Showing posts with label ശിവപ്രസാദ്. Show all posts
Showing posts with label ശിവപ്രസാദ്. Show all posts

Tuesday, March 02, 2010

ഒറ്റ്‌ (കവിത)

പാതിരാപ്പാലമണമൊഴുകുന്ന വീഥിയില്‍
പാത തൊടാതിരു വെണ്ണിലാപ്പാദങ്ങള്‍
ആര്‍ത്തലറിക്കൊണ്ട്‌ പാഞ്ഞുപോയെന്ന്‌
മകള്‍ പേടിച്ചരണ്ട്‌ നിലവിളിച്ചുണരവെ,
തോന്നലെന്നോതി ഞാന്‍; എങ്കിലും...
ഓര്‍മ്മതന്‍ കല്ലില്‍ സ്വയം തല തല്ലിയ
കന്യതന്‍ പ്രേതമതെന്ന്‌ ശഠിച്ചവള്‍.
നട്ടുച്ചനാവുകള്‍ പൊള്ളിച്ച മണ്ണിണ്റ്റെ
പച്ചിലക്കാടുകള്‍ പോലെ മേഘങ്ങളും
പേടിച്ചുറഞ്ഞു നില്‍ക്കുന്നു ഗ്രീഷ്മാകുലം!

നോക്കൂ... മതില്‍ നിറയെ രക്തം വീണ
ജീവിതപ്പേടി തന്‍ നിത്യാര്‍ത്തനാദങ്ങള്‍.
നീല വലംപിരി ശംഖുപുഷ്പങ്ങളില്
‍തീവണ്ട്‌ ചുംബിച്ച വ്രണിത പ്രാണസ്വരം.
വിറയുള്ള ഭാഷയാല്‍ കോറുന്നൊരാധിയില്
‍ജ്വലിതയാകുന്നു സംഭീതയാം സന്ധ്യയും.

കാറ്റിന്‍ ജനാലയ്ക്കല്‍ വന്നൊരു കബന്ധം
ഏതെന്‍ ശിരസ്സ്‌, ആരെന്തിനു തകര്‍ത്തെന്ന്‌
നീട്ടിയെറിയുന്നൊരു തേറുളി തറയ്ക്കെ
തിളയ്ക്കുന്നു ജ്വരബോധി ശിഖരമെന്നില്‍.

ഊണുറക്കില്ലാതെ, ചമയങ്ങളില്ലാതെ,
ഈണം കൊതിപ്പിച്ച വീണയില്‍ പിടയാതെ,
ഒറ്റനില്‍പ്പില്‍ ധ്യാനബദ്ധമാം സര്‍വാഗ്നി
തോറ്റിയുണര്‍ത്തും മഹാസങ്കടങ്ങളില്‍
നിത്യം മുറിച്ചുമുണക്കിയും രാപ്പകല്
‍സത്യനൂല്‍ കൊണ്ട്‌ തുന്നുന്നൊരീ ജീവിതം...
തെറ്റിയുമിടറിയും തൊട്ടുവായിക്കുന്നു
രക്തകപാലിയായ്‌ കാലാന്ധഭൈരവന്‍.

നിര്‍ദ്ദയാന്ധ്യത്തിന്‍ നിരുപമാധ്യായങ്ങള്‍
നീട്ടിപ്പരത്തി വായിക്കുന്ന ലോകവും,
നന്ദികേടിണ്റ്റെ ഉപനിഷദ്ക്കാലവും
ഭീതിയേറ്റുന്നൊരീ ആസക്തജീവിതം...
നാലുകഴഞ്ച്‌ വിലപേശി വാങ്ങുവാന്‍
ചാതുര്യമില്ലാത്ത ധര്‍മ്മസന്താപമേ...
നീ പഠിക്കില്ല, നിലനില്‍പ്പിലൂന്നിയ
നീതിശാസ്ത്രത്തിന്‍ പ്രചണ്ഡസാരങ്ങളെ!

പാദങ്ങള്‍ രണ്ടും പരിചിതബന്ധനം
പാട്ടിന്നവസാന ശീലാക്കിമാറ്റുന്നു.
ഒറ്റയാള്‍യാത്രയുടെ അക്കരെയിക്കരെ
ഒറ്റു കൊടുക്കപ്പെടുന്നുവോ ജീവിതം?

000

Friday, December 18, 2009

കക്കയും കൈതയും

അരയോളം വെള്ളത്തില്‍
തലയാഴം കൊള്ളുമ്പോള്‍
കക്കകളുടെ ജലസാധകമറിയാം.

കുമിളകള്‍ ഉടയുന്നത്‌
കുരിശ്ശേറിയവണ്റ്റെ നിമിഷങ്ങളില്‍.
പത്തിയമര്‍ത്തിയും ഉപ്പൂറ്റി ഉയര്‍ത്തിയും
തുള്ളിക്കളിച്ചാലേ തെളിയുള്ളൂ
കരിങ്കക്കയുടെ ഗ്രാമച്ചെരിവുകള്‍.
അരികുകളില്‍ മുത്തും പവിഴവും
മുങ്ങാങ്കുഴിയിടുന്ന താഴ്വാരങ്ങള്‍.
കറുത്തപൊന്നും തേങ്ങാക്കൊത്തും
ഇടകലരുന്ന ഇറച്ചിയുടെ മണം.
ഹരിത താംബൂലങ്ങളില്‍ ചുണയേറ്റുന്ന
ചുണ്ണാമ്പെരിവിണ്റ്റെ രസനകള്‍.

കരകയറുമ്പോള്‍ കൈത പറഞ്ഞു:
'എനെറ്റ്‌ കിരീടം സ്വീകരിക്കൂ... '
പൊന്നോലത്തളിരിണ്റ്റെ വാസനക്കരങ്ങള്‍
മറന്നുപോകാത്ത കൂട്ടുകാരിയെ
അപ്പോള്‍ തിരികെത്തന്നു.

പുസ്തകക്കെട്ടും നെല്ലിപ്പഴവും
കാത്തുവച്ചൊരുമ്മയും കൈയൊഴിഞ്ഞ്‌
താഴേക്കവള്‍ പറക്കുമ്പോള്‍
കന്നേറ്റിപ്പാലം കണ്ണടച്ചു നിന്നത്‌
ഇന്നലെയാണ്‌.

കക്ക തുറന്നപ്പോള്‍... !
മാംസത്തിനു പകരം
തീരെ ചെറിയ ഒരു വെണ്‍മുത്ത്‌.

***

Tuesday, July 07, 2009

അപമാനിതം

ആണി ഒരു രൂപകമാവാം.
ചുമരിലെ കലണ്ടര്‍ തൂങ്ങിമരിച്ചത്
അത് അറിഞ്ഞിട്ടുണ്ടാവില്ല.

പുതുവര്‍ഷത്തിന്റെ മാസക്കളങ്ങളിലൂടെ
ഭൂഖണ്ഡങ്ങള്‍ കുടിയിറങ്ങിപ്പോയതോ
സിംഹാസനങ്ങളെ കടലെടുത്തതോ
ആണി അറിഞ്ഞുകൊള്ളണമെന്നില്ല.

ചോരയെ ജലത്തിനു പകരംവച്ചതായുള്ള
യു. എന്‍. പ്രമേയത്തില്‍ പ്രതിഷേധിക്കുന്ന
നദികളുടെ സംയുക്ത ജാഥയില്‍
മണല്‍ നിറച്ച ലോറികള്‍ പങ്കെടുത്തതും
ഒരു പക്ഷേ... ആണി അറിഞ്ഞിരിക്കില്ല!
എന്നാല്‍...
എണ്ണയ്ക്കു പകരം സംഹാരായുധം
എന്ന കാവ്യനീതി ആണിക്കറിയാമെന്നത്
തെല്ലൊക്കെ ആശ്വാസം പകരുന്നതായി
രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

ഭാവന
പുതുബോധം
വാക്കുപയോഗരീതി
തുടങ്ങിയ സാങ്കേതികവശങ്ങളില്‍ തട്ടി
കാല്‍കുരുങ്ങി വീഴുന്നതാണ് വിധിയെങ്കില്‍,
വേറിട്ട ശബ്ദമൊന്നുമാവാതെ...
പരമകഷ്ടമാണ് കവികളുടെ കാര്യം!

കല്‍പ്പനയില്‍ തറഞ്ഞുകയറിയ ചിലവ
കവിയുടെ നിരാധാര മനസ്സിനെ
അടയാളപ്പെടുത്തിയിട്ടുണ്ടാവാം.
മറ്റുള്ളവ...
കവിസ്മാരക പുരസ്കാരങ്ങളുടെ
സ്വര്‍ണ്ണമഴ സ്വപ്നം കണ്ടിരിക്കാം.

കവിതയില്‍ മുനതള്ളി നില്‍ക്കുന്ന
തുരുമ്പിച്ച ആണികളെ സൂക്ഷിക്കണം.
പഴുപ്പു നിറഞ്ഞ വ്രണമായി
ആസ്വാദനത്തിന്റെ മരുവെളിച്ചത്തില്‍
മറ്റാരുടെയോ കാലിന്മേലേറിയുള്ള യാത്ര
തീര്‍ത്തും അസഹ്യമാണ്;
അപമാനിതവും.

Tuesday, June 09, 2009

വീട്ടുതടങ്കല്‍

ഇരുള്‍ കിതയ്ക്കും വിഹാരമീ ജീവിതം.

അതിരുകള്‍ക്കും തടങ്ങള്‍ക്കുമപ്പുറം
പുലരിയുണ്ടോ?
പുരാണദേവാലയ സ്തുതികളുണ്ടോ?
മനസ്സു തുറന്നൊരാളകലെയുണ്ടോ?
അറിയില്ല...
മണ്‍മതില്‍ ചിതല്‍ പിടിച്ചതാണെങ്കിലും
കാറ്റിണ്റ്റെ ഹൃദയമര്‍മ്മരമിന്നുമനാഥമായ്‌
ചിതറിവീഴുന്നു രാവിന്‍ കയങ്ങളില്‍.

മൊഴിമരങ്ങള്‍ വിളിക്കുന്നു
പാഴ്‌നിഴല്‍ പഴിപറഞ്ഞേ പുലമ്പുന്നു
പാട്ടുകള്‍ പതിരുപെറ്റുപോം ഞാറ്റടിക്കാലവും
പറയിമുത്തശ്ശി തന്‍ പഴങ്കഥകളും
വയലളന്നേ നടക്കുന്നു...
മാടനും മറുതയും വാഴുമിത്തിരിക്കാവിലോ
വയണ തിരിവയ്ക്കുമമ്പലക്കുന്നിലോ
ചിറകൊടിഞ്ഞുപോയൊരു കുഞ്ഞുപക്ഷിതന്‍
ചിരപരിചിത ക്ളാന്തനാദങ്ങളില്‍
തിരികെ വന്നു ഞാന്‍ കൂടുതേടുന്നുവോ?

വഴിയരികിലെ കാഴ്ചകള്‍
പൊയ്ക്കാലു പതറിവീഴും പരീക്ഷകള്‍
ആള്‍ത്തിരക്കറിയുമെന്നാല്‍ അലിഞ്ഞതില്‍ മായുവാന്‍
‍കൊതിയെഴാത്തതാം ഏകാന്തമാനസം.
തകില്‌ തെന്‍പാണ്ടിമേളം കൊഴുക്കുന്നു
മയില്‌ പഞ്ചാരി തുള്ളിത്തകര്‍ക്കുന്നു
വിജനമുള്ളിലെ കാഴ്ച്ചപ്പുറങ്ങളില്‍
വിരസജീവിതക്കോലം തിമിര്‍ക്കുന്നു.
വിരഹി ഞാനീ വിമൂകസായന്തനം
വിധിവിഹിതമായ്‌ മൊത്തിക്കുടിക്കുന്നു.

നിറയുമേതോ വിഷക്കോപ്പ തന്നുനീ
വിരഹിയെന്നെയുപേക്ഷിച്ചു പോകയോ...
സഹനചന്ദ്രികേ നിന്നെത്തിരഞ്ഞു ഞാന്‍
മൃതിവനത്തിന്നതിര്‍ത്തി താണ്ടുന്നുവോ?

എവിടെയായിരുന്നാലും തടങ്കലില്‍
എരിയുമുള്ളം കുരുന്നിലക്കൂമ്പു പോല്‍.
അതിനു സാന്ത്വനമാര്‍ പകര്‍ന്നേകുമെ-
ന്നലയുവാന്‍മാത്രമെണ്റ്റെ തീര്‍ത്ഥാടനം.
ഇനി വിലാസം കുറിക്കുവാനി,ല്ലഹം
കപടനൃത്തച്ചുവടിളക്കുന്നൊരീനിമിഷവും കൂടി മായട്ടെ... !
ആരൊരാള്‍ കുതിരമേലെറിയെത്തുവാന്‍
ശിഷ്ടമീ കുരുടജന്‍മം തിരിച്ചെടുത്തീടുവാന്‍?

*****