Sunday, October 26, 2008

രൗദ്രം

The Struggle


വേദം കൊഴുപ്പിച്ചൊരീയത്തിളപ്പിനാല്‍

കാതു പൊട്ടിക്കാതെ തമ്പ്രാ...

വാളും ചിലമ്പും പുലമ്പുന്ന നാവിനാല്‍

വാതുവച്ചീടാതെ തമ്പ്രാ...

വായ്ക്കരിക്കൊപ്പം നനഞ്ഞ തൃത്താവില

കാല്‍ക്കല്‍ക്കിടന്നു പൊരിയുമ്പോള്‍.

മാടമ്പിയയങ്ങ്‌ വാണൊരാക്കാലത്തി-

ലാരും ചിലയ്ക്കാത്ത നാട്ടിലെങ്ങും

മാടനും മറുതയും പടിയിറങ്ങിപ്പോയ

കാവിലെക്കുരുതിയില്‍ നാവുകള്‍ പിടച്ചതും,

മച്ചിന്റെയുള്ളില്‍ തരുണസ്വപ്നങ്ങളും

കൊച്ചുതിടപ്പള്ളി പെറ്റ പോഴത്തവും

ദിക്കില്‍ നിറഞ്ഞു കനലൂതിനിന്നതും

ബ്രഹ്മസ്വരൂപത്തെ രക്ഷസ്സു തീണ്ട്യതും,

ഭഗ്നബന്ധങ്ങളില്‍ ഭാഗപത്രങ്ങളില്‍

ജപ്തിയാളെത്തി ബലിച്ചോറു വച്ചതും...

എങ്ങള്‍ മറന്നതില്ലൊന്നും,

മരിച്ചവര്‍മണ്ണില്‍ക്കലര്‍ന്ന്‌ പുനര്‍ജ്ജനിച്ചേടവേ.

ഗ്രീഷ്മങ്ങളേത്‌ മരുത്തിനും മണ്ണിനും

രോഷം പകര്‍ന്നുരുകുന്ന കാലം

താളും തകരയും ഉപ്പുചേര്‍ക്കാതെങ്ങള്‍

‍പാതി വേവിച്ചു കഴിച്ച നാളില്‍

തീതിന്നു പോയൊരാ പാവം കിടാങ്ങള്‍ തന്‍

‍ചാര്‍ത്തിലാരോ വെടിയുപ്പുതിര്‍ക്കവേ

എതിര്‍വായില്‍ അടിയങ്ങള്‍ മൊഴികൊണ്ട സത്യങ്ങള്‍

പിഴുതെടുത്തങ്ങുന്ന്‌ ചിരി മുഴക്കീടവേ...

ഏനും കിടാങ്ങളും തീനും കുടിയുമ-

റ്റേതേതു ദിക്കില്‍ നടന്നലഞ്ഞു? പിന്നെ...

മാനം ചുരന്ന നറുംകണ്ണുനീരില്‍

കരിക്കാടി സ്വപനവും കണ്ടുറങ്ങി.

നീരും നിലാവും നിറകതിര്‍സ്സൂര്യനും

ചേരുന്നൊരാ കാലമോര്‍ത്ത നേരം

ഓടിത്തളര്‍ന്നെങ്ങള്‍ വന്നെത്തിയീ കൊടൂം-

കാടിന്റെ മതിലകപ്പേച്ചറിയാന്‍.

പാടക്കിഴങ്ങും പനമ്പഴവും കാട്ടു-

ഞാവലിന്‍ കരളുപോലുള്ള കനികളും

തേനും നിറഞ്ഞ ഭ്രമണകാലത്തിന്റെ

തേരുരുട്ടാനിന്നു വന്നു ഞങ്ങള്‍.



Struggle-inside

അക്ഷരം കാറ്റാം ഗുരുവില്‍ നിന്നുല്‍ഭവിച്ച്‌

ഒറ്റ ക്ഷണത്തില്‍ പെരുമ്പറത്തോറ്റമായ്‌!

ആല്‍മരം, കാഞ്ഞിരം, ചൂതം, ഇലഞ്ഞിയും

കാവല്‍നിരയ്ക്കൊത്തു കൈകള്‍ കൊട്ടീടവേ...

താളിയോലയ്ക്കുള്ളിലാരൊ തളച്ചിട്ട

താഴുകള്‍ തുറന്നു വരവായ്‌ പ്രാണവിസ്മയം!

കാമം മനസ്സിലും കാളല്‍ ശിരസ്സിലും

കാളകൂടങ്ങളാല്‍ ഉടല്‍ മിന്നിനില്‍ക്കവേ

കരിവീട്ടിയില്‍ക്കടഞ്ഞെങ്ങള്‍ പണിഞ്ഞൊരീ

കനിവിന്റെ തോഴനാം കുതിരയെ കണ്ടിട്ട്‌

ഞെട്ടിത്തരിക്കാതെ തമ്പ്രാ..., മദം കൊണ്ട്‌

ചിന്നം വിളിക്കാതെ വഴിയൊഴിഞ്ഞീടുക!

കാറ്റിന്റെ ചൂളം കടമെടുത്തിന്നിവര്‍

കടലിന്റെ ശൗര്യം പരിചയാക്കുന്നിവര്‍

കാടിന്റെ ചാരത്തിലര്‍ഘ്യം പകര്‍ന്നിവര്‍

ആറിന്റെ ചാക്കാലമഴയില്‍ കുളിച്ചിവര്‍

മുകിലിന്റെ മൗനത്തില്‍ കണ്‍നിറയ്ക്കുന്നിവര്‍

യുദ്ധരക്തത്തില്‍ ഹൃദയം ദ്രവിച്ചവര്‍...

പകലിന്റെ വാതായനം തേടിയെത്തുന്നു

പലവുരു തോറ്റ പടപ്പാട്ടു പാടുന്നു.

ഇത്‌ രൗദ്രം..

ഇത്‌ രൗദ്ര,മിനിയെങ്ങള്‍ പിന്‍വാങ്ങിടാ!

ചിര-മുതുപുരാണങ്ങളാല്‍ കിന്നരം മീട്ടായ്ക.

***

(സമരം അവസാനിക്കുന്നില്ല. അതിന്റെ രൂപവും കാലവും മാത്രമേ മാറുന്നുള്ളു.)

Tuesday, October 07, 2008

ബംഗാൾ പറയാത്തത്‌

(ബംഗാളും കേരളവും തമ്മിൽ അന്‌തരമില്ല...
തുപ്പാനും തൂറാനും പൊതുവഴി എന്നതുൾപ്പെടെ!)

സിലിഗുരിയിലേക്ക്‌ പോകുംവഴിയിൽ
പച്ച കൊഴുത്ത ഗ്രാമങ്ങളിലൊന്നിൽ
ഒരു ചങ്ങാതിയുണ്ടായിരുന്നു.
എൺപത്‌ കിലോമീറ്ററിന്‌ എണ്ണൂറിന്റെ നീളം
ഗണിതത്തെ പരിഹസിക്കുന്നു.
വണ്ടി സിലിഗുരിയിൽ എത്തുമ്പോഴേക്കും
ചങ്ങാതി മറുകരയെത്തൂമോ ആവോ?

ഹൂഗ്ലിയുടെ മെലിവിനുമേൽ
ഹൗറയുടെ കൂറ്റൻ എടുപ്പുകളിൽ തൂങ്ങി
ആകാശം അവസാന ചമയത്തിലായിരുന്നു.
ബാറിൽനിന്ന്‌ ഇറങ്ങിവന്ന ഒരു തലപ്പാവുകാരൻ
'ബംഗാൾ എങ്ങനെ തോന്നി'യെന്ന്‌ കാതു കൂർപ്പിച്ചു.
മഹാശ്വേതയോട്‌ ചോദിച്ച്‌ പറയാമെന്ന്‌
അയാൾക്ക്‌ വാഗ്ദത്തം ചെയ്ത്‌ പിരിയുമ്പോൾ...
ബിമൽമിത്രയും താരാശങ്കറും കൈകോർത്തു വന്നു!
ഒരാൾക്ക്‌ ചുവന്ന തൊപ്പിയും അപരന്‌ പച്ച മേലങ്കിയും.

ചത്വരത്തിന്റെ അതിരിൽ സിദ്ധാർത്ഥൻ ചിരിച്ചു.
ഇടംകോണിൽ കുതിരകൾ ചിനച്ചു മേഞ്ഞു.
വലംകോണിൽ മോഹൻബഗാനും ഈസ്റ്റ്ബംഗാളും
കുതിച്ചുകയറി ഗോൾ പെയ്തു!

അതാ വരുന്നു സത്യജിത്‌!
പിന്നിൽ...
ആ മെലിഞ്ഞ ചിരിയുമായി അവളുമുണ്ട്‌...!
വനവും ഗ്രാമവും പങ്കുവെച്ച ചിരി...
ഏഴുകരയിലും തടാകമായ്‌
നിത്യയാം സൗരാകർഷണ ഭൂമിയായ്‌
പർവ്വതങ്ങളുടെ പാട്ടുകൾ
നെറുകയിലണിഞ്ഞ്‌ ചുവന്നവൾ!

സൈക്കിൾറിക്ഷയിൽ ഒരു കുടുംബം
ഗതാഗതക്കുരുക്കിൽ നിർവ്വാണം തേടുന്നു.
യത്ഥാർത്ഥ സ്ഥിതിസമത്വം ഇതാണ്‌...
നാലു നാണയത്തിന്റെ ചെലവിൽ
അഭയം വിലക്കപ്പെടുന്ന ദീർഘദർശിത്വം!
ജ്യോതിദായ്ക്കും മറ്റേ ദീദിക്കും ചാരുവിനും സ്തുതി.
ഈ ചവിട്ടുവണ്ടിയിൽ തുടങ്ങി
കാൽകുഴഞ്ഞൊടുങ്ങുന്ന വൈരുദ്ധ്യമേ ഇവർക്കറിയൂ!
റിക്ഷ യന്ത്രമായിട്ടുള്ള വഴികളിലെങ്ങും
അവർ ഇഴഞ്ഞിട്ടില്ലെന്ന്‌ ഓർക്കുന്ന
പാവം നന്ദിഗ്രാമം!

മഞ്ഞക്കാറുകളുടെ ചെറുനിളകൾ
എവിടെയും നഗരത്തെ ഒന്നാക്കുന്നത്‌
കരളിന്റെ ചില്ലയെ കണിക്കൊന്നയാക്കുന്നു.
കാളീഘട്ടിൽ ജലരാശിക്കുമേൽ
ഇന്നും ആരുടെയോ കുരുതിച്ചോര!

കട്ട്‌ല മീനിന്റെ കടുത്ത മുള്ളരികിൽ
അരിവാൾ രാകിയിരിക്കുന്നു രാത്രി.
വറുത്താലും കറിവച്ചാലും
ഇതിന്റെ കണ്ണുകൾ തുറന്നിരിക്കുന്നു.
രുചിയിൽ രണ്ടാമതല്ലാത്ത
ഇതിനുണ്ടോ മലയാളിയെന്നും ബംഗാളിയെന്നും.
കൈലി വലിച്ചുടുത്ത്‌
കുപ്പായക്കൈ തെറുത്തുകയറ്റി
ആടിനടക്കുമ്പോൾ
ബംഗാളിക്ക്‌... ആകെയുള്ള വ്യത്യസ്ഥത
കുറ്റിമീശയുടെ പരുപരുപ്പ്‌ മാത്രം.

ബിർളാമന്ദിറിനു മുന്നിലെ തിരക്കിൽ
ദൈവങ്ങൾ രാംമോഹൻറോയിയെ തിരഞ്ഞു.
സതീരത്നങ്ങളിൽ അവശേഷിക്കുന്ന പലരും
അന്‌തിയുടെ മറവിൽ
ഉണർന്നിരിക്കുന്ന രാപ്പറവകളായി
പകലിനെ തെറിപറഞ്ഞു.

വിക്‌ടോറിയ ജലധാരയുടെ തണുപ്പിലും
ജൂൺ വിയർത്തു വിളറിയത്‌
മൃണാൾസെന്നിന്റെ നായാട്ടുകാരനും
ബോസിന്റെ ചാവേറുകളും കണ്ടില്ല.
ഉരുക്കളുടെ സ്വപ്നവിപ്‌ളവവും
വേട്ടരീതികളിലെ സ്നേഹവാദവും മാറിയത്‌
കോൽക്കാരും ചെങ്കോലുടമകളും
മറക്കുന്നതാവാം കാരണം.

ദാബയിലെ ചപ്പാത്തിയിൽ
പരിപ്പിന്‌ പ്രണയം വരാതെപോയത്‌
കോഴിയോ മുട്ടനാടോ ഏറ്റെടുക്കുമെന്ന പ്രതീക്ഷ
അരമണിക്കൂറിലും സഫലമാവാതെ
ഒരു ഇടതുപക്ഷ ശൈലിയിൽ പിണങ്ങി,
സ്റ്റിൽ ക്യാമറ ഫോക്കസ്‌ ചെയ്യുമ്പോൾ...
തെങ്ങും മാവും മുല്ലയുമായി
മറ്റൊരു കേരളം അതിരിനു പുറത്ത്‌!

(ബംഗാളും കേരളവും തമ്മിൽ അന്‌തരമില്ല...
പൂക്കാനും കായ്‌ക്കാനും പ്രകൃതിസാധർമ്യം എന്നതുൾപ്പെടെ...)

ഇൻഡ്യക്കാരനായ ഞാൻ
പണയം വെച്ച തൂവൽച്ചിറകുകളെ ഓർത്തോർത്ത്‌
നെടുവീർപ്പിടുന്നതും
ഇപ്പോൾ ഫേഷനല്ലല്ലോ!

അഴിമുഖത്ത്‌ നങ്കൂരമിടുന്ന കപ്പലിന്റെ കൂവൽ
എന്നിലേക്ക്‌ മറവിയുടെ അസ്ത്രമായി
പിന്നെയും പെയ്യുന്നു...!

000
(കൽക്കത്തയിൽ നാലുനാൾ അലഞ്ഞതിന്റെ ബാക്കിപത്രമായി ഒരു (ക)വിത! വായിക്കുമോ സ്നേഹിതരേ?)

Friday, October 03, 2008

നിരോധനം

അരിവില പിന്നെയും കൂടി...
അരി കയറ്റുമതി നിരോധിച്ചു...
ആണവക്കരാർ അരവണക്കരാർ...
സ്റ്റോക്ക്‌ വിലത്തകര്‍ച്ച
സ്റ്റേറ്റിന്‌ തലക്കറക്കം...
എന്നിങ്ങനെ വാർത്ത മിന്നിയപ്പോൾ
ഞങ്ങൾ ആയമ്മയെ കാത്തിരുന്നു.



മന്മോഹിതൻ വിളിച്ചിട്ടാ വന്നെ...
ബുഷാനനൻ പറഞ്ഞിട്ടാ വന്നെ...
നാടിനെ രക്ഷിക്കാൻ ഒറ്റമൂലി തരും...
തീവ്രവാദത്തിന്‌ യൂനാനി തരും...
നാണയപ്പെരുപ്പത്തിന്‌ നായ്‌ക്കുരണപ്പൊടി തരും.


പെരുവഴിയളക്കുന്ന വെറുമൊരു ഭ്രാന്തൻ
തീവ്രവാദിയായി:


"ഹിമാലയത്തിന്‌ അണിയാൻ പറ്റിയ
വലിയൊരു ഉറ
എവിടെക്കിട്ടുമോ ദൈവമേ?"



000