Friday, December 18, 2009

കക്കയും കൈതയും

അരയോളം വെള്ളത്തില്‍
തലയാഴം കൊള്ളുമ്പോള്‍
കക്കകളുടെ ജലസാധകമറിയാം.

കുമിളകള്‍ ഉടയുന്നത്‌
കുരിശ്ശേറിയവണ്റ്റെ നിമിഷങ്ങളില്‍.
പത്തിയമര്‍ത്തിയും ഉപ്പൂറ്റി ഉയര്‍ത്തിയും
തുള്ളിക്കളിച്ചാലേ തെളിയുള്ളൂ
കരിങ്കക്കയുടെ ഗ്രാമച്ചെരിവുകള്‍.
അരികുകളില്‍ മുത്തും പവിഴവും
മുങ്ങാങ്കുഴിയിടുന്ന താഴ്വാരങ്ങള്‍.
കറുത്തപൊന്നും തേങ്ങാക്കൊത്തും
ഇടകലരുന്ന ഇറച്ചിയുടെ മണം.
ഹരിത താംബൂലങ്ങളില്‍ ചുണയേറ്റുന്ന
ചുണ്ണാമ്പെരിവിണ്റ്റെ രസനകള്‍.

കരകയറുമ്പോള്‍ കൈത പറഞ്ഞു:
'എനെറ്റ്‌ കിരീടം സ്വീകരിക്കൂ... '
പൊന്നോലത്തളിരിണ്റ്റെ വാസനക്കരങ്ങള്‍
മറന്നുപോകാത്ത കൂട്ടുകാരിയെ
അപ്പോള്‍ തിരികെത്തന്നു.

പുസ്തകക്കെട്ടും നെല്ലിപ്പഴവും
കാത്തുവച്ചൊരുമ്മയും കൈയൊഴിഞ്ഞ്‌
താഴേക്കവള്‍ പറക്കുമ്പോള്‍
കന്നേറ്റിപ്പാലം കണ്ണടച്ചു നിന്നത്‌
ഇന്നലെയാണ്‌.

കക്ക തുറന്നപ്പോള്‍... !
മാംസത്തിനു പകരം
തീരെ ചെറിയ ഒരു വെണ്‍മുത്ത്‌.

***