വാക്കില്‍നിറയുന്ന
പരിഹാരസൂക്തമായ്‌
ചൊല്ലി ചിരിക്കുവാന്‍.

അറിയുന്നതിപ്പൊഴോ...
പനിയുടെ വിറച്ചിലില്‍!
അച്ചന്‍...
പകരമായ്‌ മറ്റൊന്നുമില്ലാത്ത
പ്രകൃതിതന്‍ സിദ്ധൗഷധം.

***