Wednesday, July 22, 2009

മഴയില്‍ നടക്കുമ്പോള്‍

മഴയില്‍ നടക്കുമ്പോള്‍
മണക്കും ചോരക്കനല്‍,
ഉണരും സ്മൃതിയൊച്ച
ഒരൊറ്റച്ചിലമ്പു പോല്‍.

ഇടനീള്‍വഴി നീളെ
അഗ്രയാനത്തിന്‍ പുത്തന്‍
പെരുമ്പാമ്പിഴയുമ്പോള്‍
തകില്‍ കൊട്ടുന്നു പകല്‍.
തരളം വയലേല
കൈതപ്പൂങ്കരം നീട്ടി
മണപ്പിക്കുന്നകവും പുറവും
തിണര്‍ത്ത സ്നേഹത്താല്‍.

മഴക്കാറ്റുണരുമ്പോള്‍
മുകില്‍പ്പൂ നൃത്തം ചെയ്യും
മയില്‍ക്കാവടിപ്പെയ്ത്തായ്‌
മിഴികള്‍ കലമ്പുന്നു,
തീര്‍ത്ഥക്കുടമുടയുന്നു.

മരിച്ച സ്നേഹങ്ങള്‍ തന്‍
മുളമ്പൂ മുളയ്ക്കവേ
ചൊരിഞ്ഞ താപങ്ങള്‍ തന്‍
കാടുണര്‍ന്നുലയുന്നുണ്ട്‌,
അടുത്തും അകലെയും.
മരിക്കാത്തവയെല്ലാം,
മുളയ്ക്കാ വിത്തായ്‌ മണ്ണിന്‍
വിടരാച്ചുണ്ടിന്‍ മൌനം
ഉമ്മവച്ചെടുക്കുന്നു.

രാത്രിതന്‍ ചുരം താണ്ടി
ആഷാഢക്കുളിര്‍ മോന്തി
ജ്വരവേദനകളില്‍
കല്‍പ്പാന്തം മണത്തുകൊണ്ട്‌
സ്വയമേതുറവയെ തേടുന്നു... ?
കടലിണ്റ്റെ കലിയും കവിതയും
ചേര്‍ത്തു മോന്തുന്നു ഞാന്‍.

തിമിരക്കാഴ്ച തിങ്ങും
മനസ്സാല്‍ വടികുത്തിയിടറി,
തളരാതെ, പിന്‍മാറാതെ
ചികയുന്നകക്കണ്ണിന്‍ തെളിദൃശ്യങ്ങള്‍...
സ്വപ്നബന്ധുരം ജീവിതാര്‍ഥം
മഴയില്‍ നടക്കുമ്പോള്‍.

000

5 comments:

the man to walk with said...

ishtaayi

താരകൻ said...

നന്നായിരിക്കുന്നു.ആശംസകൾ

Deepa Bijo Alexander said...

നല്ല വരികൾ ശിവേട്ടാ...!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മരിച്ച സ്നേഹങ്ങള്‍ തന്‍
മുളമ്പൂ മുളയ്ക്കവേ
ചൊരിഞ്ഞ താപങ്ങള്‍ തന്‍
കാടുണര്‍ന്നുലയുന്നുണ്ട്‌,
അടുത്തും അകലെയും.
മരിക്കാത്തവയെല്ലാം,
മുളയ്ക്കാ വിത്തായ്‌ മണ്ണിന്‍
വിടരാച്ചുണ്ടിന്‍ മൌനം
ഉമ്മവച്ചെടുക്കുന്നു.


ഇഷ്ടമായി, ശിവേട്ടാ.

Unknown said...

nannayirikkunu....Thanks
Anil kumar sp
Abudhabi