Wednesday, February 25, 2009

പാചകക്കുറിപ്പുകള്‍ (ഇന്നത്തെ സ്‌പെഷ്യല്‍)

പൊറുതിമുട്ടിയാല്‍
തയ്യാറാക്കാവുന്ന
ചില സ്പെഷ്യല്‍ ഇനങ്ങളാണ്‌.

ഒന്ന്‌:
മൂര്‍ച്ചയുള്ള കത്തി
വീതിയുള്ള റബര്‍ബാന്‍ഡ്‌
ഇളം ചൂടുള്ള വെള്ളം (ആവശ്യത്തിന്‌).

രണ്ട്‌:
ഫ്യൂരഡാന്‍ - 30 മില്ലിഗ്രാം
സ്ലീപിംഗ്‌ പില്‍സ്‌ - 15 എണ്ണം
എലിപ്പാഷാണം (ഒരു പൂവമ്പഴത്തില്‍ മിക്സ്‌ ചെയ്യാവുന്നത്ര!)

മൂന്ന്‌:
രണ്ടു മീറ്റര്‍ കയര്‍ (പൊട്ടാനിടയില്ലാത്ത തരം)
ചെറിയ സ്റ്റൂള്‍ (സുമാര്‍ രണ്ടടി ഉയരമുള്ളത്‌)
മുറിക്കുള്ളില്‍ ഫാനില്ലാത്തവര്‍
പറമ്പിലെ മാവോ
അടുക്കളയിലെ കഴുക്കോലോ
മുന്‍കൂട്ടി കണ്ടുവെയ്ക്കുക.

അവശ്യം വേണ്ടുന്ന മറ്റു ടച്ചിംഗ്സ്‌:
ബാങ്കുവക ജപ്തി നോട്ടീസ്‌ (അസ്സലും ഫോട്ടോകോപ്പിയും)
കടബാധ്യതയുടെ ചുരുക്കം (എഴുതിത്തള്ളേണ്ടുന്ന തുക ഉള്‍പ്പെടെ)
ആത്മഹത്യാക്കുറിപ്പ്‌ (സ്വന്തം തീരുമാനമെന്ന്‌ വ്യക്തമാക്കി ചുവപ്പിന്റെ അടിവരയിട്ടത്‌) അമ്പലം, പള്ളി, ചര്‍ച്ച്‌ മുതലിടങ്ങളിലെ
വീട്ടാത്ത നേര്‍ച്ചകളുടെ ലിസ്റ്റ്‌.
പ്രണയാവശിഷ്ടമായ
നാലുവരി നാടന്‍പാട്ട്‌.

പാകം ചെയ്യേണ്ടുന്ന വിധം...?
അവരവരുടെ അഭിരുചിയും
സൗകര്യവും പോലെ
ആര്‍ക്കും ശ്രമിക്കാം.
ചൂടോടെയും അല്ലാതെയും അതീവ ആസ്വാദ്യകരം.

സാഹിത്യരോഗികള്‍ക്കുള്ള മുന്നറിയിപ്പ്:
ഇടപ്പള്ളി, നന്ദനാര്‍, രാജലക്ഷ്മി
ആദിയായയവരുടെ റഫറന്‍സുകളും
വൈയക്തികസമസ്യകളും
ടിപ്പണമാക്കാവുന്നതാണ്‌.
***

ഏതെങ്കിലും ടി. വി. ചാനലുകാര്‍
സംഭവം ഹൈലൈറ്റ് ചെയ്തേക്കാം.
‘ചത്തു കിടന്നാലും ചമഞ്ഞുവേണം.’

000

Thursday, February 12, 2009

കിളിപ്പാട്ട്‌

കാതിലെത്താന്‍ വൈകുന്ന
കിളിപ്പാട്ടുകളൊക്കെ
ആകാശം മേഘക്കീറില്‍
നക്ഷത്രത്താല്‍ പകര്‍ത്തുന്നുണ്ടാവാം.
നാളത്തെ വെയിലിലോ
മറ്റൊരിക്കല്‍ മഴയിലോ
ഋതുഗീതമായ്‌ അലിയിച്ച്‌
ഭൂമിക്ക്‌ തിരികെത്തരാന്‍.

അതുകൊണ്ടായിരിക്കാം
നോവുകള്‍ പൊള്ളിക്കുന്ന
കടുത്ത വേനല്‍ സഹിക്കാനും
കരളിനെ കുളുര്‍പ്പിക്കുന്ന
നനുത്ത മഴകളെ പ്രണയിക്കാനും
നം അനുശീലിച്ചത്‌.

സത്യത്തില്‍ ഓരോ കിളിപ്പാട്ടും
ഒരു സന്ദേശമാവം.
ചോരയുറയുന്ന നേരിന്റെ
നേര്‍ത്തലിയുന്ന ഒരീണം
വെട്ടിത്തിളയ്ക്കുന്ന ക്രൗര്യത്തിന്റെ
അപ്രിയമായ ഒരു പൊള്ളല്‍.

തിളച്ചവെള്ളവും പൂച്ചയും
മനസ്സിനുള്ളിലെ ധ്രുവങ്ങളില്‍
ഇപ്പോഴും അങ്ങനെതന്നെ
പതിഞ്ഞുകിടക്കുന്നു...
കിളിപ്പാട്ടുകളാല്‍ ഉണര്‍ത്തപ്പെടാതെ.

***