Wednesday, February 28, 2007

കുരുടന്‍ ദൈവം

കവിത






ഇറങ്ങൂ പുറത്തേക്ക്‌!

ഉടവാള്‍ കിരീടം ചെങ്കോല്‍ ഉടമ്പടി
ചമയങ്ങളെല്ലാമെടുത്തോളൂ,
തിരികെ വരാമെന്ന്‌ കളവു പറയേണ്ട.
(അന്ധന്‍ പരീക്ഷിച്ച സ്വര്‍ണ്ണക്കണ്ണട
എന്നേ ഞാനുപേക്ഷിച്ചു കഴിഞ്ഞു.)

ഇത്രനാള്‍ ചുമ്മിയതറിയുമല്ലോ...
ഇറ്റു ദയ പോലും തരാത്തവനേ!
അകമ്പുറമെല്ലാം നനച്ച കണ്ണീര്‍
മഴത്തീയില്‍ ഉമിനീറിയടരുമ്പൊഴും,
വീര്‍ത്ത കുടത്തിന്‍ വയറുഴിഞ്ഞും
നിലയറ്റ കീര്‍ത്തനനഞ്ച്‌ തിന്നും
കാല്‍ക്കല്‍ വീണറ്റ കഴുത്തുകള്‍ പാടിയ
പൂവിളിക്കാറ്റിന്‍ വ്യഥ മറന്നും
പഷ്ണി കിടന്നു പകര്‍ന്ന നേദ്യങ്ങളെ
പുച്‌ഛിച്ച്‌ കൊടിമരക്കൊമ്പേറിയും
എച്ചില്‍ക്കലത്തിലെ ചീരയാണുത്തമ
ഭക്ഷണമെന്ന്‌ പൊളി പറഞ്ഞും
പരതന്ത്രഗീതയായുള്ളവനേ....
ഇറങ്ങൂ പുറത്തേക്ക്‌!

ഉടലിന്നു പാതിയെ അടിമുടി തളര്‍ത്തി
ജഢമെന്ന ജീവിതക്കുറുഭാഷ നല്‍കി
വിടചൊല്ലുവാന്‍ പോലുമനുവദിക്കാതെ
ഇരുചക്രഗതിയില്‍ കുരുക്കിണക്കി...
മൃതസ്വപ്നപേടകം തനിയേ തുറന്നാ
അമൃതിന്‍ ഫണംമുത്തിയവള്‍ മറഞ്ഞപ്പോള്‍
ഇനി ബാക്കിയില്ലാത്ത വിധി-സൌഖ്യമെല്ലാം
മറുലോകമെത്തിയാല്‍ തരുമെന്നുരച്ചും
നെറികേടിന്നുത്സവമായവനേ...
ഇറങ്ങൂ പുറത്തേക്ക്‌!

വഞ്ചനയ്‌ക്കുത്തരം വേദതന്ത്രങ്ങളായ്‌
അര്‍ത്ഥശാസ്‌ത്രങ്ങളായ്‌ ചൊല്ലിയാടാന്‍
ഇനി നിന്റെ പൂച്ചുള്ള ചര്‍മ്മങ്ങള്‍ വേണ്ട
ആടയാഭരണ കൊലച്ചോറും വേണ്ട.
നുണകള്‍ ചേര്‍ന്നുള്ളൊരു പെരുമാളിനായി
പരമാര്‍ത്ഥമില്ലാത്ത ഭക്തി വേണ്ട.

ജരജീവിതത്തിന്‍ പരാന്നഭോജീ....
ഇറങ്ങൂ പുറത്തേക്ക്‌!

000

Saturday, February 24, 2007

അധികാരത്തെക്കുറിച്ച്‌ രണ്ടു കവിതകള്‍


അന്നം

തീനില്ലാത്ത ചൂണ്ടക്കൊളുത്ത്‌
തൊണ്ടയില്‍ക്കുടുങ്ങിയത്‌
എന്റെ പ്രാണവേദന.
കരയില്‍ ജീവവായു മുറിയുന്നത്‌
ഒടുക്കത്തെ പിടച്ചുതുള്ളല്‍.
ഇരിപ്പിടത്തില്‍ ഇളകിയിരുന്ന്‌
ചൂളം കുത്തുന്നതും
ഇടയ്ക്കിടെ കടലകൊറിച്ച്‌
തെറിപ്പാട്ടില്‍ മുഴുകുന്നതും,
നിന്റെ ചരിത്രബോധം
ഒരു ഉപനിഷദ്ശൂലമായി
പലനെഞ്ചുകള്‍ കീറിയിറങ്ങുന്നതും
വിശിഷ്ടമായ പൌരാവകാശം.

തീന്‍മേശയില്‍ നിന്റെ സ്വാസ്ഥ്യം,
സ്വര്‍ണ്ണപ്പാത്രത്തില്‍ ഞാന്‍ വിഭവം.
കത്തിയും കരണ്ടിയും തൂവാലയും
രക്തവീഞ്ഞിന്റെ നുരയുമായി നിന്റെ മൃഷ്ടാന്നം.


മണ്ണ്‌

വെടിയുപ്പും കണ്ണീരുപ്പും ഒന്നല്ല.
ആദ്യത്തേതില്‍ വധിക്കലിന്റെ അലര്‍ച്ച,
മറ്റേതില്‍ ആര്‍ദ്രതയുടെ മുഴക്കം.
ഒന്ന്‌ ചെവി തുളയ്ക്കുന്നതെങ്കില്‍
അടുത്തത്‌ ഹൃദയത്തെ മുറിക്കുന്നത്‌.

അധികാരിയുടെ ചിരിയില്‍ മണക്കുന്നതും
ശബ്ദത്തില്‍ ഒളിച്ചിരിക്കുന്നതും
വെടിയുപ്പിന്റെ രാസസൂത്രങ്ങള്‍.
സിംഹാസനത്തിലമര്‍ന്നിരിക്കുമ്പോള്‍
അവന്‍ മണ്ണിനെയും തലച്ചോറിനെയും
കൈയൊഴിയുന്നത്‌
മൃഗപരിണാമം.

ചേറില്‍ തിമിര്‍ക്കുന്ന പന്നിയായി
അവന്‍ സ്വയം മറക്കുന്നത്‌ മൌഢ്യം.
നാളെ...
മണ്ണിലിറങ്ങാതെ, മഴ നന്നയാതെ
കുറ്റമെണ്ണി മാപ്പു പറയാതെ
അവന്റെ തല രക്ഷിക്കപ്പെടില്ല.

എന്തെന്നാല്‍,
ഏവരും മറക്കുന്നത്‌
മണ്ണില്‍ നിന്ന്‌ രൂപപ്പെട്ടതൊക്കെ
അവിടെ തിരിച്ചെത്തുമെന്ന
സത്യമാകുന്നു.


000

Wednesday, February 21, 2007

സലാഡ്‌ രുചിക്കുമ്പോള്‍

കവിത:


ഇതളുകള്‍
ഒന്നൊന്നായി അടര്‍ത്തുമ്പോള്‍
ഇല്ലെന്നറിയുന്നത്‌ ഉള്ളി മാത്രമല്ല,
തേടിക്കൊണ്ടേയിരിക്കുന്ന മനശ്ശാന്തി.

മൂക്ക്‌
തൂവാലയിലേക്ക്‌ ചീറ്റാനും
മുരടനക്കി മുക്രയിട്ട്‌
വെള്ളം മോന്താനും
ഇത്ര നല്ലൊരവസരം വേറെയില്ല.

തക്കാളിച്ചോരയില്‍
ചുവക്കുന്ന വിശ്വാസം
അന്യമതക്കാരന്‌റ്റേതെന്ന്‌ സങ്കല്‍പ്പിച്ചാല്‍,
അയല്‍ക്കാരനെ കൊന്നത്‌
പാതകമേയല്ല.

എണ്ണവഴുക്കലുള്ള
ഇളം വക്ഷോജമായി
കണ്ണടച്ച്‌ തഴുകി
ചിന്തിച്ചുറപ്പിച്ചാല്‍
‍വെള്ളരിക്കയോടുംമാംസദാഹം തോന്നാം.

മുന മുതല്‍ കടിച്ച്‌
കടയോളമെത്തുമ്പോള്‍
കുറ്റബോധങ്ങളുടെ കൃമികള്‍ പിടയ്ക്കുന്നത്‌
പച്ചമുളകിന്റെസുകൃതമായി മാറും.

രൂപവും നിറവും
മുറിവുകളും ഒഴിവാക്കി
ആക്രമണ-വിശകലനത്തിനൊടുവില്‍
അയോഡീകരിച്ച ഉപ്പിനാല്‍
‍വായ്‌ക്കരിയും വിലാപവും.

കച്ച പുതപ്പിക്കും മുമ്പ്‌
എംബാം ചെയ്യണമെങ്കില്‍
‍ചെറുനാരങ്ങയുണ്ട്‌.

ഇപ്രകാരമാണ്‌
സലാഡ്‌ രുചിക്കുമ്പോള്‍
പുണ്യം കരഗതമാവുന്നത്‌.

000

Saturday, February 17, 2007

ഉദരനിമിത്തം

കവിത:
പി. ശിവപ്രസാദ്‌


അടച്ചുവാര്‍ക്കാനെടുത്ത നേരം
മരപ്പലകയ്‌ക്കൊരു ചിന്തയുണ്ടായ്‌
തിളച്ച വെള്ളം തുവര്‍ന്ന ശേഷം
തിരിച്ചു പോകാതെ കാവല്‍വേല
തുടര്‍ന്നു ചെയ്‌താല്‍ ചിരിച്ചുകാട്ടും
വെളുത്ത കള്ളത്തികളായ വറ്റുകള്‍.
തിളച്ചുതൂവുന്ന വിഷാദമെല്ലാം
തിരപ്പുറത്തേക്ക്‌ മലര്‍ന്ന തോണി
കുതിച്ചുപായാനതിന്നു മോഹം
തുഴച്ചിലാരോ മറന്നുപോകെ!

ചുടലസ്‌സൂര്യന്‍ വറുത്തെടുക്കെ
ചുവന്നുപോയ മണ്‍ചട്ടിയെന്നാല്‍
അടുപ്പിലാളും വിറകുതീയില്‍
‍കറുത്തവാവായ്‌ പകര്‍ന്നിടുന്നു.
അതിന്റെയുള്ളില്‍ ജലപ്പിശാചിന്‍
തുടിച്ചുതുള്ളും ചിലമ്പുനൃത്തം...
പുറത്തു കാട്ടും വിധങ്ങളല്ല (അല്ല)
അകങ്ങള്‍ നമ്മില്‍ ചൊരിഞ്ഞിടുന്നു!

ചിരട്ടയോളം ചിരിച്ച തേങ്ങ
ചിരവയോടും ചിരിച്ച തേങ്ങ
മരിച്ചുവീഴും നിമിഷമോളം
രുചിക്കുവേണ്ടി ചരിച്ചിടുന്നു.
രുചിച്ചിടാനായ്‌ മരിച്ചുപായും
മനുഷ്യരെന്നാല്‍ അറിഞ്ഞുമില്ല
മൃഗക്കൊഴുപ്പില്‍ പതഞ്ഞുപൊങ്ങും
മൃതാന്തജന്മം നമുക്കു സ്വന്തം.
അടുക്കളയ്‌ക്കീ വിധിക്കരുത്തിന്‍
വിധങ്ങളെല്ലാം അറിയുമെന്നാല്‍
വിഷക്കുരുക്കിന്‍ കുതന്ത്രമെല്ലാം
അവളിലല്ലോ വളര്‍ന്നിടുന്നു.

തണുത്തുകോച്ചി മൂവാണ്ടുകാലം
പൊതിഞ്ഞുവെച്ചോരിറച്ചിയൊക്കെ
കടുംമസാലക്കുറുക്കിനാലേ
നരകഗര്‍ത്തത്തിലടിഞ്ഞിടുന്നു.
ഭുജിക്കുവാനും സുഖിക്കുവാനും
കരാറുറപ്പിച്ച നികൃഷ്‌ടകര്‍മ്മം
പടപ്പുറപ്പാടൊരുക്കി ലോകം
പകുത്തെടുക്കുന്നു വിശിഷ്‌ടജന്മം.

തലയ്‌ക്കുമുമ്പേ കുതിച്ചു പായും
വയര്‍നരകം തപിക്കയാലേ
പലവിധങ്ങള്‍ മുഖത്തെഴുത്താല്‍
ചതിച്ചുകൊണ്ടേ ചിരിപ്പൂ നമ്മള്‍.

000

Monday, February 12, 2007

വസ്‌ത്രം

കവിത: പി. ശിവപ്രസാദ്‌

അഞ്ചു പുരുഷസിംഹങ്ങളും
വസ്‌ത്രവ്യാപാരികളായതില്
‍ഞാന്‍ വിവസ്ത്ര.
ഉടുപുടവയ്ക്ക്‌ കിട്ടുന്ന പ്രിയം
ഉടുക്കാപ്പുടവയ്‌ക്കില്ല.
സ്വന്തമാക്കുന്നവനു ലാഭം
കാഴ്‌ചയും സ്പര്‍ശവും.
ലേലപ്പണമാണ്‌ പ്രധാനം,
ഉടുത്തിരുന്നവളുടെ മാനമല്ല.
ചോദ്യങ്ങള്‍ക്കുനേരെ ചുണ്ടനങ്ങില്ല,
മീശ ചിലപ്പോള്‍ മുനപ്പിച്ചേക്കാം
കണ്ണുകള്‍ കുപിതരാവുമ്പോള്‍.

നരികളാണ്‌ മക്കളെങ്കിലും
ചെന്നായ നുണയുന്ന ചോരയാണ്‌
വിളര്‍ത്ത ഞരമ്പുകളില്‍.
ജലവിഭ്രാന്തിയുടെ കാലം
തപസ്സിനു നേരെ നാവുനീട്ടുമ്പോള്‍
മഹര്‍ഷിമാര്‍ കണ്ണടയ്‌ക്കുന്നു.
പന്തം ചുഴറ്റുന്നത്‌
രാക്ഷസര്‍ മാത്രമല്ല
രക്ഷിതാകളും മിനുക്കുന്നുണ്ട്‌
പ്രതികാരപ്രതിജ്ഞകളുടെ
നേര്‍ത്ത വാള്‍മുനകള്‍.
രഹസ്യമായി കരയുന്നത്‌
ഇടറിയ കഴുത്തുകളാവാം.

ഹേ... കീചകാ വരൂ...!
അവശിഷ്ടമായ ഈ ഒറ്റവസ്ത്രം
നിന്റെ അശാന്തി കെടുത്തുമെങ്കില്‍.

000

Monday, February 05, 2007

കാട്‌

കവിത : പി. ശിവപ്രസാദ്‌



ഉണ്ണീ കാടിതു കണ്ടോളൂ...
ഉള്‍ക്കണ്ണു കുളിര്‍ക്കെ കണ്ടോളൂ...

കാടൊരു കവിപോല്‍ ഓരോ തരുവിലു-
മാത്മസ്വരങ്ങള്‍ തളിര്‍ത്തും പൂത്തും,
ഋതുവാം ഭാവതരംഗങ്ങളില്‍ മതി-
വിഭ്രമരേണു പകര്‍ന്നും കായ്ച്ചും,
മണ്ണിനെ മുത്തിവിടര്‍ന്നീരിലയുടെ
അഞ്ജലിയാകാശത്തിനു നേര്‍ന്നും,
എവിടെ മിഴിക്കോണുടയുന്നവിടെയൊ-
രെതിര്‍വാക്കായി വിളഞ്ഞു തിമിര്‍ത്തും...
കാടൊരു കവിപോല്‍, കാവ്യം പോല്‍,
കനലാഴി തിളയ്ക്കും കല്‍പ്പനപോല്‍.

കാടൊരു വീടാ,ണെല്ലാദിക്കിലു-
മാദിമനുഷ്യര്‍ പണിഞ്ഞവ,തൂണുകള്‍,
ഉത്തര,മെശകള്‍,കഴുക്കോ,ലോലകള്‍
ഒന്നും വേണ്ടാത്തറവാട്‌.
ഓരോ ജന്മമെടുത്തവര്‍ വന്നും
പോയുമിരിക്കും സത്ര, മതാര്‍ക്കും
സ്വന്തമിതെന്ന്‌ ശഠിക്കാനാവാ-
തെന്തുമൊളിക്കാത്തൊരു വീട്‌.

അച്ഛനുമമ്മയുമാദ്യം കണ്ടൊരു
സ്വച്‌ഛവിതാനമിതേ കാട്‌.
അന്ന്‌ നിലാവിന്‌ കുളിരിന്‍ കുമ്പിള്‍,
അഞ്ജനമിട്ട മിഴിക്കോണ്‌.
അപ്സരനൃത്തച്ചുവടുകളാലേ
തൃക്കണിയേകുമുദാരത്വം.
അലയും പഥികനൊരാധിയെഴാതെ
ശയിക്കാന്‍ പച്ചപ്പുല്‍മേട്‌.
പ്രണയം നുരയുമൊരുറവകണക്കെ
പ്രമദസുഗന്ധത്തളിര്‍പോലെ
കാടിതു കാണ്‍കെയൊരാമോദത്തിന്‍
‍കാറ്റലപാടിപ്പുണരുകയായ്‌.
തണ്ണീര്‍ തേവിരസിക്കാനാറുകള്‍
കിങ്ങിണികെട്ടിയ മലയോരം
തമ്മിലറിഞ്ഞു ചിരിക്കാ,നോമല്‍-
ക്കനവിലുറങ്ങാനണിമഞ്ചല്‍.
കണ്‍മണിതന്നുടെ നാവിലണയ്ക്കാന്‍
‍പൊന്നുവയമ്പിന്‍ തേന്‍കൂട്‌.
പ്രാവിനൊരൂഞ്ഞാല്‍വള്ളിയിലാടി
കാവലിരിക്കാന്‍ പൂന്തൊട്ടില്‍.
അപ്പൂന്തൊട്ടിലൊരമ്മമടിത്ത,
ട്ടച്ഛന്‍ പാടും താരാട്ട്‌.
ഇത്തിരിയുയരെ കൈനീളുമ്പോള്‍
ഒത്തുകളിക്കാ*നപ്പൂപ്പന്‍.
പൂവിലുറങ്ങാം, പുലരിയിലുണരാം,
മുകിലാമാനപ്പുറമേറാം.
വെള്ളക്കുതിരയതെന്നുനിനച്ചാ
കുന്നിന്‍മേട്ടില്‍ ചാഞ്ചാടാം.
എല്ലാമേറ്റുപുലമ്പും ഗുഹകളി-
ലെങ്ങുമൊളിച്ചുകളിച്ചീടാം.
അക്കാടിനിയൊരു പാഴ്‌സ്‌മൃതിമാത്രം
ഓര്‍ത്തുചിരിക്കാന്‍, കരയാനും.

ഉണ്ണീ, കാടിതു കണ്ടോളൂ,
ഉള്‍ക്കണ്ണുതുറന്നേ കണ്ടോളൂ.

ഉണ്‍മകള്‍ തൂങ്ങിമരിച്ചൊരു കൊമ്പില്‍
ഉപ്പന്മാരുടെ ഹുങ്കാരം.
പകലും രാവുമുറങ്ങാ മൂങ്ങകള്‍
പാട്ടുപഠിക്കും പുഴയോരം.
ചോരക്കണ്ണുകള്‍ ചൂണ്ടയിടുന്നൊരു
പൊക്കിള്‍ച്ചുഴിയുടെ മണലോരം.
സര്‍പ്പനിലാവിന്‍ നീലക്കുളിരുകള്‍
നൃത്തമൊരുക്കും ഖരവാദ്യം,
ആണുംപെണ്ണുംകെട്ട യുവത്വം
ആളിപ്പടരും മരുവാദ്യം.

ഉണ്ണീ, കാടിതു കണ്ണീരുറയും
കാനല്‍ജലത്തിന്‍ ഘനവര്‍ഷം.
പ്ലാസ്റ്റിക്‍പുഷ്പമനോജ്ഞതയാലേ
പ്ലേഗുപിടിച്ചൊരു യുഗശീര്‍ഷം.
ആണവവിധുവിന്‍ മധുകരനടനം
പ്രാണനലിഞ്ഞു സ്ഖലിക്കുമ്പോള്‍
പുതുവൈറസ്സിന്‍ മാത്രകള്‍ നീളും
പകല്‍സ്വപ്നത്തിന്‍ മൃതമൌനം.
കാടിതു മോഹത്തെളിനീരോ,
കലി-ബാധിച്ചവരുടെ ജ്വരശീലോ?

അതിരുകള്‍ മാനംമുട്ടെയുയര്‍ന്നും
അടിമത്തുടലിന്‍ രോഷമറിഞ്ഞും
അരുതായ്മകളുടെ വിരുതുവിളഞ്ഞും
പൊലിയുകയായി മനുഷ്യത്വം.
നേരും നെറിയും കെട്ടൊരു കാലം
പോരിനു വന്നു വിളിക്കുമ്പോള്‍
ഓടിയൊളിക്കാനുഴറുകയോ
നിന്‍നാവു മരിക്കാതുള്ളപ്പോള്‍?
രക്ഷാമാര്‍ഗ്ഗം തേടുക നീയീ
ഭിക്ഷാപാത്രം കണ്ടറിയാന്‍
അക്ഷരലക്ഷം തിരയാതെന്നും
അക്ഷയമാക്കുക ധ്വനിരാഗം.

000
*അപ്പൂപ്പന്‍താടി