Monday, October 30, 2006

അഗ്നിമലയാളം

(ജനിച്ച മണ്ണിനെക്കുറിച്ചാവുമ്പോള്‍, കവിതയില്‍ നിറയുന്നത്‌ ആ പുരാവൃത്തങ്ങളുടെ തൊങ്ങലണിഞ്ഞ 'ഗൃഹാതുരത'യാണ്‌. ഇന്നത്തെ 'തിന്മകള്‍'ക്കിടയില്‍നിന്ന്‌ അന്നത്തെ 'നന്മ'കള്‍ മാത്രം കാണുവാന്‍ ആര്‍ക്കും കൊതി തോന്നില്ലേ?)

തേനും കനകവും ചാലിച്ചിതാരെന്റ
നാവില്‍പ്പകര്‍ന്നതീ മധുരമലയാളം?
ജീവന്റെ ചാരുതയിലാത്മരാഗം തോറ്റി-
യാരെന്റെ കാതില്‍ മൊഴിഞ്ഞു മലയാളം?

വളയണിക്കൈകളാല്‍ അമ്മയെപ്പോലെന്റെ
തളിരുടലിലാലോലഭംഗിയാലേ
താളമാര്‍ന്നായിരം ചന്ദ്രാംശുഭാവമായ്‌
പാടിപ്പകര്‍ന്നതീ മഹിതമലയാളം.
തനിയേ നടന്നൊട്ടു വീണു ഞാന്‍ കേഴവേ
തഴുകുന്നു പീലിയാല്‍ പുളകജതികള്‍,
മുള്ളുകള്‍ കൊണ്ടു മുറിവേല്‍ക്കുന്ന നേരത്ത്‌
ഉള്ളുണരുമാര്‍ദ്രമാം സ്‌നേഹവര്‍ഷം,
പടിയിറങ്ങുമ്പൊഴും പകലിന്റെ മൂര്‍ച്‌ഛയി
ല്‍അകമിഴിയില്‍ വഴിയുന്നൊരഭയമന്ത്രം.
അറിയുന്നു ഞാന്‍, മനസ്സറിയാതെ ചൊല്ലുന്നൊ-
രാധിയും വ്യാധിയും എന്റെ മലയാളം.

സാന്ധ്യസോപാനത്തിലുണരുന്ന കീര്‍ത്തനം
ശാഖിയായ്‌ ചില്ലകള്‍ വിടര്‍ത്തുമാനന്ദം,
സ്വാതിയുടെ സദിരാര്‍ന്നു സരസ്സുകള്‍ പൂക്കുന്നൊ-
രാമ്പല്‍നിലാവിന്റെ ശീതളാനന്ദം,
ഗിരിമകുടമണിയുന്ന കസവണിച്ചേലയായ്‌
പുളകിത ശരന്നദീ തീര്‍ത്ഥപ്രമോദം,
കൂമ്പുന്ന രാത്രിതന്‍ മച്ചകത്തുള്ളൊരു
കൂമന്റെ കുരലിലെ അനുരണനഭംഗി.
വയലേല മൂളും പ്രഭാതരാഗങ്ങളില്
‍പുഴ മാറിലേന്തും തുലാവര്‍ഷധാരയില്
‍കന്മഷിയണിഞ്ഞേതു കരളിനും കണിപോലെ
കാക്കപ്പൂ കിളരുന്ന തൊടികള്‍ തോറും
കദളിവാഴക്കൂമ്പ്‌ യൌവനം നേദിച്ച്‌
ശൃംഗാരലാസ്യം നടത്തും പറമ്പിലും
പൊങ്ങിയും താണും നിരന്തരമാത്മാവു
ചൊല്ലിപ്പഠിച്ചതാണെന്റെ മലയാളം.

തുഞ്ചന്റെ പൈങ്കിളിപ്പാട്ടിന്‍ പദങ്ങളില്‍,
തുള്ളലിന്‍ ചിരികളില്‍ മിന്നും ചിലങ്കയില്‍,
കളരിപ്പയറ്റിന്റെ വീറുറ്റ നിലകളായ്‌
വേശമേറ്റുന്ന ശുദ്ധവായ്‌ത്താരിയില്‍,
ചാവേര്‍ക്കരുത്തിന്റെ കൌമാരവിസ്മയം
കേളികേട്ടുള്ള മാമാങ്കക്കളങ്ങളില്‍,
തെന്നും മലങ്കാറ്റിനുള്ളില്‍ച്ചുരത്തുന്ന
ചെന്തമിഴ്‌തെച്ചിതന്‍ ശലഭപൂരങ്ങളില്
‍ഏറനാടിന്‍ ക്ഷുഭിതഗ്രാമരംഗങ്ങളില്
‍തേക്കുപാട്ടിന്റെ വിയര്‍പ്പിറ്റുമോര്‍മ്മയില്‍,
മാനംകെടുത്തുവാനായുന്ന തമ്പ്രാനെ
നാവറുത്തെറിയുന്ന പെണ്‍മതന്‍ ചീറലില്.
കണ്ണാടിപോലാത്മദര്‍ശനപ്പൊരുളില്‍ നി-
ന്നുരുവാര്‍ന്ന യതിയുടെ ശ്ലോകസാരങ്ങളില്‍
സത്യത്തെ ദൈവമായ്‌ ചൊല്ലിയാരാധിച്ച
തൂലികാരൌദ്രം ജ്വലിപ്പിച്ച ദീപ്തിയില്
‍അസ്ഥികള്‍ കിളിര്‍ത്ത മണ്‍പാതയില്‍
ദുര്‍ബലര്‍ ഉയിര്‍നേടിയുണരുന്ന ധീരയത്നങ്ങളില്‍,
വീണപുഷ്പങ്ങള്‍തന്‍ സൂര്യോദയത്തിന്റെ
തേരൊച്ച കാത്തിരിക്കുന്ന മലയാളം,
വിരിമാറില്‍ വെടിയേറ്റ തെങ്ങിന്‍ പുരാവൃത്ത-
സ്മരണയാല്‍ ചെങ്കതിര്‍ നെയ്ത മലയാളം.

നോവിന്‍ ത്രിശ്‌ശൂലം തുളയ്ക്കുന്ന നെഞ്ചില്‍ഇ
ടിവാളിന്‍ പുളപ്പില്‍ കിഴിഞ്ഞ കണ്ണില്
‍ലേപനം തൂവുന്നൊരക്ഷരപ്പെരുമയായ്‌
ഗുരുവിന്‍ സ്വരാകാര ദിവ്യസാന്നിദ്ധ്യമായ്‌,
അറിയുന്നു ഞാന്‍, മനസ്സറിയാതെ തേങ്ങുന്നൊ-
രാധിയും വ്യാധിയും എന്റെ മലയാളം.

ഒരു ശ്രാവണോന്മാദമായെന്റെ സന്ധ്യയെ
തിരുമൊഴികള്‍ ചാര്‍ത്തിച്ച ഗരിമ മലയാളം,
മൃതിയോളവും ദാഹജലധിയുടെ തിരകളായ്‌
സിരകളില്‍ പ്രണയനിണമാര്‍ന്ന മലയാളം,
ഇനിയേറ്റുപാടുവാന്‍ ബാക്കിയാമിശലിന്റെ
ചരണസാമാര്‍ദ്രമാം ഭാവി മലയാളം,
ചന്ദനം പൂക്കുന്ന ഹൃദയകേദാരങ്ങള്
‍പുണ്യം വിളമ്പുന്ന ഭൂമി മലയാളം.

കടലുകള്‍ക്കകലെയും മിഴിയില്‍ കനയ്ക്കുന്നൊ-
രന്ധകാരത്തിന്റെ ശോകമലയാളം,
പാതിയോളം വെന്തുതൂവുന്ന ചോറിന്റെ-
നിഷ്‌ഫലത ദാമ്പത്യമായ മലയാളം,
നെഞ്ചോടുചേര്‍ക്കേണ്ട കുഞ്ഞിക്കിടാങ്ങള്‍തന്
‍ചിന്നുന്ന മിഴിനീരുമെന്റെ മലയാളം,
തലയറ്റുപോയൊരെന്‍ നാടിന്‍ പ്രതീക്ഷകള്‍-
ക്കിനിയും മുളയ്‌ക്കേണ്ട കനവ്‌ മലയാളം.
ജഡതകള്‍ മരുഭൂമിയായി വളരുന്നൊരീ
മലിനതയിലുണരട്ടെ അഗ്നിമലയാളം.

000

2 comments:

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

'ജഡതകള്‍ മരുഭൂമിയായി വളരുന്നൊരീ
മലിനതയിലുണരട്ടെ അഗ്നിമലയാളം'

അരനൂറ്റാണ്ട്‌ പിന്നിട്ട കേരളം
നന്മയുടെയും തിന്മയുടെയും പിരിയന്‍ ഗോവണിയിലുടെ മുകളിലേയ്ക്ക്‌.
ഇതാ.. ഒരു ലളിതയായ കവിത - 'അഗ്നിമലയാളം'.

chithrakaran ചിത്രകാരന്‍ said...

നമ്മുടെ സാഹിത്യവും, ചിത്രകലയും, സിനിമയും എല്ലാം ഒരു കുഴബുപരുവമല്ലെ എന്നൊരു ചിന്ത... അഗ്നിമലയാളം ശക്തിപ്പെടട്ടെ...ആശംസകള്‍ !!!