Sunday, August 30, 2009

ഓണക്കാഴ്ചകള്‍

തെക്കുപുറത്തെ ചുടലത്തെങ്ങിന്‍
നെറുകയിലാദ്യം പൊട്ടിവിടര്‍ന്നൊരു
പൂങ്കുല നറുചിരി തൂകുമ്പോള്‍
ഓര്‍ക്കുന്നു ഞാന്‍ മുത്തശ്ശിയെ.

ചക്കരമാവിന്‍ ചായും ചില്ലയില്‍
ഒത്തിരിയാമോദങ്ങള്‍ നിറയ്ക്കും
പൂത്തിരി നെയ്ത്തിരിയുഴിയുമ്പോള്‍
കൈനീട്ടുന്നു മുത്തശ്ശന്‍.

കാവില്‍ കളമെഴുതുന്നൊരുഷസ്സില്‍,
കാവടിയാടും മുകിലിന്‍ വില്ലില്‍,
ചിന്നും മഴയുടെ മുദ്രക്കൈയില്‍,
ചൈത്രസുഗന്ധം പൊഴിയുമ്പോള്‍
പാലമൃതുണ്ട ദിനങ്ങളില്‍ നിന്നൊരു
താരാട്ടായെന്‍ പെറ്റമ്മ.

പാറയുടയ്ക്കും വേര്‍പ്പില്‍ പേശികള്‍
നൊന്തുനുറുങ്ങുമൊരുച്ചക്കൊടുവെയില്‍,
എല്ലാക്കൈകളുമൊത്തുപിടിച്ചൊരു
മലയെ വരുതിയിലാക്കും കനവില്‍...
ഇരുളിന്‍ പൂച്ചകള്‍ പെറ്റുകിടക്കും
മിഴികളിലൊക്കെ വെളിച്ചം പകരാന്‍...
മുഷ്ടിബലത്തിന്‍ ചെന്തീക്കതിരാല്‍
ഉല്‍സവമേളം മണ്ണിലുണര്‍ത്താന്‍
സങ്കല്‍പ്പങ്ങള്‍ പകര്‍ന്നേ പോയൊരു
സ്വപ്നം പോലെന്‍ പൊന്നച്ഛന്‍.

തൂശനിലത്താളില്‍ പൗര്‍ണമി തന്‍
തുമ്പച്ചോറ് നിറയ്ക്കും രാവില്‍
പെട്ടെന്നെന്തേ കൂറ്റന്‍ വാവല്‍-
ച്ചിറകുകളാല്‍ ദുര്‍മൃത്യു പതുങ്ങീ
ചെറ്റും ദയയില്ലാത്തൊരു വിധിയായ്
കുഞ്ഞനിയന്റെ കൊലച്ചോറുണ്ടു?

പാടവരമ്പില്‍ കാറ്റിന്‍ കൈവിരല്‍
കൈതക്കൂമ്പ് തുറക്കുമ്പോള്‍
കണ്ണുകള്‍ പൊത്തിയടുത്തമരുന്നെന്‍
കണ്മണിയുടെ കവിള്‍ പൂക്കുമ്പോള്‍
കാണാക്കനവിന്‍ തോണിയിലാരേ
മോഹപ്പുഴയില്‍ നീന്തുന്നു?

എല്ലാരും ചേര്‍ന്നൊരുനാളെന്നില്‍
സന്‍ചിതസ്നേഹം പകരുമ്പോള്‍
നിലാവായ്, വെയിലായ്, താളപ്പൊയ്ത്തില്‍
നെഞ്ഞ്ചുരുകുന്നൊരു കണ്ണീര്‍ക്കനവായ്
പിന്‍വഴിയെല്ലാമലയാന്‍ വെമ്പു-
മൊരാത്മവിഷാദം പൊന്നോണം.

Wednesday, August 12, 2009

ആര്‍ക്കും അറിയാത്തത്‌!

കണ്ടിട്ടുണ്ടോ?
തുറിച്ച കണ്ണുകളിലെ മരണഭീതി
തുണിക്കറുപ്പാല്‍ മൂടപ്പെടുന്നത്‌?
കുരുക്കുവൃത്തത്തിനകത്തെ ലോകം...
ഇളം പച്ച, മഞ്ഞ, കുങ്കുമം, ചുവപ്പ്‌...
ഒടുവില്‍ എല്ലാം ഇരുട്ടാകുന്നത്‌.

കേട്ടിട്ടുണ്ടോ?
സമയം സൂചിമുനയാകുമ്പോള്‍
‍കഴുത്തു മുറിയുന്ന നേര്‍ത്ത ശബ്ദം.
പാതിയില്‍ നിലച്ച സൈറണ്‍ പോലെ
കുരുതിമൃഗത്തിണ്റ്റെ നിലവിളി.

നുണഞ്ഞിട്ടുണ്ടോ?
കാട്ടരുവിയുടെ കണ്ണീര്‍പോലെ
പൊള്ളുന്ന ചോരയിലെ ഉപ്പ്‌.
കണ്‍കുഴിയില്‍ വിളഞ്ഞ ചിപ്പിയിലെ
കരിഞ്ഞ മാംസത്തിണ്റ്റെ കയ്പ്പ്‌.

മണത്തിട്ടുണ്ടോ?
വെടിമരുന്നിണ്റ്റെ കരിമ്പുകയില്‍
തീയലകള്‍ നിലയ്ക്കുമ്പോള്‍
എല്ലിന്‍കൂട്‌ പോലും ശിഷ്ടമാക്കാത്ത
ചാവേറിണ്റ്റെ പ്രതീകാത്മക സ്വപ്നം.

തൊട്ടിട്ടുണ്ടോ?
പ്രണയത്തിണ്റ്റെ ഇതളുകളിലെ മഞ്ഞ്‌,
തിരസ്കാരത്തിണ്റ്റെ കൊടുമുള്ളുകള്‍,
അസ്തമിക്കുന്ന മൊഴികളിലെ സൂര്യന്‍,
ഇടറുന്ന ഒരുതുള്ളി ബാഷ്പം.

അറിഞ്ഞിട്ടുണ്ടോ?
ജീവവൃക്ഷത്തിണ്റ്റെ തായ്ത്തടിയില്‍
‍അധികാരത്തിണ്റ്റെ മഴുക്കേളികള്‍.
തലച്ചോറിണ്റ്റെ കോടിശിഖരങ്ങളി
‍ജനിതകവ്യാധിയുടെ മൃതികീടങ്ങള്‍.

ഇല്ല, ഒന്നും ഉണ്ടായിട്ടുണ്ടാവുകയില്ല!
അല്ലെങ്കില്‍...
ആരെങ്കിലും...
തുറന്നുപിടിച്ച ഹൃദയത്തിലെ ഈ കൊടുങ്കാറ്റ്‌
മുരളുന്നതെങ്കിലും അറിയാതിരിക്കുമോ?

സുഖാനുഭവങ്ങളുടെ മരവിപ്പില്ലാത്ത
ഇന്ദ്രിയങ്ങള്‍ തുറന്നുവെച്ചാല്‍
അപ്രിയസത്യങ്ങളുടെ കരിങ്കവിത
അണുമാത്രയില്‍ പുഷ്പിക്കും.

അതാണല്ലോ ആര്‍ക്കും അറിയാത്തത്‌!

***