Friday, June 29, 2007

ശവദൂരം

കവിത:

Photo Sharing and Video Hosting at Photobucket

ജലത്തില്‍
മത്സ്യം വരയ്ക്കുന്ന ജീവിതം
പുറത്തുനിന്നറിയാത്തവര്‍
മുങ്ങാംകുഴിവിദ്യയെ
കവിതാഗവേഷണമാക്കുന്നത്‌...

വലക്കണ്ണികളുടെ കണ്ണടുപ്പങ്ങളില്‍
അരക്ഷിതത്വം തിരിയാത്തവര്‍
സുരക്ഷയെക്കുറിച്ച്‌
അന്യഭാഷയില്‍ ഉപന്യസിക്കുന്നത്‌...

ഉടല്‍ മാത്രമുള്ള ജലസസ്യത്തെ
കുമിളപ്പൂക്കളാല്‍ കളിയാക്കി
സമ്മിശ്രവായുവിലെ പ്രാണാനുപാതം
ശരിയെന്ന്‌ കരുതുന്നത്‌...

പ്ലാസ്റ്റിക്കും
അമ്ലമണലും
രാസച്ചെളിയും
ലവണാത്മാക്കളുടെ ചിരിയും
മുഖത്തെഴുത്ത്‌ പൊളികളും...

കൃത്യമായ
അളവിലും ചതുരത്തിലും
തൂക്കത്തിലും
ചമയ്ക്കപ്പെട്ട
പിന്തുടരപ്പെട്ട;
ഉടച്ചതെങ്കിലും പുതുക്കപ്പെടാത്ത...
വൃത്തവും കോണുമില്ലാത്ത
ഈ ജീവിതമാണ്‌
നമ്മള്‍ ശവദൂരങ്ങളായി
തിന്നുതീര്‍ക്കുന്നതെന്ന്‌....

ഒരിക്കലും
ഒരുവരും
പറയാതിരിക്കട്ടെ!

000

4 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കവിത: ശവദൂരം
"ജലത്തില്‍ മത്സ്യം
വരയ്ക്കുന്ന ജീവിതം
പുറത്തുനിന്നറിയാത്തവര്‍
മുങ്ങാംകുഴിവിദ്യയെ
കവിതാഗവേഷണമാക്കുന്നത്‌..."

സാല്‍ജോҐsaljo said...

കൊള്ളാ‍ാം.

നന്ദു said...

ശിവപ്രസാദ്, കവിത പലതവണ വായിച്ചു. ഓരൊ തവണ വായിച്ചപ്പോഴും അതില്‍ ഞാന്‍ മനസ്സിലാക്കിയ അര്‍ഥം മാറി മാറി വരുന്നു!. (അതാണ്‍ കവിതയുടെ ഉദ്ദേശം അല്ലേ?) പക്ഷെ എനിക്കിഷ്ടം ഞാന്‍ മുന്‍പു പറഞ്ഞതുപോലെ ലളിതമായ കവിതകള്‍ തന്നെയാണ്‍. “ഡെപ്യൂട്ടേഷന്‍” എനിക്കിഷ്ടമായി.

നന്ദു said...

പ്രിയ ബൂലോകസ് നേഹിതരെ,
ഇവിടെ എഴുതുന്നതു ഉചിതമോ എന്നറിയില്ല എന്കിലും എഴുതുന്നു:
ശ്രീ ശിവപ്രസാദിന്റെ father-in-law ഇന്നലെ 2.30 നു അന്തരിച്ചു. ഒന്നര വര്‍ഷമായി അസുഖബാധിതനായിരുന്നു. മരണാനന്തര ചടങ്ങുകള്‍ ഇന്നു കഴിഞ്ഞു. മറ്റു ചടങ്ങുകള്‍ ജൂലെ 15 നു 8 മണിക്ക്.