ഒമ്പതിനും എട്ടിനുമിടയില്‍ വിയര്‍ക്കുന്നു
നിന്റെ കണ്ണിന്റെ കലങ്ങിയ കയങ്ങള്‍.
പുറത്തേക്കു മാത്രം തുറക്കുന്ന വഴിയില്‍
ഏകയാം നിന്നെ തിരികെ വിളിച്ചില്ല.
എങ്കിലും നീയെന്റെ പരിണയസ്‌മൃതികളില്
തീക്ഷ്‌ണമായ് തൊട്ടു വിളിക്കും നവവധു.
ഇളംകാപ്പി വര്‍ണ്ണമാം പട്ടുപുടവ
മുയല്‍ക്കണ്ണിലാളും വിശുദ്ധപാപം
മുനിഞ്ഞ യുവത്വം പകര്‍ന്ന മൗനം
ഇടയ്ക്കൊളിച്ചെത്തും ഒളിസേവച്ചാരന്റെ
ഇടനെഞ്ഞിലാളും ഘനവൈദ്യുതി.
മാനിച്ചതെല്ലാം സമര്‍പ്പിച്ചു നീ
മൗനചാലകജ്വലനമായ് വന്നുയിര്‍ത്തെങ്കിലും
ചക്രവാതം പോല്‍ ചുഴറ്റുന്നൊരാണവ
നാലുകെട്ടില്‍ നിന്നു വിടപറഞ്ഞീടുന്നു.
അവസാന സ്നേഹാശ്വമെറ്റിത്തെറിപ്പിച്ച
ജലസന്ധിയില്‍ ഉയിരാര്‍ന്ന ഭ്രൂണത്തെ
വിഫലമരുവായുള്ളൊരുദരത്തിലേന്തി നീ
മിണ്ടാതെയിടറാതെ വഴിതെളിക്കുമ്പോള്‍
ഇനിയെന്നു കാണുമെന്നുള്ള ചോദ്യത്തെയീ
വികൃതമാം ഓറെഞ്ചു ചിരിയില്‍ പൊതിഞ്ഞു ഞാന്‍
വിജയമാശംസിച്ചു പിന്‍വാങ്ങിടുന്നു.
ഒന്നാശ്വസിക്കാം നിനക്കീ മനുഷ്യന്റെ
നീയോമനിച്ച പ്രപഞ്ചസാരത്തിന്റെ
നെറുകയില്‍ കുത്തിത്തുളച്ചുള്ള ശൂലമായ്
എന്റെ അകനാനൂറു ചിന്ത പുളയുമ്പോള്
വീണ്ടുമെത്തീടാം പുതുഗണനസൂത്രങ്ങള്‍,
അന്നൊരു സൂര്യനും വേറെയുണ്ടാവാം!
ഇനി വിശ്രമിക്കുക പ്രിയ കാമിനീ,
ഏറ്റമിളയവള്‍ നീയായിരുന്നുവെന്നാകിലും
പക്വതയാര്‍ന്നോരു പ്രാണതേജസ്സു നീ.
സോറി പ്ലൂട്ടോ...
ഇനി നിന്നെയൊളിക്കുന്ന സൗഹാര്‍ദ്ദമില്ല,
ഒരു മാത്രയില്‍ സമര്‍പ്പിച്ച സ്‌നേഹവും
അമൃതമാം കേവലാകര്‍ഷവും
ഞാന്‍ ബാക്കി വെയ്ക്കുന്നു, ധീരതേ!
നീ കരഞ്ഞാര്‍ത്തു വീണീടുകില്‍
നിര്‍ദ്ദയം തകരുന്നതാണെന്റെ ആത്മയൂഥം.
***