Monday, May 14, 2007

വീണ്ടും ജീവിതത്തിലേക്ക്‌

പ്രിയ സ്‌നേഹിതരേ,

'നന്ദി' എന്ന വാക്കിനുള്ളില്‍ എന്റെ മനസ്സിന്റെ ഒരു ചെറുകണികപോലും ഒതുങ്ങുന്നില്ല.

'തന്നതില്ല പരനുള്ളുകാട്ടുവാന്‍
ഒന്നുമേ നരനുപായമീശ്വരന്‍,
ഇന്നു ഭാഷയുമപൂര്‍ണ്ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍' - ഇതാണ്‌ എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ.

തികച്ചും അപ്രതീക്ഷിതമായി എനിക്കുണ്ടായ ദുരനുഭവത്തില്‍ വേദനിച്ചവരും പ്രതികരിച്ചവരും മനസ്സാന്നിദ്ധ്യത്തോടെ അധികാരികളുമായി ബന്ധപ്പെട്ട്‌ 'മോചനം' സാദ്ധ്യമാക്കിയവരുമായ നൂറുകണക്കിന്‌ 'സുഹൃത്തുക്കളുണ്ട്‌'. സ്നേഹിതനില്‍നിന്ന്‌ സുഹൃത്തിലേക്ക്‌ പെട്ടെന്ന്‌ വളര്‍ന്നവര്‍ പലരുണ്ട്‌. മനുഷ്യബന്ധത്തിന്റെ സുഖതീവ്രതയും വികാരതീക്ഷ്‌ണതയും പലയളവില്‍ അനുഭവിപ്പിച്ചവരുണ്ട്‌. അവരുടെ പേരുകളെല്ലാം ഞാന്‍ ഇവിടെ മനപ്പൂര്‍വം പറയുന്നില്ല. അവരോടുള്ള സ്നേഹം, കടപ്പാട്‌, ആദരവ്‌ എന്നിവയൊക്കെ പ്രിയസ്നേഹിതന്‍ കുഴൂര്‍ വില്‍സണ്‍ പറഞ്ഞപോലെ 'മനുഷ്യനന്മയിലുള്ള വിശ്വാസം' ഒന്നുകൂടി പുതുക്കിയിട്ടുണ്ടെന്ന്‌ വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം. ഇവിടെ (സത്യസന്ധമായിത്തന്നെ)പറയാന്‍പോകുന്ന കാര്യങ്ങള്‍, പരാമര്‍ശിക്കപ്പെടുന്ന 'രാഷ്ട്രീയാവസ്ഥ'യുടെ വൈതാളികര്‍ക്ക്‌ സ്വീകാര്യമോ സുഖകരമോ ആവില്ലെന്നറിയാം. എങ്കിലും പറയാതിരിക്കാന്‍ എന്നിലെ സ്വതന്ത്രമനുഷ്യന്‌ കഴിയില്ല. അധികാരപ്രമത്തതയ്ക്ക്‌ അതിരും യുക്തിയും പ്രസക്തമല്ലെന്ന പാഠം ഞാന്‍ ആവര്‍ത്തിച്ച്‌ അനുഭവിച്ചതാണല്ലോ!

ദമ്മാമില്‍ രണ്ടുമൂന്ന്‌ മാസം മുമ്പുമാത്രം പ്രവര്‍ത്തനം ആരംഭിച്ച 'ന്യൂ ഏജ്‌ ഇന്ത്യാ ഫോറ'ത്തിന്റെ അംഗത്വവിതരണോദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ വേണ്ടി, ഏപ്രില്‍ 6-ന്‌ വൈകിട്ട്‌ 4 മണിക്ക്‌ ഞാന്‍ യോഗസ്ഥലത്ത്‌ എത്തിയതായിരുന്നു. ഒരു രസ്റ്റോറന്റിന്റെ മുകള്‍നിലയിലായിരുന്നു സമ്മേളനം. ധാരാളം സുഹൃത്തുക്കളും ആ യോഗത്തില്‍ എത്തിയിരുന്നു. 4.15-ന്‌ മഫ്‌തിയിലായിരുന്ന ഒരു കൂട്ടം 'സി. ഐ. ഡി-കള്‍' ഞങ്ങളെ മൂന്നുപേരെ അറസ്റ്റ്‌ ചെയ്ത്‌, കാല്‍ച്ചങ്ങലയിട്ട്‌ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ കൊണ്ടുപോയി. (പിച്ചനടക്കുന്ന അനുഭവം വീണ്ടും!). സമാനസ്വഭാവത്തിലുള്ളവരുടെ പോലും കൂട്ടായ്മ അനുവദിക്കപ്പെട്ടിട്ടില്ലാത്ത അവിടുത്തെ നിയമം എന്തിനെയും ഏതിനെയും സംശയദൃഷ്ടിയോടെയാണ്‌ കാണുന്നതെന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ! എന്നാല്‍, മലയാളികളുടെ രക്തത്തിലലിഞ്ഞിട്ടുള്ള നല്ല സ്വഭാവങ്ങളിലൊന്നായ 'സംഘടനാബോധം' ഇവിടെ എനിക്ക്‌ 'പ്യാര'യായി എന്ന്‌ പറഞ്ഞാല്‍ മതി. (ആരോ ശത്രുതാപൂര്‍വം ഒരു പാര വെച്ചതാണെന്നും വിശ്വസനീയമായ നിലയില്‍ സംശയമുണ്ട്‌.)

ഏകദേശം രണ്ടുമണിക്കൂര്‍ നേരം ചുമരിന്നഭിമുഖമായി (മൂക്ക്‌ ചുവരില്‍ മുട്ടിച്ച്‌ എന്നും പറയാം) നിര്‍ത്തി ഞങ്ങളുടെ ക്ഷമ പരിശോധിച്ചശേഷം, പിച്ച നടത്തിച്ച്‌ മൂന്നു നിലകളുള്ള കെട്ടിടത്തിലെ ഏറ്റവും ദൂരമുള്ള മുറികളിലേക്ക്‌ വിവിധ 'സാറമ്മാരെ' കാണാനായി ആനയിക്കപ്പെട്ടു. ഏതോ അന്താരാഷ്ട്ര കുറ്റവാളികളെയെന്നവണ്ണം അവര്‍ ചോദ്യം ചെയ്യല്‍ തുടങ്ങി. ഞങ്ങള്‍ സത്യം മാത്രമേ പറഞ്ഞുള്ളൂ.

"ഇന്ത്യക്കാരുടെ/മലയാളികളുടെ ഒരു സാംസ്കാരിക കൂട്ടായ്മ. അവരില്‍ ബോധവല്‍ക്കരണത്തിനുള്ള ശ്രമങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമാണ്‌ ലക്ഷ്യം. ഈ നാടിന്റെ നിയമവ്യവസ്ഥയെയോ മതാധിഷ്ടിതമൂല്യങ്ങളെയോ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിഷേധിക്കുന്നില്ല."

'പല സംഘടനകളുടെ പേരില്‍ അനധികൃതമായി പണം പിരിക്കുകയും, അത്‌ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക്‌ എത്തിക്കുകയും ചെയ്യുന്ന ഗുരുതരമായ കുറ്റമാണ്‌ നിങ്ങളില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്‌. അത്‌ "മമ്‌നു"വാക്കിയിട്ടുള്ള കുറ്റമാണ്‌. ഇതിനെ സംബന്ധിച്ച നിരവധി തെളിവുകള്‍ ഞങ്ങള്‍ക്ക്‌ കിട്ടിയിട്ടുണ്ട്‌. - എന്ന്‌ വാദിച്ച സി. ഐ. ഡി. ക്യാപ്റ്റന്‍ അവര്‍ക്കു കിട്ടിയ തെളിവുകളും ഞങ്ങളെ കാണിച്ചു.

'ന്യൂ ഏജ്‌ ഇന്ത്യാ ഫോറം - കിഴക്കന്‍ പ്രവിശ്യാ സമിതി' എന്നെഴുതിയിട്ടുള്ള ഫ്ലെക്സ്‌ ബാനര്‍, 'പന്ന്യന്‍ രവീന്ദ്രന്‍ എം. പി.-ക്ക്‌ സ്വാഗതം' എന്ന പോസ്റ്റര്‍/ബാനര്‍ (ഇവ രണ്ടു മാസം മുമ്പ്‌ നടന്ന ഒരു ചടങ്ങിന്റെ ബാക്കിപത്രമാണ്‌),'മഞ്ഞളാംകുഴി അലി എം. എല്‍. ഏ-യ്ക്ക്‌ സ്വീകരണം' എന്ന ബാനര്‍ (ആരോ, എപ്പോഴോ നടത്തിയ പരിപാടിയുടെ ബാക്കിപത്രം), ഒരു 'കേരളശബ്ദം' വാരിക, ഒരു 'സംവാദം' മാസിക, വി. എസ്‌. അനില്‍ കുമാറിന്റെ 'പുതിയതരം ജീവികള്‍' എന്ന കാഥാസമാഹരം... ഇവയൊക്കെയാണ്‌ തെളിവുകള്‍. എത്ര ശക്തമായ ഭീകരവാദ തെളിവുകള്‍?! ഞാനും (ഉപദേശകസമിതി അംഗം), ജലീലും (സെക്രട്ടറി), സജിത്തും (പ്രസ്സ്‌ ജീവനക്കാരന്‍) അങ്ങനെ ലോക്കപ്പിലേക്ക്‌ മാറ്റപ്പെട്ടു.

അവിടം ഒരു പ്രൊഫഷണല്‍ കലാലയത്തിന്റെ ചിട്ടവട്ടങ്ങളിലായിരുന്നു. പല രാജ്യക്കാരായ പൌരന്മാര്‍. അറബികള്‍, സുഡാനികള്‍, യമനികള്‍, ബംഗ്ലാദേശികള്‍, പാകിസ്താനികള്‍, ഇന്ത്യക്കാര്‍ എന്നിങ്ങനെ ചെറിയൊരു ഭൂലോകം. ഞങ്ങള്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ 'അറബി'സഹോദരന്മാര്‍ നീളന്‍ 'സലാം' തന്നു. പരിചയപ്പെടുന്നതുതനെ, "നിങ്ങള്‍ എത്ര പേരെ കൊന്നു?", "പോലീസ്‌ പിടിക്കുമ്പോള്‍ ഒപ്പം കിടന്നിരുന്ന പെണ്ണിന്റെ പ്രായം എത്ര?", "ഹഷീഷാണോ ബ്രൌണ്‍ഷുഗറാണോ പഥ്യം?" ഇങ്ങനെയുള്ള ചോദ്യങ്ങളുമായിട്ടായിരുന്നു. ഒരാഴ്ച മുതല്‍ രണ്ടുമാസം വരെയായി അവിടെ കഴിയുന്നവരുടെ സ്ഥിരാവകാശത്തില്‍പ്പെട്ടതാണ്‌ ജൂനിയേര്‍സിനെ 'റാഗ്‌' ചെയ്യല്‍. ഒരു പരിധിവരെ തന്മയത്വവും, കുറെ മുറി അറബിയും വച്ച്‌ കളിച്ചതില്‍ ഞങ്ങളെ റാഗാനുള്ള അവസരം തുടക്കത്തില്‍ത്തന്നെ ബ്ലോക്ക്‌ ചെയ്യാന്‍ കഴിഞ്ഞു. ഇടയ്ക്കൊക്കെ ഒരു യമനിയും ഒരു സൌദിയും നയിച്ച 'ബാര്‍ബേറിയന്‍ ഗിമ്മിക്കില്‍'നിന്ന് ഞങ്ങള്‍ തന്ത്രപൂര്‍വം തല്ലുകൊള്ളാതെ രക്ഷപ്പെടുകയും ചെയ്ത്തു. (പിരിമുറുക്കത്തിന്റെ പാരമ്യതയില്‍ തളര്‍ന്ന്‌, പിന്നെ അല്‍പമൊന്ന്‌ മയങ്ങിപ്പോയാല്‍, രണ്ടര ലിറ്റര്‍ കൊള്ളുന്ന വെള്ളക്കുപ്പിയില്‍ അഴുക്കു വെള്ളം നിറച്ച്‌ മുഖം ലക്ഷ്യമാക്കി എറിഞ്ഞിട്ട്‌ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ' എന്ന മട്ടില്‍ അവര്‍ ചീട്ടുകളിച്ചിരിക്കും. രാത്രി മുഴുവന്‍ ഒച്ചയും ബഹളവും കഴിഞ്ഞ്‌ നേരം പുലരുന്ന കാര്യം (വാച്ചില്‍ നിന്ന്‌) അറിയുമ്പോള്‍ ഒന്നു കണ്ണടയ്ക്കാന്‍ ശ്രമിച്ചാല്‍ ഉടന്‍ വരും അതിലും പലവിധ ശല്യപ്പെടുത്തലുകള്‍.

അങ്ങനെ കഴിയുമ്പോള്‍, ഇടയ്ക്ക്‌ മനസ്സ്‌ കൈവിട്ടുപോകും. ആദ്യത്തെ ഒരാഴ്ച്ച സന്ദര്‍ശകരെ അനുവദിക്കതിരുന്നെങ്കിലും, ചില സുഹൃത്തുക്കള്‍ അവരുടെ സ്വാധീനമുപയോഗിച്ച്‌ ഞങ്ങളെ വന്നുകണ്ടു. 'അധികം വൈകാതെ പുറത്തിറങ്ങാം' എന്നൊരു വിശ്വാസം അവര്‍ പ്രകടിപ്പിച്ചതില്‍ ഞങ്ങളും ആശ്വസിച്ചു. തടവറയിലെ ബുദ്ധിമുട്ടുകളല്ല, മറിച്ച്‌ - വീട്ടില്‍ നല്ല പാതിയും കുഞ്ഞുങ്ങളും ഏതുതരം മാനസികാവസ്ഥയിലാണ്‌ - എന്ന ചിന്തയാണ്‌ കൂടുതല്‍ തളര്‍ത്തിയത്‌. ഇടയ്ക്ക്‌, ജലീലും സജിത്തും പല പല 'ആര്‍ദ്രമായ'ഓര്‍മ്മകളില്‍ മുങ്ങി വിങ്ങിക്കരയുമ്പോള്‍, എന്റെയും നിയന്ത്രണം നഷ്ടപ്പെടും. കുറെയൊക്കെ കരയും. പിന്നെ, ഞാന്‍ ഇത്ര ദുര്‍ബ്ബലനാവാന്‍ പാടില്ല എന്ന്‌ ഉള്ളിലിരുന്ന്‌ ആരോ പറയുമ്പോള്‍ - "ഓ.. ഇവര്‍ എന്തായലും നമ്മുടെ തലയൊന്നും വെട്ടത്തില്ലല്ലോ. സാരമില്ല" എന്ന്‌ പറഞ്ഞ്‌ അവരെ രണ്ടുപേരെയും ആശ്വസിപ്പിക്കും. സഹിക്കാനാവാത്ത സങ്കടം വന്നാല്‍, ബാത്‌റൂമിനുള്ളില്‍പ്പോയി കരഞ്ഞു തീര്‍ക്കും.

ഞങ്ങളുടെ കമ്പനിയുടമ(സ്പോണ്‍സര്‍)കളൊക്കെ അവരുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും ജാമ്യം നല്‍കാന്‍ പോലും പോലീസധികാരികള്‍ തയ്യാറായില്ല.'കുറ്റവിമുക്തരാക്കിയാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കാം' എന്ന സൌമനസ്യവും അവര്‍ പ്രകടിപ്പിച്ചു. അങ്ങനെ പ്രതീക്ഷകള്‍ മങ്ങിയും തെളിഞ്ഞും ദിനങ്ങള്‍ നീങ്ങി.

ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍, റസ്റ്റോറന്റ്‌ ഉടമയെയും, സ്റ്റാമ്പ്‌ തയ്യാറാക്കിയ സുഡാനിയെയും അറസ്റ്റു ചെയ്ത്‌ കൊണ്ടുവന്നു. കേസ്‌ ഫയലില്‍ കൂടുതല്‍ ആരോപണങ്ങള്‍ എഴുതിച്ചേര്‍ത്തതായി അത്‌ പരിശോധിക്കാന്‍ അവസരം ലഭിച്ച ഒരു 'വഖീല്‍' പറഞ്ഞു. അതായത്‌, ഈ കേസ്‌ നീണ്ടുപോയാല്‍, ആറുമാസമോ ഒരു വര്‍ഷമോ വരെ ജയില്‍ശിക്ഷ ലഭിക്കാം എന്നു സാരം! ആകെ വിരണ്ടു പോയി. ആറുമാസത്തെ ജയില്‍ ജീവിതം എന്തെല്ലാം പാര്‍ശ്വഫലങ്ങളാവും ഉണ്ടാക്കുക എന്നൊക്കെ ചിന്തിച്ച്‌ ഒരു തരം ഭ്രാന്തോളം ചെന്നെത്തി ഞാന്‍.

ഇതിനിടയ്ക്ക്‌, സി. പി. ഐ. സംസ്ഥാന ദേശീയ നേതാക്കള്‍ക്കും അവര്‍വഴി ഇന്ത്യന്‍ എംബസ്സിക്കും പ്രശ്നത്തിന്റെ ഗൌരവം ബോധ്യമായി. എനിക്ക്‌ പിതൃതുല്യനായ കെ. സി. പിള്ള, വെളിയം ഭാര്‍ഗവന്‍, ഡോ. വള്ളിക്കാവ്‌ മോഹന്‍ദാസ്‌, എം. പി. മാരായ പന്ന്യന്‍ രവീന്ദ്രന്‍, കെ. ഈ, ഇസ്മയില്‍, മന്ത്രിമാരായ ബിനോയ്‌ വിശ്വം, സി. ദിവാകരന്‍ തുടങ്ങിയവര്‍ അവരവരുടെ നിലകളില്‍ ഇടപെട്ടു. സി. ദിവാകരന്‍ റിയാദിലെത്തി ഇന്ത്യന്‍ അംബാസിഡറെ കണ്ട്‌ 20 മിനിറ്റ്‌ ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്തു. കഴിയുന്ന ശ്രമങ്ങള്‍ നടത്താമെന്ന്‌ അവര്‍ വാഗ്ദത്തം ചെയ്തു. ദമ്മാമിലെ ഒരു സംഘടനാ നേതാവിനെ എംബസ്സി ഈ പ്രശ്നം പരിഹരിക്കാന്‍ ചുമതലപ്പെടുത്തി. എങ്കിലും, ഞങ്ങള്‍ മൂന്നുപേരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങളില്‍ തടസ്സങ്ങളായി ചില 'മുടന്തന്‍ ന്യായങ്ങള്‍' അവര്‍ ഉന്നയിച്ചു. ഒടുവില്‍, "ശിവപ്രസാദിനെ മാത്രം മോചിപ്പിക്കാന്‍ ശ്രമിക്കാം. മറ്റു രണ്ടുപേരെ നാടുകടത്താനാണ്‌ സാധ്യത" എന്ന നിലയിലേക്ക്‌ സംഭവം മറുകണ്ടം ചാടി.

"മോചനമായാലും നാടുകടത്തലായലും അത്‌ ഞങ്ങള്‍ മൂന്നാള്‍ക്കും ഒന്നുപോലെ മതി. ഒരേ ചാര്‍ജുള്ള കേസ്സില്‍ രണ്ടുതരം വിധി ശരിയല്ലല്ലോ. എനിക്കു മാത്രമായി രക്ഷപ്പെടല്‍ വേണ്ട..." - എന്ന ഒരു ഉടക്ക്‌ നിലപാട്‌ എനിക്ക്‌ സ്വീകരിക്കേണ്ടി വന്നു.

പിന്നെയും ഉഷ്ണദിനങ്ങള്‍ നീണ്ട്‌, ഉരുക്കവും വിഭ്രാന്തിയുമായി 25-ആം ദിവസമായി. ഒരു തീരുമാനവുമില്ലാത്ത നരച്ച ദിവസങ്ങള്‍. ഇടയ്ക്ക്‌ കാണാനെത്തിയ പല സുഹൃത്തുക്കളും ഞങ്ങളെ ആശ്വസിപ്പിക്കാനും വീട്ടിലേക്ക്‌ വിളിച്ച്‌ കുടുംബത്തെ സമാധാനിപ്പിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ 'ആധുനിക മുഖത്തിന്‌' യോജിക്കാത്തവിധം, 'അവിശ്വസനീയമായ മാനുഷികത' വിവിധ നേതാക്കള്‍ പ്രകടിപ്പിച്ചു. അവരുടെ ഒരു കുടുംബകാര്യമായിത്തന്നെ ഈ പ്രശ്നം മാറി. തുടര്‍ച്ചയായി ഫോണില്‍ വിളിക്കുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യാന്‍ അവരൊക്കെ കാട്ടിയ മാതൃക പ്രശംസനീയമാണ്‌. (സമാന്തരമായിത്തന്നെ, ബൂലോകത്തെ പ്രിയ സ്നേഹിതരായ പലരും ഇടപെട്ട്‌ ഈ പ്രശ്നത്തിലേക്ക്‌ അധികാരികളുടെ ശ്രദ്ധ കൊണ്ടുവരാന്‍ ശ്രമിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്ന്‌ (നാട്ടില്‍ വന്ന്) നാലു ദിവസം കഴിഞ്ഞാണ്‌ ഞാന്‍ അറിഞ്ഞത്‌. ആ ശ്രമങ്ങളും എന്റെ മോചനത്തെ സഹായിച്ചിട്ടുണ്ടെന്ന്‌ വിശ്വസിക്കുന്നു.)

സുനില്‍ പ്രക്കാനം , നാസര്‍ക്ക (സുഹൃത്തുക്കള്‍), ഒരു നല്ല സഖാവായ ജോണ്‍, നിസാര്‍ സാര്‍ എന്നിവരുടെ യുക്തിപൂര്‍ണ്ണമായ ഇടപെടലും സ്വാധീനവും അന്തിമഘട്ടം വരെ പിടിച്ചുനില്‍ക്കാന്‍ എനിക്ക്‌ ശക്തി നല്‍കിയെന്ന്‌ പ്രത്യേകം പറയേണ്ടതുണ്ട്‌.25-ആം ദിവസം ഞങ്ങളെ ജാവാസത്തിന്റെ ജയിലിലേക്ക്‌ മാറ്റി. 15 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള ഒരു ഹാളില്‍ 120 തടവുകാര്‍, മീന്‍ അടുക്കിയ പോലെ കഴിയുന്ന 'അസ്സല്‍ തടവറ'. അങ്ങനെ അഞ്ച്‌ സെല്ലുകള്‍. ഞങ്ങളുടെ സെല്ലില്‍ ഏറെക്കുറെ എല്ലാം ഇന്ത്യക്കാരാണെന്ന ഒരു ആശ്വാസമുണ്ട്‌. തല്ലും വഴക്കുമില്ല. പക്ഷേ തടവുകാരുടെ നൂറിരട്ടി 'പാറ്റ'കള്‍ (കൂറകള്‍) കളിച്ചു പുളയ്ക്കുന്ന അതിനുള്ളില്‍ 'അലര്‍ജി സ്പെഷ്യലിസ്റ്റുകള്‍' എന്ന നിലയില്‍ ചൊറിച്ചിലും തുമ്മലുമായി ഞങ്ങള്‍ സുഖജീവിതം തുടങ്ങി. ജനിച്ചിട്ടിതുവരെ കുളിക്കാത്ത പുതപ്പുകള്‍ തറയില്‍ വിരിച്ചിട്ടുണ്ട്‌. അവയില്‍ നിന്ന്‌ പ്രസരിക്കുന്ന 'അറേബ്യന്‍ സുഗന്ധം' ഉപമിക്കന്‍ ഭാഷയില്ല. തടവുകാരില്‍ പലരും ഒരൊറ്റ ഉടുതുണിയില്‍ മാസങ്ങളായി കഴിയുന്നവരാണ്‌. കുടിവെള്ളത്തിന്റെ പ്രശ്നത്താല്‍ ചുമയും മറ്റസുഖങ്ങളും ഉള്ളവരാണ്‌ മിക്കവരും. എല്ലാ അസുഖങ്ങല്‍ക്കും പൊതുവായി നല്‍കപ്പെടുന്ന മരുന്നുകള്‍ 'പാനഡോള്‍' (പാരസെറ്റമോള്‍) ആയിരിക്കും. ഒരു ഹൃദ്രോഗിയാണ്‌ അകത്ത്‌ എത്തിപ്പെടുന്നതെങ്കില്‍, ശവമായിരിക്കും പുറത്തെത്തുക. അത്ര 'വൃത്തികെട്ട' അന്തരീക്ഷം. എംബസ്സിയില്‍ നിന്ന്‌ യാത്രാരേഖകള്‍ പൂര്‍ത്തിയാക്കി നാട്ടില്‍പ്പോകാനായി സ്വപ്നം കാണുകയാണ്‌ എല്ലാ തടവുകാരും.

രണ്ടാം ദിവസം സുനിലും നാസര്‍ക്കയും ജോണും നിസാര്‍ സാറും വന്നത്‌ ശുഭവാര്‍ത്തയുമായിട്ടായിരുന്നു. 'ജാവാസത്ത്‌ അധികാരികളില്‍ ഒരാളുടെ ദയ ഞങ്ങളെ മോചിപ്പിക്കും' എന്നതായിരുന്നു ആ വാര്‍ത്ത. രണ്ടു ദിവസത്തിനുള്ളില്‍ അത്‌ ശരിയാകും. ഞങ്ങളുടെ എക്സിറ്റ്‌ ടിക്കറ്റ്‌ ഉടന്‍ ഹാജരാക്കി അതിനുള്ള സമ്മര്‍ദ്ദങ്ങള്‍ അവര്‍ വേണ്ടവണ്ണം ചെയ്തു.

ഒരു മാസക്കാലം ഇത്തരമൊരു അനുഭവത്തിലൂടെ എങ്ങനെ കടന്നുപോയെന്ന്‌ ഞങ്ങള്‍ സ്വയം അല്‍ഭുതപ്പെട്ടു. 'ശൂന്യതയ്ക്കുള്ളില്‍ നിന്ന്‌ പുറത്തിറങ്ങിയാലേ അതിന്റെ ഭീകരതയെപ്പറ്റി തിരിച്ചറിയൂ' എന്ന്‌ പറയുന്നത്‌ വളരെ ശരിയാണ്‌.

അങ്ങനെ മേയ്‌ 6-ന്‌ രാത്രി 8.30-നുള്ള ഗള്‍ഫ്‌ എയര്‍ ടിക്കറ്റ്‌ ഓക്കെയായി. ഞങ്ങളുടെ സ്യൂട്ട്‌കേസും വസ്ത്രങ്ങളും സ്പോണ്‍സര്‍മാര്‍ പാക്ക്‌ ചെയ്ത്‌ എത്തിച്ചു. പുതിയ ഓരോ ജോഡി വസ്ത്രങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ പ്രവേശിച്ചു. ജയിലിലെ യാത്രയയപ്പ്‌ ഒരാഘോഷമാണ്‌. മാങ്ങ/ഓറഞ്ച്‌/ആപ്പിള്‍ ജൂസ്‌ ... ബിസ്‌കറ്റ്‌സ്‌.. കളിചിരികള്‍! കാലം ഇതാ വീണ്ടും ചിരിക്കുന്നു, ഒരു വികൃതിക്കുട്ടിയെപ്പോലെ!

കൈവിലങ്ങുകള്‍ പ്രതീക്ഷിച്ച ഞങ്ങള്‍ക്ക്‌ ഞെട്ടി. 'മാഫി മുഷ്‌കിലാ' എന്ന്‌ പൊലീസുകാര്‍ പറഞ്ഞു. (സുനിലും നാസര്‍ക്കയും അധികാരിയോട്‌ ആവശ്യപ്പെട്ട ഒരു കാര്യമായിരുന്നു അത്‌ - "ദയവായി അവരെ കൈവിലങ്ങിട്ട്‌ എയര്‍പ്പോര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കരുത്‌" എന്ന്. അത്‌ അവര്‍ ക്ഷമയോടെ പാലിച്ചു.) വാഹനത്തിലേക്ക്‌ കെട്ടുകളും സ്യൂട്ട്‌കേസുകളും എടുത്തുവച്ചു. സെല്‍ഫോണുകള്‍ തിരികെത്തന്നു. രേഖകളില്‍ ഒപ്പിട്ടു. ഇനി യാത്ര !

ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്തപ്പോള്‍ അതിശയം! വിളികള്‍ 'ക്യൂ'വായി വരുകയാണ്‌. ഒച്ച താഴ്ത്തി അതിനൊക്കെ വികാരാര്‍ദ്രമായി മറുപടി പറയുകയാണ്‌. കണ്ണുകള്‍ വഴിഞ്ഞൊഴുകുകയാണെന്ന്‌ അറിയുന്നില്ല. ജലീല്‍ പൊട്ടിക്കരയുകയണ്‌. അതു കണ്ടപ്പോള്‍ പോലീസുകാര്‍ക്ക്‌ തമാശ.
'നീയൊരു പുരുഷനല്ലേ? ഇങ്ങനെ കരയാന്‍ നാണമില്ലേ?' എന്ന്‌ അവര്‍ കളിയാക്കി.എയര്‍പ്പോര്‍ട്ടില്‍, പത്തു-പതിനഞ്ചു പേര്‍ കാത്തുനില്‍ക്കുന്നു. കഴിഞ്ഞ ഒരു മാസക്കാലമായി ജീവിതചര്യകള്‍ ഞങ്ങള്‍ക്കുവേണ്ടി മാറ്റിവെച്ചവര്‍. അകത്തുള്ള ഞങ്ങളുടെ ഉരുക്കമെല്ലാം പുറത്തുനിന്ന്‌ സ്വയം ഏറ്റെടുത്തവര്‍. ഓടിവന്ന്‌ കെട്ടിപ്പിടിച്ച്‌ കരയുകയാണ്‌; വാക്കുകളില്‍ തീപ്പൊരിയുള്ള 'വിപ്ലവകാരികള്‍'.

'ബോംബെ വരെ ടിക്കറ്റുണ്ട്‌. അവിടെനിന്ന്‌ തിരുവനന്തപുരത്തിനുള്ള ഫ്ലൈറ്റില്‍ വേഗം പോവുക. (ഇതാ ടിക്കറ്റിനും ചെലവിനുമുള്ള തുക). കുറെക്കാലം കുടുംബത്തോടൊത്ത്‌ സമാധാനമായി കഴിയുക. യതൊരു ആശങ്കയും വേണ്ട. ഞങ്ങള്‍ ഒപ്പമുണ്ട്‌. വീണ്ടും കാണാം' എന്നൊക്കെ പലരുടെയും ചിതറുന്ന വാക്കുകള്‍. സന്തോഷവും സങ്കടവും ഇടകലര്‍ന്ന മനസ്സിന്റെ വിറയല്‍. ഇനി സൌദിയിലേക്ക്‌ വരാനാവില്ല എന്ന തിരിച്ചറിവ്‌ പല സന്ദേഹങ്ങളെ ഒരു നിമിഷത്തില്‍ സംപ്രേഷണം ചെയ്തു. ഇനി പുതിയൊരു ദിശ കണ്ടെത്തണമെന്ന ബോധ്യവും ഉള്ളില്‍ തിളച്ചു.

മേയ്‌ 7. ഉച്ച തിരിഞ്ഞ്‌ 3 മണിക്ക്‌ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബോംബേ വിമാനം തിരുവനന്തപുരത്ത്‌ ഇറങ്ങി. കുതിക്കുന്ന മനസ്സുമായി ഞങ്ങള്‍ പുറത്തേക്കുള്ള തിമിര്‍പ്പില്‍. അതാ ചിരിക്കുന്ന മുഖവുമായി സഖാക്കള്‍ കെ. ഇ. ഇസ്മയില്‍ എം. പി., സി. എന്‍. ചന്ദ്രന്‍, അഡ്വ. കെ. പി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു സംഘം. ഹൃദ്യമായ സ്വീകരണം, കുശലങ്ങള്‍. പിന്നെ അവരുടെയൊപ്പം കാറില്‍ എം. എന്‍. സ്മാരകത്തിലേക്ക്‌.

അവിടെ നിയമസഭാ ഡെപ്യുട്ടി സ്പീക്കര്‍ ജോസ്‌ ബേബി, പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം. പി. അച്യുതന്‍, ഡോ. വള്ളിക്കാവ്‌ മോഹന്‍ദാസ്‌ തുടങ്ങി പരിചിതരും അപരിചിതരുമായവര്‍.അടുത്തുള്ള ലോഡ്‌ജില്‍ മുറിയെടുത്ത്‌, ബാര്‍ബര്‍ഷോപ്പില്‍നിന്ന്‌ സ്വന്തം രൂപത്തില്‍ പുറത്തിറങ്ങി, ഡെറ്റോള്‍ വെള്ളത്തില്‍ സുഖമായി കുളിച്ച്‌, വീണ്ടും എം. എന്‍. സ്മാരകത്തിലേക്ക്‌. അവിടെ സ: വെളിയം ഭാര്‍ഗവന്‍ കാത്തിരിക്കുന്നു. ഇരുകൈകളും കവര്‍ന്ന്‌ വികാരവായ്പ്പോടെ ഒരു പച്ച മനുഷ്യന്റെ ആകാംക്ഷകള്‍. സംഭവങ്ങളുടെ വിശദീകരണം. 'ഈന്ത്യന്‍ എംബസ്സി സൌദിയില്‍ അത്യാവശ്യമായും നിര്‍വഹിക്കേണ്ടുന്ന കടമകള്‍, പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയ്ക്ക്‌ കൊണ്ടുവരാന്‍ ഉതകുന്നതരത്തില്‍ പ്രശ്നങ്ങളെ പഠിച്ച്‌ അവതരിപ്പിക്കാന്‍' ആവശ്യമായ നോട്ടുകള്‍ തയ്യാറാക്കണമെന്ന് എം. പി. മാര്‍ക്ക്‌ വെളിയത്തിന്റെ നിര്‍ദ്ദേശം.

ജലീലിനും സജിത്തിനും തൃശ്ശൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്തു. വേണുഗോപാലിനൊപ്പം ഞാന്‍ കൊല്ലത്തേക്ക്‌ തിരിക്കുമ്പോള്‍ ജലീലിനും സജിത്തിനും കരച്ചില്‍ വന്നു. വൈകാതെ വീണ്ടും കാണാം എന്ന സമാശ്വാസത്തില്‍ ഞങ്ങള്‍ പിരിഞ്ഞു.

രാത്രി 9.20. വീടിനുമുന്നില്‍ കാര്‍ നിന്നു. അതിന്റെ പ്രകാശത്തില്‍ മുറ്റത്തെ കടലാസുപൂക്കള്‍ ചിരിച്ചു. ബന്ധുക്കളും അയല്‍ക്കാരും വരാന്തയില്‍ത്തന്നെയുണ്ട്‌. എല്ലാ മുഖങ്ങളിലും പരവേശവും കുറച്ചൊക്കെ അവിശ്വസനീയതയും തോന്നി. അതാ നില്‍ക്കുന്നു... രോഗാവസ്ഥയില്‍ തുഴയുന്ന എന്റെ പങ്കാളി.. അല്ല.. കെട്ടി മുറുക്കിവെച്ച ഒരു അഗ്നിപര്‍വതവുമായി എന്റെ നല്ലപാതി. ചിരിയോടെ മക്കള്‍. എന്നെ നിരന്തരം വിളിച്ചുകൊണ്ടേയിരിക്കുന്ന 'വികൃതിക്കുഞ്ചാളി'യായ 'പൊന്നു'. അവളെ എടുത്തുയര്‍ത്തുമ്പോള്‍, ആ കുഞ്ഞുകൈകള്‍ എന്റെ കഴുത്തിനെ അള്ളിപ്പിടിക്കുമ്പോള്‍, ഉള്ളില്‍ ഒരു പുഴ കരഞ്ഞു. അതിനുള്ളില്‍ നിലാവ്‌ പൊഴിഞ്ഞു.

000

82 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

രാത്രി 9.20. വീടിനുമുന്നില്‍ കാര്‍ നിന്നു. അതിന്റെ പ്രകാശത്തില്‍ മുറ്റത്തെ കടലാസുപൂക്കള്‍ ചിരിച്ചു. ബന്ധുക്കളും അയല്‍ക്കാരും വരാന്തയില്‍ത്തന്നെയുണ്ട്‌. എല്ലാ മുഖങ്ങളിലും പരവേശവും കുറച്ചൊക്കെ അവിശ്വസനീയതയും തോന്നി. അതാ നില്‍ക്കുന്നു... രോഗാവസ്ഥയില്‍ തുഴയുന്ന എന്റെ പങ്കാളി.. അല്ല.. കെട്ടി മുറുക്കിവെച്ച ഒരു അഗ്നിപര്‍വതവുമായി എന്റെ നല്ലപാതി. ചിരിയോടെ മക്കള്‍. എന്നെ നിരന്തരം വിളിച്ചുകൊണ്ടേയിരിക്കുന്ന 'വികൃതിക്കുഞ്ചാളി'യായ 'പൊന്നു'. അവളെ എടുത്തുയര്‍ത്തുമ്പോള്‍, ആ കുഞ്ഞുകൈകള്‍ എന്റെ കഴുത്തിനെ അള്ളിപ്പിടിക്കുമ്പോള്‍, ഉള്ളില്‍ ഒരു പുഴ കരഞ്ഞു. അതിനുള്ളില്‍ നിലാവ്‌ പൊഴിഞ്ഞു.
(മൈനാഗന്‍/പി. ശിവപ്രസാദ്‌)

സാജന്‍| SAJAN said...

എങ്ങനെ വായിച്ചു തീര്‍ത്തു എന്നറിയില്ല ..
ഒരു വാക്കു കൊണ്ട് പോലും ഞങ്ങള്‍ക്കൊക്കെ സഹായിക്കാന്‍ കഴിയില്ലങ്കിലും.. മനസ്സുകൊണ്ടും പ്രാര്‍ത്ഥനയിലും.. ഞങ്ങള്‍ കൂടെയുണ്ടായിരുന്നു..കഴിഞ്ഞതൊക്കെ ഒരു സ്വപ്നം എന്നു കരുതി മറക്കുക.
കുടുംബമായി അശ്വ സിക്കുക സന്തോഷിക്കുക!നിങ്ങള്‍ക്കെല്ലാവിധ നന്മകളും ഉണ്ടാവട്ടെ..
...മനുഷ്യത്വ ത്തോടെ മറ്റുള്ളവരോട് പെരുമാറാന്‍ ഇവന്മാരൊക്കെ എന്നിനി പഠിക്കും.. ദുഷ്ടന്മാര്‍ :(
അവിടെ ജയിലില്‍ കിടക്കുന്ന മറ്റുള്ള നിരപരാധികളെ ഓര്‍ത്തു പോവുന്നു

വിഷ്ണു പ്രസാദ് said...

താങ്കളുടെ ദുരനുഭവം വായിച്ചു.എല്ലാം നല്ലതിനാവും എന്ന് ഒരു സാമ്പ്രദായികനെപോലെ ആശ്വസിപ്പിക്കാനേ നിവൃത്തിയുള്ളൂ.ജീവിതത്തൊന്റെ പച്ചപ്പിലേക്ക് വേഗത്തില്‍ തിരിച്ചുവരാന്‍ താങ്കള്‍ക്കാവട്ടെ.

മൈനാഗനും ചാരുകേശിയും ഒരാളാണോ...ആണെങ്കില്‍ അതൊരു പുതിയ അറിവാണ്.

ബിന്ദു said...

ഇനിയുള്ള ജീവിതം നന്മകള്‍ മാത്രം നിറഞ്ഞതാവട്ടെ...
ഇരുട്ടിനു മറുഭാഗം വെളിച്ചമാവാതെ വരില്ലല്ലൊ. :)

Unknown said...

പ്രവാസം പോകട്ട്, പുല്ല്. ജീവിതം തിരിച്ചു കിട്ടിയല്ലോ ശിവപ്രസാദിനു്.

ഒരുപാടൊരുപാടു് അഭിനന്ദനങ്ങള്‍..!

Hearty congratulations..!

qw_er_ty

Kiranz..!! said...

ശിവേട്ടാ,ഞെട്ടിത്തരിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ബൂലോഗത്തൊരുനാള്‍ കേട്ടത്,ഇത് കാണുമ്പോള്‍ കണ്ണ് നിറയുന്നു,സന്തോഷം കൊണ്ട്,എത്ര ഭീകരമായ ഒരു നിസഹായവസ്ഥയിലൂടെയാണ് താങ്കള്‍ കടന്നു പോയതെന്ന് ഊഹിക്കാന്‍ കഴിയും.

താങ്കള്‍ക്ക് വേണ്ടി സഹായമെത്തിച്ച എല്ലാ നല്ല മനസുകളും അഭിനന്ദനമര്‍ഹിക്കുന്നു.അപ്രതീക്ഷിതമായി പൊന്നുവിനെ കൊഞ്ചിക്കാന്‍ കിട്ടുന്ന ഈ സമയം നല്ലോരു ജീവിത വഴിത്തിരിവാകട്ടെ..!

ടി.പി.വിനോദ് said...

കഴിഞ്ഞുപോയതിന്റെ ദുരിതഭാരത്തില്‍ നിന്നും കാലുഷ്യത്തില്‍ നിന്നും ഏറ്റവും പെട്ടെന്ന് വിടുതലുണ്ടാവട്ടെ..
മാഷിന്റെ മോചനത്തിനുവേണ്ടി അത്യദ്ധ്വാനം ചെയ്ത നല്ല മനസ്സുകള്‍ക്ക് ഒരിക്കല്‍ കൂടി പ്രണാമം..

Pramod.KM said...

"ജീവന്‍ സുരക്ഷിതമല്ലെങ്കിലെങ്ങാണ്‌
സ്വാതന്ത്ര്യസിദ്ധാന്തഭേരി?"
ഏപ്രില്‍ 4ന്‍ എഴുതിയ ഹോളിവുഡ് എന്ന കവിതയിലെ വരികള്‍ അറം പറ്റി എന്നു തന്നെ ആണ്‍ ഞാന്‍ കരുതിയിരുന്നത് മാഷേ..
അപ്രതീക്ഷിതമായ എന്തൊക്കെ ആണ്‍ ഒരു മനുഷ്യന്‍ അഭിമുഖീകരിക്കേണ്ടി വരിക.!
പുതിയ ജീവിതത്തിന്‍ എല്ലാ ഭാവുകങ്ങളും!!

Inji Pennu said...

ഒന്നും എഴുതാന്‍ പറ്റണില്ല്യ.......

Unknown said...

പ്രിയ ശിവപ്രസാദ്, എല്ലാം മംഗളമായി പര്യവസാനിച്ചല്ലോ. നന്നായി. ശ്വാസമടക്കിപ്പിടിച്ചാണിത് വായിച്ചത്.

vimathan said...

ശിവപ്രസാദ്, വീണ്ടും ജീവിതത്തിലേക്ക് സുസ്വാഗതം. താങ്കളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദിയും, അഭിനന്ദനങളും

മനോജ് കുമാർ വട്ടക്കാട്ട് said...

ഏതായാലും അനിശ്ചിതത്വത്തിന്റെ നാളുകളും ദുരിതങളും അവസാനിച്ചുവല്ലോ.
ആശ്വസിക്കുക.

(ആദ്യാവസാനം താങ്കള്‍ക്കൊപ്പം നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍)

എതിരന്‍ കതിരവന്‍ said...

ശിവപ്രസാദ്:
നനവൂറൂന്ന കണ്ണുകളോടെ മാത്രമാണ് വായിച്ചു തീര്‍ത്തത്. ചില മുറിവുകള്‍ അവശേഷിക്കുമെങ്കിലും പതുക്കെ ഇതൊക്കെ മറക്കാന്‍ ആവട്ടെ.ജീവിതം ഇനിയും എത്രയോ കിടക്കുന്നു!
എല്ലാ നന്മകളും നേരുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

ശിവേട്ടാ..
ഈ കുറിപ്പുകളെന്‍റെ കണ്ണുകള്‍ നനയിപ്പിക്കുമ്പോള്‍ താങ്കളുടെ അനുഭവം എത്ര ഭീകരമാണെന്ന് മനസ്സിലാകുന്നു. എന്തായാലും കേടു പാടില്ലാതെ തിരിച്ചെത്തിയല്ലൊ.
മനസ്സും ശരീരവും ഉന്മേഷം വീണ്ടെടുത്ത് പുതിയ ജീവിതത്തിലേക്ക് വന്നതില്‍, കണ്ടതില്‍ ഒരു പാട് സന്തോഷം. ഒക്കെയും ഒരു കറുത്ത അടഞ്ഞ അദ്ധ്യായമായി മറക്കൂ.

ഈ ഓര്‍മ്മയുടെ കനലില്‍ പുതിയ ജീവതത്തെ ചുട്ടെടുക്കാന്‍ സര്‍വ്വശക്തന്‍ പ്രാപ്തനാക്കട്ടേ എന്ന് പ്രാര്‍ത്ഥിക്കാം.

സുല്‍ |Sul said...

ശിവേട്ടാ,
വായിച്ചു തീര്‍ന്നതറിഞ്ഞില്ല. കണ്ണുകള്‍ സജലം. വീണ്ടും ജീവിതത്തിലേക്ക്.
നല്ലപാതിയോടും മക്കളോടുമൊപ്പമുള്ള നാളുകള്‍ താങ്കളുടെ മുറിവുകളില്‍ അമൃതായി മാറട്ടെ..
ആശംസകള്‍!
താങ്കളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളും.
-സുല്‍

പുള്ളി said...

ശിവപ്രസാദിന് തിരിച്ചു വരവിന്റെ ആശംസകള്‍!

സു | Su said...

ഇനിയുള്ള ജീവിതം, സന്തോഷഭരിതമാവട്ടെ എന്ന് ആശംസിക്കുന്നു.

ആഷ | Asha said...

വായിച്ചു കഴിഞ്ഞിരിക്കാന്‍ തുടങ്ങിയിട്ടു കുറച്ചു നേരമായി എന്താ എഴുതേണ്ടതെന്നറിയില്ല

വല്യമ്മായി said...

തിരിച്ചു വരവിന് ആശംസകള്‍

പ്രിയംവദ-priyamvada said...

ഇതൊന്നു വായിച്ചു തീര്‍ക്കാന്‍ പോലും വിഷമം, അപ്പൊ താങ്കള്‍ അനുഭവിച്ച പ്രയാസങ്ങള്‍.. ചിന്തിക്കാന്‍ പോലും വയ്യ .

വാര്‍ത്ത അറിഞ്ഞപ്പോള്‍ ആ പൊന്നുവിനെയാണു ഓര്‍ത്തതു ..അച്ഛന്‍ വേഗം വരാന്‍ പൊന്നുവിനു വേണ്ടിയാണു പ്രാര്‍ഥിച്ചതും.
താങ്കളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രണാമം
qw_er_ty

കണ്ണൂസ്‌ said...

ശിവേട്ടാ,

എല്ലാം നന്നായി വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാനേ കഴിയുന്നുള്ളൂ.

ആശംസകള്‍.

കുട്ടിച്ചാത്തന്‍ said...

ദൈവമുണ്ട് എന്ന വിശ്വാസം, അത് മാത്രം..
വീണ്ടും ഒരു നല്ല ജീവിതം ആശംസിക്കുന്നു...

Unknown said...

ബ്ലോഗിലെ എഴുത്തിലൂടെ മാത്രമറിയുന്ന താങ്കള്‍ക്ക്‌ നേരിടേണ്ടിവന്ന ദുരിതം ഒരുള്‍ക്കിടിലം സൃഷ്ടിച്ചിരുന്നു. മോചിതനായെന്നറിഞ്ഞപ്പോള്‍ വല്ലാത്ത സന്തോഷവും തോന്നി. ഇപ്പോള്‍ താങ്കളുടെ വരികള്‍ വായിച്ച്‌ ഒരേ സമയം ക്രൂരതയുടെ ആസുരമുഖവും, ഒരുപാട്‌ നല്ല മനുഷ്യരുടെ നന്മയും തൊട്ടറിയുന്നു. താങ്കള്‍ക്കും,കൂട്ടുകാര്‍ക്കും താങ്കളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാ നല്ല മനുഷ്യര്‍ക്കും അഭിവാദ്യങ്ങള്‍!

താങ്കളുടെ അവസാനത്തെ വരികളില്‍ നിന്നും ഞാന്‍ നേരെ ചെന്നത്‌ എന്റെ കുഞ്ഞുമകളുടെയടുത്തേക്കാണു (പൊന്നുവെന്ന് അവളെ ഞങ്ങളും വിളിക്കുന്നു). ലോകത്തെയറിയാതെ ഉറങ്ങുന്ന അവളെ ചേര്‍ത്ത്‌ പിടിച്ചപ്പോള്‍ ദൂരെ ഒരു പുഴ കരയുന്നത്‌ ഞാനും അറിഞ്ഞു.

കരീം മാഷ്‌ said...

മോചിതനായി എന്നു നേരത്തെ അറിഞ്ഞതിനാല്‍ ആകാംക്ഷ ഒട്ടോക്കെ അടങ്ങിയിരുന്നുവെങ്കിലും നനവാര്‍ന്ന കണ്ണുകളോടെ മാത്രമാണ് വായിച്ചു തീര്‍ത്തത്. കാളരാത്രികള്‍ മറക്കാന്‍ ആവട്ടെ.ജീവിതം ഇനിയും എത്രയോ കിടക്കുന്നു!എല്ല്ലാം സഹിക്കാനുള്ള ശക്തി ഇനിയും പരീക്ഷണത്തിനു വിധേയമാകുമ്പോള്‍ സധൈര്യം നേരിടാന്‍ എല്ലാ ആശംസകളൂം നേരുന്നു.

ജിസോ ജോസ്‌ said...

സര്‍വ്വവിധ അനുഗ്രഹങ്ങളും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ......

മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും തക്കുടുവിന്റെ കുപ്പുകൈ....

കുട്ടന്‍സ്‌ | S.i.j.i.t.h said...

മാഷേ,
എന്താണു പറയേണ്ടത് എന്നറിയില്ല..ഏതായാലും മോചിതനായി എന്നറിഞ്ഞപ്പോള്‍ സന്തോഷം തോന്നി
ആശംസകള്‍

നന്ദു said...

ശിവപ്രസാദ്, ഒന്നും പറഞ്ഞ് ആശ്വസിപ്പിക്കാനാവുന്നതല്ല താങ്കള്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍. ഒരു മാസത്തിനു ശേഷം ആ ശബ്ദം ഫോണിലൂടെ കേട്ടപ്പോള്‍ വക്കുകള്‍ ഉള്ളിലുടക്കിപ്പോയി. ഒന്നും പ്രതികരിക്കാനാവാത്ത സാഹചര്യവുമായിരുന്നു.
“മൈനാഗന്‍“ എന്ന പേര്‍ താങ്കള്‍ തന്നെ ഇപ്പോള്‍ വെളുപ്പെടുത്തിയ സ്ഥിതിയ്ക്കെ പഴയ പോസ്റ്റ് ഈ സന്ദര്‍ഭത്തില്‍ കൂട്ടുകാര്‍ ഒരിക്കല്‍ കൂടെ വായിക്കുമെന്നു കരുതുന്നു. ഒരിക്കലുണ്ടായ ദുരനുഭവം അന്നു “മൈനാഗന്‍“ വിവരിച്ചിട്ടുണ്ടിവിടെ.

ഏതെങ്കിലും ഫാമിനുള്ളിലോ, ഹാളിനുള്ളിലോ വച്ച് ചിത്രീകരിച്ച കുട്ടികളുടെ ഗാനങ്ങളോ, നൃത്തങ്ങളോ സ്പോണ്‍സര്‍മാരുടെ പേരടിച്ച ഫ്ലക്സിന്റെ പശ്ചാത്തലത്തില്‍ ടി.വി.യില്‍ കാട്ടുമ്പോള്‍ പുറം ലോകം കരുതുന്നുണ്ടാവും സൌദിയില്‍ സ്വാതന്ത്ര്യമില്ല എന്നാരു പറഞ്ഞു എന്ന്. സ്വാതന്ത്ര്യത്തിന്റെ കയ്പുനീര്‍ വേണ്ടുവോളം നുകര്‍ന്ന താങ്കളുടെ അനുഭവം അതിനു സാക്ഷ്യമാകട്ടേ. ഒപ്പം ഞങ്ങള്ക്ക് അല്‍പ്പം കരുതലും.

സ്നേഹത്തോടെ
നന്ദു.

asdfasdf asfdasdf said...

ശിവേട്ടനു ഒരു പാടൊടുപാട് അഭിനന്ദനങ്ങള്‍.

Santhosh said...

താങ്കളുടെ മോചനവാര്‍ത്ത ഏറ്റവും ആശ്വാസം പകരുന്നതായിരുന്നു. അഭിനന്ദനങ്ങള്‍.

സ്നേഹിതന്‍ said...

താങ്കളുടെ കയ്പേറിയ അനുഭവങ്ങള്‍ മനസ്സില്‍ തങ്ങിനില്ക്കുന്നു.

നല്ലതു വരട്ടെ.

qw_er_ty

Ziya said...

ശിവേട്ടാ,
ഞാന്‍ കരയുന്നു...ചിരിക്കുന്നു...
അതില്‍ കൂടുതല്‍ ഒന്നും പറയാന്‍ പറ്റുന്നില്ല

K.V Manikantan said...

സന്തോഷം! മനസിന്റെ മുറിവുകള്‍ കാലം മായ്ക്കട്ടെ.

ശാലിനി said...

വിവരങ്ങള്‍ വിശദമായി എഴുതിയതിന് നന്ദി.ആ തടവറയില്‍ അനുഭവിച്ച ദുരിതങ്ങള്‍ക്ക് പകരം ഏറെ സന്തോഷമുള്ള ദിവസങ്ങളാല്‍ ദൈവം അനുഗ്രഹിക്കട്ടെ. ആശംസകള്‍.

മനുഷ്യത്വം മരിച്ചിട്ടില്ലല്ലേ. അവിടെ മരിച്ചുജീവിക്കുന്നവരുടെ ദുരിതങ്ങള്‍ പുറം ലോകം അറിയാന്‍ ഈ സംഭവം സഹായിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.

വേണു venu said...

പ്രിയ ശിവപ്രസാദു്,
എഴുതിയ വരികള്‍‍ വായിച്ചെടുക്കാന്‍‍ നന്നേ പണിപ്പെട്ടു.മൊത്തം പുക മയം.
ഉള്ളില്‍ ഒരു പുഴ കരഞ്ഞു. അതിനുള്ളില്‍ നിലാവ്‌ പൊഴിഞ്ഞു. നിലാവു പൊഴിയട്ടെ ശിവപ്രസാദു്. ഇനിയും നന്മകളുടെ പ്രാര്‍ഥനയുമായി ഞാനും .

മുസ്തഫ|musthapha said...

അറിയുന്നില്ല... ഒന്നും പറയാന്‍...

സന്തോഷം മാത്രം...

എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Radheyan said...

സ്വാതന്ത്ര്യം എന്നത് എത്ര സുന്ദരമായ പദമാണെന്ന് നമ്മള്‍ പലര്‍ക്കും അറിയില്ല.ഒരുപക്ഷെ നമ്മുടെ ഇടയില്‍ അതിന്റെ മധുരത്തെ വ്യക്തമായി അറിയുന്ന ഒരാള്‍.
താങ്കള്‍ ഒരു ദീര്‍ഘയാത്രയിലാണെന്നും തീവണ്ടി ഇടയ്ക്ക് ഒരു ഇരുള്‍ മൂടിയ തുരങ്കത്തില്‍ കയറിയതാണെന്നും മാത്രം കരുതുക.ഏതായലും താങ്കളുടെ ജീവിതത്തില്‍ സ്വാതന്ത്ര്യത്തിന്റെ ഹിരണ്മയസൂര്യന്‍ എന്നും പ്രോജ്ജ്വലിക്കട്ടെ.

താങ്കളുടെ ഇരുള്‍കാലങ്ങളില്‍ ഒരു തൈജസകീടത്തിന്റെ പ്രകാശസ്വാന്തനമായി എങ്കിലും എത്തിയ എല്ലാ നല്ലവരായ സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സ്നേഹാഭിവാദനങ്ങള്‍

അത്തിക്കുര്‍ശി said...

എങ്ങനെ വായിച്ചു തീര്‍ത്തെന്നറിയില്ല! കാലത്ത്‌ തന്നെ വായിച്ചതായിരുന്നു! എന്തു കമന്റിടണമെന്നറിയാതെ തിരിച്ചു പോയതായിരുന്നു...
അവസാനം " അതാ നില്‍ക്കുന്നു... രോഗാവസ്ഥയില്‍ തുഴയുന്ന എന്റെ പങ്കാളി.. അല്ല.. കെട്ടി മുറുക്കിവെച്ച ഒരു അഗ്നിപര്‍വതവുമായി എന്റെ നല്ലപാതി. ചിരിയോടെ മക്കള്‍. എന്നെ നിരന്തരം വിളിച്ചുകൊണ്ടേയിരിക്കുന്ന 'വികൃതിക്കുഞ്ചാളി'യായ 'പൊന്നു'. അവളെ എടുത്തുയര്‍ത്തുമ്പോള്‍, ആ കുഞ്ഞുകൈകള്‍ എന്റെ കഴുത്തിനെ അള്ളിപ്പിടിക്കുമ്പോള്‍, ഉള്ളില്‍ ഒരു പുഴ കരഞ്ഞു. അതിനുള്ളില്‍ നിലാവ്‌ പൊഴിഞ്ഞു.
"
എന്നു വായിച്ചപ്പ്പ്പോള്‍ എന്തൊ ഒരാശ്വാസം എനിക്കും! ഇതെല്ലാം നേരീട്ട നിങ്ങളൂടെ അവസ്ഥ!!

തമനു said...

തകര്‍ന്നുപോയേക്കാമായിരുന്ന ഒരവസ്ഥയില്‍ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞ കരുത്തും, ഈശ്വരാനുഗ്രഹവും എന്നും ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ഒപ്പം എല്ലാ ആശംസകളും..

വിശാഖ് ശങ്കര്‍ said...

ശിവപ്രസാദ്,
വാക്കുകള്‍ക്ക് ഒരു പ്രസക്തിയുമില്ലെന്നു തോന്നുന്നു...ജൂണ്‍ അവസാനം കൊല്ലത്തെത്തും.അപ്പോള്‍ താങ്കള്‍ അവിടെയുണ്ടെങ്കില്‍ തമ്മില്‍ കാണണമെന്നുണ്ട്...

ഗുപ്തന്‍ said...

ശിവേട്ടാ.. ബ്ലോഗിംങ്ങില്‍ പുതുമുഖമാണ് ഞാന്‍. താങ്കളെ കുറിച്ചുള്ള വാര്‍ത്തകള്‍ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു. ഒന്നും ചെയ്യാ‍നായില്ലെങ്കിലും ഒരു പ്രാര്‍ത്ഥനയോടെ കാത്തിരുന്നതാണ് ഈ വാര്‍ത്ത അറിയാന്‍.

ജീവിതത്തിന്റെ പുതിയ താളം നിറഞ്ഞമനസ്സോടെ സ്വീകരിക്കുക. പുതിയവഴികളിലും യാത്രകളിലും വെളിച്ചമുണ്ടാകട്ടെ. എല്ലാ നംന്മകളും നേരുന്നു.

ഡാലി said...

ഒരു ആന്തലോടെ അല്ലാതെ വായിക്കാന്‍ പറ്റാത്ത അനുഭവം. ഈയടുത്ത് കേട്ട ഏറ്റവും നല്ല വാര്‍ത്തയായിരുന്നു ഈ മോചനം. മനുഷ്യത്തം മരിച്ചീട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കാന്‍ ചില സൂചനകള്‍.
മാഷിന് മനോധൈര്യത്തിന് അഭിനന്ദനങ്ങള്‍.
qw_er_ty

എന്‍റെ ഗുരുനാഥന്‍ said...

താങ്കളെ നേരിട്ടറിയില്ലെങ്കിലും ബ്ലോഗിലൂടെ ഞാനെല്ലാം അറിഞ്ഞിരുന്നു.............എല്ലാം നല്ലതിനുവേണ്ടി എന്ന് സമാശ്വാസിയ്ക്കുക. ഇനിയൊരാള്‍ക്കും ഈ ഗതി വരരുതെന്ന് പ്രാര്‍ത്ഥിയ്ക്കാം...

അനംഗാരി said...

പ്രിയ പ്രസാദ്,
ജീവിതം ഇങ്ങിനെയൊക്കെയാണ്.പ്രതീക്ഷിക്കുന്നതിനെ തരാതെ,അപ്രതീക്ഷിതമായി പലതും വെച്ചു നീട്ടി നമ്മുടെ ജീവിതം ഒരു ഓലപ്പന്തു പോലെ തട്ടിക്കളിക്കുന്നവന്‍.
രണ്ട് മാസമായി ബ്ലോഗിങ് ഇല്ലാതിരുന്നതിനാല്‍ വാര്‍ത്തകള്‍ അറിഞ്ഞിരുന്നില്ല.അറിഞ്ഞപ്പോഴുണ്ടായ സങ്കടം വിടുതല്‍ വാര്‍ത്ത കേട്ടപ്പോഴാണ് തീര്‍ന്നത്.
എല്ലാം നല്ലതിനാവട്ടെ.
ഓ:ടോ: ഞാന്‍ കൊച്ചിയിലുണ്ട്.കഴിയുമെങ്കില്‍ വിളിക്കുകയോ കാണുകയോ ചെയ്യാം.

keralafarmer said...

പ്രീയ ശിവപ്രസാദ്: സൌദിയിലെ കര്‍ശനമായ നിയമങ്ങള്‍ ബ്ലോഗര്‍മാര്‍ക്ക്‌ നേരെ വിലങ്ങായി മാറിയെങ്കിലും താങ്കള്‍ക്ക്‌ ആശ്വാസം ലഭിച്ചതില്‍ അതിയായി സന്തോഷിക്കുന്നു. താങ്കളുടെ പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോഴേയ്ക്കും എന്റെയും കണ്ണുകള്‍ നിറഞ്ഞ്‌ കവിഞ്ഞിരുന്നു. നീറുന്ന വേദനകളില്‍ നിന്നും താങ്കളുടെ മനസ്‌ ശാന്തമായപ്പോള്‍ അനുഭവങ്ങള്‍ മറ്റ്‌ ബൂലോഗരോട്‌ അനുഭവങ്ങള്‍ പങ്കുവെയ്ക്കുവാന്‍ കാണിച്ച സന്മനസിന് നന്ദി.

വിചാരം said...

zivan vannuvallO athumathi
vizadamaayi pinniiTezhuthaam
laal salam

Kaithamullu said...

വിവരം അറിഞ്ഞനാള്‍ മുതല്‍ മനസ്സില്‍ പ്രര്‍ഥനകളുമായി കാത്തിരിക്കയായിരുന്നു, ശിവപ്രസാദിന്റെ ഈ ഒരു പോസ്റ്റിന്നായി.

വായിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്തൊക്കേയോ എഴുതണമെന്ന് തോന്നി, പക്ഷേ ഇപ്പോള്‍ ഒന്നും എഴുതാന്‍ തോന്നുന്നില്ല.

കാളരാത്രി കഴിഞ്ഞു, പുലര്‍വെട്ടം എത്തിക്കഴിഞ്ഞു! നല്ലപാതിയോടും മക്കളോടുമൊപ്പം കതിരവനെ വരവേള്‍ക്കാം, ഇനി....

chithrakaran ചിത്രകാരന്‍ said...

ഹൊ.. ഭയങ്കര അനുഭവമായിപ്പോയി. ശിവപ്രസാദിനും കുടുംബത്തിനും ക്ഷേമാശംസകള്‍. അനുഭവങ്ങളെല്ലാം നല്ലതായി മാറ്റിയെടുക്കാനാകട്ടെ.

ബെന്യാമിന്‍ said...

ശിവാ, നിസ്സാരരും പുഴുക്കളുമായ ഞങ്ങളോടു പൊറുക്കുക. ഞങ്ങള്‍ക്കൊന്നും ചെയ്യാനായില്ലല്ലോ..

Satheesh said...

ഒരുപാട് അഭിനന്ദനങ്ങള്‍...
സന്തോഷപൂര്‍ണ്ണമായ ദിനങ്ങള്‍ ആശംസിക്കുന്നു..


qw_er_ty

ശിശു said...

മൈനാഗന്‍ എന്ന ചാരുകേശി.
സന്തോഷം താങ്കളെ ഇവിടെ സംബോധന ചെയ്യാന്‍ കഴിയുന്നതില്‍. എന്തൊ പ്രശ്നത്തില്‍ അകപ്പെട്ടു എന്നുമാത്രമെ അറിഞ്ഞിരുന്നുള്ളൂ. വിശദമായി ഇപ്പോള്‍ അറിഞ്ഞു. ഏതായാലും നാട്ടില്‍ തിരികെയെത്താന്‍ കഴിഞ്ഞല്ലോ, സന്തോഷം.
ജീവിതത്തില്‍ നാം അനുഭവിച്ചുതീര്‍ക്കേണ്ട ഏതൊ ദുരിതപര്‍വ്വം ഒഴിഞ്ഞുപോയെന്നു സമാശ്വസിക്കുക. ദുരിതക്കടമ്പകള്‍ താണ്ടിക്കടന്നാല്‍ ആശ്വാസത്തിന്റെ തീരമാണെന്നും മനസ്സിനെ പറഞ്ഞാശ്വസിപ്പിക്കുക.
മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാ നല്ലവരേയും നന്ദിയോടെ സ്മരിക്കുന്നു.
താങ്കളുടെയും കുടുംബത്തിന്റെയും സന്തൊഷത്തില്‍
പങ്കുചേരുന്നു.
ശിശു.

Sathees Makkoth | Asha Revamma said...

ശിവപ്രസാദ്,
എല്ലാം നല്ലതിന് എന്ന് സമാശ്വസിക്കാം.
കുടും‌ബത്തോടൊപ്പം സന്തോഷത്തിന്റെ നാളുകളുണ്ടാവട്ടെ.
താങ്കളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാ നല്ലയാളുകള്‍ക്കും അഭിനന്ദനങ്ങള്‍.

Shiju said...

താങ്കള്‍ക്കുണ്ടായ തിക്താനുഭവം ശരിക്കും കണ്ണു നനയിച്ചു. ഇപ്പോ എല്ലാം ശരിയായി എന്ന് അറിഞ്ഞതില്‍ സന്തോഷം. താങ്കള്‍ഊടെ കുടുംബത്തിന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു.

qw_er_ty

അലിഫ് /alif said...

വല്ലാത്തൊരു അനുഭവസാക്‍ഷ്യം തന്നെ..വായിച്ച് നടുങ്ങി, വാര്‍ത്ത ആദ്യം അറിഞ്ഞപ്പോഴെന്നപോലെ.
അപകടകരമായ ആ പരിതസ്ഥിതിയില്‍ നിന്നും രക്ഷപെടാനുള്ള മനകരുത്തും ധൈര്യവും ഉണ്ടായല്ലോ..അത് എക്കാലവും തുടരട്ടെ എന്ന് ആശംസിക്കുന്നു
qw_er_ty

മാവേലികേരളം(Maveli Keralam) said...

പ്രിയ ശിവപ്രസാദ്

താങ്കളെ കുറിച്ച് ആദ്യമായിട്ടു കേള്‍ക്കുന്നത്, മനസിന് അസ്വാസ്ത്യം ഉളവാക്കിയ ആ വാര്‍ത്ത വായിച്ചപ്പോഴായിരുന്നു. അന്നും എന്റെ കണ്ണൂകള്‍ നനഞ്ഞു. ഇപ്പോള്‍ താങ്കളുടെ മോചനത്തിന്റയും കുടുംബ സമാഗമത്തിന്റെയും വിവരണങ്ങള്‍ വായിച്ചപ്പോഴും. ഇതു സന്തോഷത്തിന്റെ കണ്ണിരായിരുന്നു എന്നു മാത്രം.

കൂടിയ പരീക്ഷണത്തിന്‍` എന്നെ തിരഞ്ഞെടുത്തതെന്തേ എന്നു ചോദിയ്ക്കരുത്.കഠിനമായ അനുഭവങ്ങള്‍ക്കു പുതിയ സ്വതന്ത്ര്യത്തെ നല്‍കാനാകും.

കൂടെ മോചിതരായവര്‍ക്കും നന്മ നേര്‍ന്നു കൊണ്ട്.

സുന്ദരന്‍ said...

എല്ലാം നല്ലതിനായ് പരിണമിക്കട്ടെ..
ലാല്‍സലാം
qw_er_ty

sandoz said...

ശിവേട്ടന്റെ തിരിച്ച്‌ വരവില്‍ സന്തോഷം...ആഹ്ലാദം......
അനുഭവിച്ച്‌ കാര്യങ്ങള്‍ വായിച്ചപ്പോള്‍ വിഷമവും.......
ആപത്തില്‍ സഹായ ഹസ്തം നീട്ടിയ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍.....

Unknown said...

പ്രിയ കവി സുഹൃത്തേ,

നിറഞ്ഞ കണ്ണുകളോടേയാണ് താങ്കളുടെ കദനകഥ വായിച്ചത്.
കഷ്ടപ്പാടിന്റെ കാളരാത്രികള്‍ക്കു ശേഷം തിരിച്ചെത്തിയല്ലോ സന്തോഷമായി.

keralafarmer said...

ബൂലോഗര്‍ക്കായി കെവിനൊരുക്കിയ ദിനപത്രത്തിലെ വാര്‍ത്തപ്രാധാന്യത്തോടെ കൊടുത്തിരിക്കുന്നു. ഓര്‍മയില്‍ സൂക്ഷിക്കുവനൊരിടം. ദിനപത്രം (ബൂലോഗ വാര്‍ത്തകള്‍) സിബു പറഞ്ഞതുപോലെ സന്ദര്‍ശകരുടെ എണ്ണം വിലയിരുത്തപ്പെടുക തന്നെ ചെയ്യും. ഇന്നെനിക്ക്‌ ആനന്ദക്കണ്ണുനീരാണ് ഉണ്ടായത്‌.

വിചാരം said...

ശിവന്റെ അനുഭവം തികച്ചും വേദനാജനകം തന്നെ, ഒറ്റിയവനാരെന്ന് സാമാന്യ ബുദ്ധിയുള്ളവന്‍ ചിന്തിച്ച് മനാസ്സിലാക്കാവുന്നതേ ഒള്ളൂ അതൊരു മുസ്ലിം വര്ഗ്ഗീയ വാദിയാണന്നതില്‍ (ഒരിക്കലും എല്ലാ മുസ്ലിങ്ങളും അല്ല ഞാന്‍ ഉദ്ദേശിക്കുന്നത് വര്ഗ്ഗീയ മനോഭാവം വെച്ചു പുലര്ത്തുന്നവര്) എനിക്ക് യാതൊരു സംശയവും ഇല്ല കാരണം അവര്ക്കേ ഇങ്ങനെ ചെയ്യാനാവൂ , കമ്മ്യൂണിസ്റ്റുകള്‍ മുസ്ലിങ്ങള്‍ക്ക് എതിരാണന്നുള്ള പ്രചരണം ഇന്നും ഇന്നലെയുമൊന്നു ഉള്ളതല്ലല്ലോ തന്റെ ഇംഗിതത്തിന്. വഴങ്ങാത്തവരെ നശിപ്പിക്കുക എന്ന ചിന്ത പൊതുവെ വര്ഗ്ഗീയവാദികള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. അപരിഷ്ക്രിതമായ നിയമങ്ങള്‍ ഉള്ള സൌദിയില്‍ കമ്മ്യൂണിസം വളര്ത്തുന്നു അതിന്‍ തെളിവായി ചില കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പടങ്ങളും വാര്ത്തകളും പുസ്തകങ്ങളും ഹാജാരാക്ക് ലോകത്തിന്റെ എതിര്പ്പില്ലാതാക്കാന്‍ എന്തിനും ഏതിനും കൂട്ടു പിടിക്കുന്ന ഭീകരവാദമെന്ന വാദം ഇവിടേയും ഉപയോഗിച്ചു , ഒരുപക്ഷെ ഇവരുടെ ലക്ഷ്യം വിജയിച്ചിരിക്കാം പക്ഷെ കാലം ഇവര്ക്ക് നേരേയും തിരിഞ്ഞുകുത്തും എന്നുറപ്പ്‌
നമ്മുടെ ഈ ബൂലോകത്തുമുന്ട് ചില മൂത്ത വര്ഗ്ഗീയവാദികള്‍ കാലം അവരാരല്ലാമാണന്ന് തെളിയീക്കും എന്നുറപ്പാണ്.

Kuzhur Wilson said...

മനുഷ്യനില്‍ വിശ്വാസം നശിച്ച ഒരു ദിവസമായിരുന്നു അതു. ഒരു മെഴുതിരി കത്തിച്ചു
അൽപ്പനേരം പ്രാത്ഥിച്ചു. ആരോട് എന്ന ചോദ്യം അപ്രസക്തം. മോചനം മാത്രമായിരുന്നു ആവശ്യം.എഴുതാനിരിക്കുന്ന വരികളെ ആര്‍ക്കും തടവറയില്‍ ആക്കാന്‍ പറ്റില്ലാല്ലോ ?

ശെഫി said...

കണ്ണു നിറഞ്ഞു. നന്മകള്‍ നേരുന്നു

മറ്റൊരാള്‍ | GG said...

പ്രിയ ശിവേട്ടാ... കുറെനാള്‍ കാണാതിരുന്നപ്പോള്‍ ഞാന്‍ നിനച്ചു വികൃതി പൊന്നുവിനെ കാണാന്‍ പോയിരിക്കുമെന്ന്. അങ്ങനെ പറയാതെ പോകുമോ എന്ന് നിങ്ങള്‍ നേരത്തെ പറഞ്ഞിരുന്നത്‌ പെട്ടന്ന് ഓര്‍ത്തില്ല. പിന്നീടാണ്‌ കാര്യങ്ങളൊക്കെ കുറച്ചെങ്കിലും മനസ്സിലായത്‌.താങ്കളുടെ ഫോണിലേക്ക്‌ വിളിക്കരുത്‌ എന്ന് ഉപദേശിച്ചവരുമുണ്ട്‌. വിളിച്ചപ്പോള്‍ മറുപടിയുമില്ലായിരുന്നു. ഒരിക്കലും താങ്കള്‍ അനുഭവിച്ച മനോവേദനയുടെ ആയിരത്തില്‍ ഒരംശം പോലും എനിയ്ക്ക്‌ മനസ്സിലാവില്ല. ശിവേട്ടന്റെ മോചനം സംബന്ധിച്ച്‌ "എന്നെ കൊണ്ടൊക്കെ എന്തിനു കൊള്ളാം" എന്ന് ചിന്തിപ്പിച്ചു. എന്നെബൂലോകനിവാസികള്‍ക്ക്‌ പരിചയപ്പെടുത്തിയ ശിവേട്ടാ...അറയില്‍നിന്ന് പുറത്തുവന്നു എന്നറിഞ്ഞപ്പോള്‍ ഉണ്ടായ മനസ്സിന്റെ സന്തോഷത്തിന്‌ വാക്കുകളില്ല.

കണ്ണൂരാന്‍ - KANNURAN said...

തികച്ചും അവിശ്വസനീയം, മലയാളികള്‍ തന്നെ ഒറ്റുകൊടുത്തുവെന്നത്... ഈ അനുഭവം മറ്റാര്‍ക്കും ഉണ്ടാകാതിരിക്കട്ടെ...

Siju | സിജു said...

താങ്കള്‍ തിരിച്ചെത്തിയതറിഞ്ഞ് സന്തോഷം തോന്നിയിരുന്നു. പക്ഷേ, ഇത്ര ഭീകരാനുഭവമായിരുന്നെന്ന് കരുതിയില്ല.

പുതിയ ജീവിതത്തിനു ആശംസകള്‍

qw_er_ty

Rajeeve Chelanat said...

ശിവപ്രസാദ്‌,

തിരിച്ചെത്തിയെന്നു ഇതാ, ഇപ്പോഴേ അറിഞ്ഞുള്ളു. അതും, മറ്റൊരു ലിങ്കില്‍നിന്നു കിട്ടിയ "ദിനപ്പത്ര"ത്തില്‍ നിന്ന്. മറ്റു ദിനപ്പത്രങ്ങളിലൊന്നും കണ്ടതുമില്ല.

ഏതായാലും, കാര്യങ്ങള്‍ ഇങ്ങിനെ പര്യവസാനിച്ചതില്‍ സമാധാനിക്കുക. അത്രയേ വേണ്ടൂ. കുറേയേറെ അനുഭവങ്ങളും കിട്ടിയല്ലോ. അതും നന്ന്.

ബഷീര്‍ പറഞ്ഞപോലെ, ലോകം തന്നെ ഒരു വലിയ കാരാഗൃഹം. അതിനുള്ളിലാണ്‌ മുഴുവന്‍ സമയവും. കുറച്ചു നാള്‍ അതിനകത്തെ, ചെറിയ ജയിലില്‍ കഴിഞ്ഞു എന്നു കരുതി ആശ്വസിക്കുക..(പുറമേ നിന്ന് ഇങ്ങിനെ എന്തും പറയാന്‍ ഞങ്ങള്‍ക്കാവുമല്ലോ)...

കൂടെ ഞങ്ങളെല്ലാവരും ഉണ്ട്‌ എന്നു മാത്രം വിശ്വസിക്കൂ. ജലീലിനോടും, സജിത്തിനോടും ഇതു തന്നെയാണ്‌ പറയുനുള്ളത്‌.

വിചാരം - കുറച്ചുകൂടി സമചിത്തത ആവാം വിചാരങ്ങള്‍ക്ക്‌. എല്ലാ മതങ്ങളിലും വര്‍ഗ്ഗീയവാദികളുണ്ട്‌. മുസ്ലിം വര്‍ഗ്ഗീയവാദിയെ മാത്രം ഇത്ര പെട്ടെന്ന് കാണാനും തിരിച്ചറിയാനും കണ്ണിനെയും മനസ്സിനെയും അനുശീലിപ്പിക്കുന്നത്‌ എതയാലും നന്നല്ല. ഒരു കമ്മ്യൂണിസ്റ്റാവുമ്പോള്‍ പ്രത്യേകിച്ചും.

നല്ല പകുതിയുടെയും, മോളുടെയും സ്നേഹ നിറവുകളില്‍ കഴിയൂ ഇനി കുറച്ചുനാള്‍. ബാക്കിയൊക്കെ വരുമ്പോലെ കാണാം.

സ്നേഹപൂര്‍വ്വം

പിന്‍കുറി

(30 days behind the bar..)എന്ന പേരില്‍ ഇംഗ്ലീഷില്‍ ഒരു പുസ്തകം ഇറക്കുന്ന കാര്യം ആലോചിക്കവുന്നതാണ്‌. വല്ല ബുക്കറൊ, പുലിറ്റ്‌സറോ....

Rajeeve Chelanat said...

എന്റെ കമന്റിലെ അഞ്ചാമത്തെ ഖണ്ഡിക, വിചാരത്തിന്റെ കമന്റിനുള്ള മറുപടിയാണ്‌. ശിവപ്രസാദിനുള്ളതല്ല.

കുടുംബംകലക്കി said...

സുല്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു.
എല്ലാം നല്ലതിനാകും.

തറവാടി said...

ആശംസകള്‍

qw_er_ty

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

പ്രിയ സുഹൃത്തുക്കളേ,

തിടുക്കത്തിലും ചുരുക്കത്തിലും എഴുതിയ പോസ്റ്റാണിത്‌. വായിച്ച അനേകര്‍ക്കും അഭിപ്രായമെഴുതിയ അറുപത്തിയെട്ടുപേര്‍ക്കുമായി ഈ പോസ്റ്റ്‌ ചുരുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അനുബന്ധമായി ഒരുപാട്‌ അധ്യായങ്ങളുള്ള ഒരു നീണ്ടകഥയാണ്‌ എന്റെ മനസ്സിലുള്ളത്‌. ഒരുപക്ഷേ അത്‌ ഒരു 'നോവല്‍'രൂപത്തിലേക്ക്‌ പരിണമിച്ചേക്കാം.

മനുഷ്യന്റെ നന്മയും സ്നേഹവും, ഉള്‍മുറിവുകളില്‍ ഈശ്വരസ്പര്‍ശമായി നിറയുന്ന പല മുഹൂര്‍ത്തങ്ങള്‍ അനുഭവിക്കന്‍ കഴിഞ്ഞു എന്ന സത്യം, ഈ ലോകത്തെക്കുറിച്ച്‌ ഏറെ ശുഭാപ്തിവിശ്വാസത്തോടെ വിലയിരുത്താന്‍ എന്നെ സഹായിക്കുമെന്ന്‌ കരുതുന്നു. ഒപ്പം, തെറ്റിദ്ധാരണകള്‍ ഒരു പൂച്ചയെ പുലിയാക്കുന്നതും, തിരിച്ചറിവുള്ളവര്‍ സത്യത്തെ വിലമതിക്കുന്നതും അനുഭവമാണ്‌. ആ നന്മകള്‍ക്കെല്ലാം നന്ദി പറയുന്നത്‌ മനസ്സില്‍ മാത്രം.

ഇന്ത്യയില്‍ 'രാജഭരണ'മാണെന്ന്‌ വിശ്വസിക്കുന്ന സി. ഐ. ഡി.-യും (രാജാവ്‌ നമ്മുടെ അബ്ദുല്‍ കലാം തന്നെ!), ഒരു വേദനാസംഹാരിക്ക്‌ മൂന്നിരട്ടി വില ഈടാക്കുന്ന ബംഗാളിയും, ഓരോ ചായയ്ക്കും ഇരട്ടി ലാഭം കൊയ്യുന്ന മലയാളിയും, സേവനത്തിന്റെ പേരില്‍ തടവുകാരനെ ചൂഷണം ചെയ്ത്‌ നേതാവ്‌ ചമയുന്ന മലയാളിയും,ഒരു സന്ദര്‍ശനാനുമതിക്കായി 100 റിയാല്‍ ഈടാക്കുന്ന പാറാവുകാരനും, സഹതടവുകാരന്റെ (ഈജിപ്‌തുകാരന്റെ) പോക്കറ്റടിച്ച്‌ അത്താഴമാഘോഷിക്കുന്ന അറബിസോദരന്മാരും, താന്‍കൂടി കേസില്‍ കുടുങ്ങുമോ എന്ന്‌ ഭയന്ന്‌ ഒളിച്ചുനടക്കുന്ന സഹകാരികളും ഉള്‍പ്പെടെ എത്രയെത്ര മുഖങ്ങള്‍? ഒന്നും മറക്കാനാവില്ല.

നിങ്ങള്‍ ഒരോരുത്തരും പകര്‍ന്ന തെളിഞ്ഞ തേന്‍ മാതിരിയുള്ള ഈ ഐക്യദാര്‍ഢ്യം എന്നും ഞാന്‍ ഓര്‍ക്കും.

ഇനി മറ്റൊരിടം(തൊഴില്‍)അന്വേഷിക്കാനുള്ള പുറപ്പാടാണ്‌. ഓരോ വാതിലിലും മുട്ടാം. എവിടെയെങ്കിലും എന്റെ പേരെഴുതിയ അരിമണികള്‍ ഉണ്ടാവുമല്ലോ! എന്തായാലും... ഇനി സൌദിയിലേക്കില്ല എന്നുതന്നെ കരുതുന്നു. എങ്കിലും, ആ രണ്ടാം ജന്മനാടും കുറെയേറെ സ്നേഹ-സൌഹൃദങ്ങളും ഒരിക്കലും മറക്കാതെ ഞാന്‍ സൂക്ഷിക്കും. എന്നെ ഈ വിശാലമായ ലോകത്തിലേക്കും ചിന്തയുടെ മഹാകാശത്തിലേക്കും നയിച്ചത്‌ അവിടത്തെ ജീവിതമാണ്‌. ഇരുട്ടിലെ വെളിച്ചത്തിന്‌ 'എന്തു വെളിച്ചം' എന്ന്‌ അതിശയിക്കുന്നത്‌ അതുകൊണ്ടാണ്‌. ഒറ്റുകൊടുത്തവര്‍ അവര്‍ക്ക്‌ ലഭിച്ച സുഖം നൈമിഷികമാണെന്ന്‌ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവും. അവര്‍ക്കും നന്മ മാത്രം വരട്ടെ. വര്‍ഗ്ഗീയജീവികള്‍ക്ക്‌ മതവും മനുഷ്യനുമില്ല. അവയുടെ വിഷം നിര്‍വീര്യമാക്കാനുള്ള ബൌദ്ധികമായ ഇടപെടലുകള്‍ക്ക്‌ ബ്ലോഗുലകവും ശക്തമാവട്ടെ.

ഇനി മെല്ലെ ബ്ലോഗിംഗ്‌ തുടരാം, കഴിയുമ്പോലെ.

ആധിയാല്‍ ഉറക്കം നഷ്ടപ്പെട്ട, ഇരുളിലും പ്രത്യാശ സൂക്ഷിച്ച, പരിശ്രമത്തിന്റെ ഹിമാലയങ്ങളെ താണ്ടിയ, ബ്ലോഗിലും മറ്റു മീഡിയകളിലും ഈ പ്രശ്നം ഉന്നയിച്ച, ഈ ദുഃഖത്തില്‍ കണ്ണുനിറഞ്ഞ... സമാശ്വാസം പകര്‍ന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും ക്ഷേമാശംസകള്‍.

പി. ശിവപ്രസാദ്‌/ മൈനാഗന്‍

കുറുമാന്‍ said...

ശിവേട്ടാ, പറയാന്‍ വാക്കുകളില്ല. അനുഭവിച്ച വിഷമങ്ങള്‍ക്കൊക്കെ പകരമായി ഒരു നല്ല കാലം നേരുന്നു.

മുല്ലപ്പൂ said...

അന്ന് വളരെ വിഷമത്തോടെ കേട്ട ഒരു വാര്‍ത്ത് ആയിരുന്നു.
ഇന്നു ഇതു വായിച്ചു തീരുമ്പൊള്‍ ആശ്വാസവും, സന്തോഷവും.

ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.

qw_er_ty

Kaippally said...

ഇത്രയും ഭീകരമായ ഒരു അനുഭവം നിരപരാതികളായ മനുഷ്യര്‍ക്ക് ഉണ്ടായി എന്നുള്ളതാണു് ഈ സംഭവത്തിലെ ഏറ്റവും വലിയ സത്യം.

ഇത്ര പ്രാകൃതമായ നിയമങ്ങളും വ്യവസ്ഥകളും ഉള്ള ഒരു രാജ്യത്തില്‍ നിന്നും രക്ഷപെട്ടല്ലൊ. അതു തന്നെ വലിയ കാര്യം.

താങ്കളുടെ ഇപ്പോഴത്തെ മാനസീക അവസ്ഥ എനിക്കറിയില്ല. എങ്കിലും പറയട്ടെ. ക്ഷമിക്കുമല്ലോ.

ഇനി കഴിഞ്ഞതെല്ലാം മറക്കാന്‍ ഞാന്‍ പറയില്ല. എല്ലാ അനുഭവങ്ങളും നല്ലതിനു തന്നെ എന്നു ഞാന്‍ വിശ്വസിക്കുന്നു. What can't kill you, only makes you stronger. ശിവ പ്രസാദിനു് ഇപ്പോഴ് സാധാരണക്കാരെക്കാള്‍ ശക്തിയും മനോധൈര്യവും ഉള്ള വ്യക്തിയായി ഞാന്‍ കരുതുന്നു.

കുറച്ചു നാള്‍ കഴിഞ്ഞിട്ട് വിണ്ടും ശബ്ദം ഉയര്‍ത്തണം. അവിടെ കഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ അവസ്ഥയെ കുറിച്ച് വീണ്ടും എഴുതണം. നാട്ടിലുള്ള സഖാക്കളെ സൌദി jailല്‍ കഴിയുന്നവരുടെ അവസ്ഥയെ കുറിച്ച് ബോധവല്ക്കരിക്കണം. Make a Difference in other peoples lives. Let there be a positive outcome from your suffering. താങ്കളുടെ അനുഭവം എഴുതിയാല്‍ പതിനായിരം വരുന്ന മലയാളികളുടെ വേദന തീരും എന്ന് എനിക്ക് ഉറപ്പുണ്ട്.

സൂഫി said...

ശിവപ്രസാദ്,
കാലം മുറിവുകളെ ഉണക്കട്ടെ...
കൈപ്പള്ളി പറഞ്ഞത് പോലെ പ്രതികരിക്കുക..
തടവറയിലകപ്പെട്ട് നട്ടം തിരിയുന്ന
ആയിരം നിരപരാധികള്‍ക്ക് വേണ്ടി

ആവനാഴി said...

പ്രിയ ശിവപ്രസാദ്,

താങ്കളുടെ പോസ്റ്റ് വായിച്ചു. അവിടെ നിന്നു ജീവനോടെ രക്ഷപ്പെടാന്‍ സാധിച്ചല്ലോ. അതിനു ഈശ്വരനോടു നന്ദി പറയുക.

മനസ്സില്‍ വലിയ ഞെട്ടലുണ്ടാക്കിയ ഒന്നാണു താങ്കളുടെ അവിടത്തെ അനുഭവവിവരണങ്ങള്‍.

“പാരതന്ത്ര്യം മാനികള്‍ക്ക്
മൃതിയേക്കാള്‍ ഭയാനകം”

എന്ന പദ്യശകലമാണു ഓര്‍മ്മ വന്നത്. അഭിപ്രായ സ്വാതന്ത്ര്യവും ബില്‍ ഓഫ് റൈറ്റ്സും ഭരണഘടനാപരമായിത്തന്നെ നല്‍കപ്പെടുകയും അവ പരിരക്ഷിപ്പെടുകയും ചെയ്യുന്ന ഒരു രാജ്യത്ത് വസിക്കാനും ഉദ്യോഗം നോക്കാനും ഭാഗ്യമുണ്ടായ എനിക്ക് പ്രസ്തുത രാജ്യത്തിലെ കാടത്തത്തിന്റെ ഭീകരത എത്രമാത്രം ഞെട്ടലുണ്ടാക്കി എന്നു പറഞ്ഞറിയിക്കേണ്ട കാര്യമില്ലല്ലോ.

താങ്കള്‍ക്ക് ഒരു പുനര്‍ജ്ജന്മം കിട്ടിയതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുന്നു. ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയ ഒരു വ്യക്തീക്ക് സ്വാതന്ത്ര്യത്തിന്റെ മാധുര്യവും മൂല്യവും എത്ര അനിര്‍വചനീയം എന്നു അനുഭവവേദ്യമാകും.

ഈ അനുഭവം താങ്കളെ കുറെക്കൂടെ കരുത്തനാക്കട്ടെ എന്നു ആശംസിക്കുന്നു.

താങ്കള്‍ക്കും താങ്കളോടൊപ്പം ഈ ദുരനുഭവത്തിനിരയായി പിന്നീട്മോചിതരായ സുഹൃത്തുക്കള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും നല്ലതു മാത്രം വരട്ടെ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട്

സസ്നേഹം
ആവനാഴി

Mr. K# said...

പുതിയ ജീവിതത്തിന് എല്ലാ നന്മകളും നേരുന്നു.

എല്ലാം എഴുതണം. ലോകം അറിയണം....

qw_er_ty

രാജേഷ് ആർ. വർമ്മ said...

ഇപ്പോഴാണ്‌ വായിക്കാന്‍ കഴിഞ്ഞത്‌. താങ്കളുടെ മോചനത്തില്‍ അതിരുകവിഞ്ഞ സന്തോഷമുണ്ട്‌. ഈ വിധി ഇനി ഒരാള്‍ക്കും വരാതിരിക്കട്ടെ.

സുഗതരാജ് പലേരി said...

ഇപ്പോഴാണ്‌ വായിക്കാന്‍ കഴിഞ്ഞത്‌. അതും അഗ്രജന്‍റെ ആഴ്ചക്കുറിപ്പിലെ ലിങ്കിലൂടെ. താങ്കളുടെ അറസ്റ്റും മോചനവും മറ്റും ബ്ലോഗിലൂടെ അറിഞ്ഞിരുന്നു. പക്ഷെ, ഇതു വായിക്കാന്‍ ഇപ്പോഴാണ്‌ സാധിച്ചത്.

നനവാര്‍ന്ന കണ്ണുകളോടെ മാത്രമാണ് വായിച്ചു തീര്‍ത്തത്. കാളരാത്രികള്‍ മറക്കാന്‍ ആവട്ടെ.

താങ്കളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രണാമം. താങ്കള്‍ക്കും കുടുംബത്തിനും, പൊന്നുവിനും സര്‍വ്വവിധ അനുഗ്രഹങ്ങളും ദൈവം നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Bachoo said...

ഒരു ചെറുകഥ വായിച്ചു പോകുന്ന വായനാനുഭവം; പക്ഷേ അകമേ പൊള്ളിക്കുന്ന പ്രതലം...

Bachoo

ജീനിയസ് said...

കുറുമാന്‍ ജയിലില്‍ക്കിടന്ന് സുഖിച്ചു. ശിവേട്ടന്‍ നരകിച്ചു. അറബികള്‍ക്ക് കാശുണ്ട്, മനുഷ്യത്വം ഇല്ല, സദാചാര നിഷ്ടകള്‍ ഉണ്ട്, സംസ്കാരമില്ല. അമേരിക്കയുടെ സ്ഥാനത്ത് ഗ്വാണ്ടനാമോ ജയില്‍ നടത്തുന്നതിവരായിരുന്നെങ്കില്‍ അവിടെ മനുഷ്യനെ കൊന്നു തിന്നേനെ...

നിങ്ങള്‍ എങ്ങനെ ഒരു സാഹിത്യകാരന്‍ ആകാതെയിരിക്കും!

Sreejith said...

hai sivetta vayichu kurippu ezhuthathe vayya ... pravasikalkku eppol venemenkilum pratheekshikkaavunna anubhavam ..

nazu said...

ശിവേട്ടാ..
മനസ്സിലെ ഉരുകുന്ന വാക്കുകള്‍ തിളച്ചുമറിഞ്ഞ് മൗനിയായിപ്പോവുന്ന ഒരവസ്ഥയിലാണ് ഇത് വായിച്ചുകഴിഞ്ഞ ഞാനിപ്പോള്‍.
താങ്കള്‍ അകപ്പെട്ടുപോയ ഇത്തരം കെണികള്‍ ഒരുക്കി അതില്‍ ആനന്ദം കണ്ടെത്തുന്ന 'പ്യാര'കളായ മലയാളികള്‍ ഇന്നും സുലഭം. ഈ ദുരന്താനുഭവത്തിനു താങ്കളിലെ മനുഷ്യനെ ഒന്നു തൊടുവാന്‍ പോലും കഴിഞ്ഞില്ലെന്നത് താങ്കളോടുള്ള ആദരവിനു മാറ്റുകൂട്ടുന്നു.
ഭാവുകം... നാസു

Anonymous said...

വെറും രണ്ടു താവനയെ നമ്മള്‍ പരസ്പരം കണ്ടിട്ടുള്ളു എങ്കിലും അല്പം അധിക നാളത്തെ പരിചയമുള്ള ഒരു മനുഷ്യനെ ആണ് നിങ്ങളില്‍ കാണുവാന്‍ സാധിച്ചത്. നിങ്ങള്‍ വിവരിച്ച അതെ കടലാസ് പൂകള്‍ എന്നെയും നോക്കി ഒരുതവണ ചിരിച്ചിട്ടുണ്ട്. രണ്ടാഴ്ച കാലം നീണ്ട യു എ ഇ യിലെ ജീവിതം എന്നെ കുടുക്കിലാക്കിയ ജ്യേഷ്ഠ സഹോദരനൂട് സഹാനുപൂതി മാത്രം. ജീവിതം വഴിമുട്ടി ഇനിയുള്ള കാലം ജയില്ജീവിടവുമായി കഴിയാം എന്ന് നടുക്കത്തോടെ എല്ലാ വേദനയോടെ അടക്കിപിടിച്ചു ഇനിയൊരു ജീവിതം എനിക്യോ എന്‍റെ കുടുമ്പതിണോ അതി വിദൂരം എന്നുര്രപ്പിചിരിക്യെ ഗര്ബതിളിരിക്യുന്ന്ന എന്‍റെ കുഞ്ഞിന്റെ ചിരിക്യുന്ന മുഖം ഇനി കാണുവാന്‍ കഴിയുമോ എന്ന് വേദനയോടെ ഓര്‍ത്ത നാളുകള്‍. അവള്‍ ഉണ്ണിമായ അവളുടെ ഏഴാമത്തെ മാസം എന്തെന്നറിയാതെ ഏതു ലോകതിലെക്യാണ് പിറക്കാന്‍ കൊതിക്യുന്നതെന്ന വ്യാധിയും എന്നെ പിടികൂടിക്കൊണ്ടേ ഇരിന്നു. അമ്പിളിയുടെ വിഷാതമുഖവും എന്നെ ഭയപെടുതിയിരുന്നു ഒപ്പം വേദനയും.

സത്യത്തിന്നു ഒരുമുഖമേ കാണു. അത് എത്ര വ്വ്സ്തവം. എന്നിലുള്ള വിശ്വാസം അത്രക്ക്യു വലുതായിരുന്നു എന്നെ രക്ഷിച്ച അറബിക്യ്‌. ഞാന്‍ ഇത്രമാത്ര്യം നല്ലവനാണോ? എനിക്യു വേണ്ടി രണ്ടു ദശ ലക്ഷം ദിര്ര്‍ഹം കേട്ടിവേയ്ച്ചു എന്നെ രക്ഷിക്ക്യുകയും എനിക്ക്യു എന്‍റെ ഈ ഇന്നത്തെ നിലയിലുള്ള ജീവിതം തിരിച്ചു തന്ന ആ മഹത് വ്യക്തിയോട് അകമഴിഞ്ഞ നന്ദി തീര്‍ത്താല്‍ തീരാത്ത കടപ്പാടും.

നിങ്ങളുടെ അനുഭവങ്ങളിലൂടെ കണ്ണും മനസ്സും ഓടിച്ചപ്പോള്‍ എന്‍റെ ഒരു സഹയാത്രികനായി തോന്നിയതുകൊണ്ടാണ് ഇത്രയും എഴുതാന്‍ തോന്നിയത്. നിയമങ്ങല്കുള്ളില്‍ പിടയാന്‍ മാത്രം വിധിക്ക്യപെട്ട മനുഷന്റെ ഇന്നത്തെ അവസ്ഥ അതി ഭീകരം തന്നെ.

ആ വിറയല്‍, ഭീതി ഇന്നും എന്നെ പിന്തുടരുന്നു. പക്ഷെ ഉണ്ണിമായ ഇന്നും എന്‍റെ ഓരോ ചുവടുവെപ്പിലും നിഴാല്‍ പോലെ ഉണ്ട്. എന്‍റെ മനസ്സിനെ ഇന്ന് ഞാന്‍ അവളില്‍ കാണുന്നു. അവള്‍ക് കൂട്ടായി വിഷ്ണുമായയും ടെവമായയും പിന്നീടു വന്നു.