
അറിയാമോ?
ഈ തോക്കിനുള്ളില്‍
നിന്റെ പേരു കുറിക്കപ്പെട്ട
തീയുണ്ടകള്‍.
അറിയാം...
നിന്റെ ഹൃദയത്തോട് ചേര്‍ന്നും
മറ്റൊരു യന്ത്രം മിടിക്കുന്നുണ്ട്.
പല ജീവിതങ്ങളുടെ
തിരിയണയ്ക്കാവുന്ന ഇന്ധനം!
ഞാനൊരു ജൂതനും
നീയൊരു പാലസ്റ്റീനിയും
നമ്മള്‍ക്കിടയില്‍ ഒരു പാലമില്ല.
ഉള്ളത്...
കടിച്ചാല്‍ പൊട്ടാത്ത കാരണങ്ങള്‍ മാത്രം!
ചോരയോ ജീവനോ കൊടുത്താല്‍
ഒടുങ്ങുന്നതല്ല
നമ്മുടെ പുരാതന വൈരം...
അവര്‍ നമ്മെ പഠിപ്പിച്ച വേദം.
വിവേകത്തിന്റെ കണികയില്ലാതെ
വികാരങ്ങളില്‍ കൂപ്പുകുത്തിയിരിക്കുന്ന
നമ്മുടേ പ്രജാപതിമാര്‍ക്ക്
ദൈവത്തില്‍നിന്ന് സാത്താനിലേക്കുള്ള വഴി
നന്നായിട്ടറിയാമെങ്കിലും...
അജ്ഞതയാണ് അലങ്കാരമെന്ന ചേലില്‍
അവര്‍ ഇടയ്ക്കൊക്കെ കൈകുലുക്കുന്നു.
അധിക്ഷേപത്തിന്റെ വാള്‍ വീശുന്നു
ആസനച്ചൂടില്‍ ഇരിപ്പുറക്കാതെ
പരസ്പരം വെല്ലുവിളിക്കുന്നു.
ഡ്രാക്കുളയുടെ കൊതിയുമായി
ചുടുചോരയുടെ ഗലീലിക്കടലില്‍
അവര്‍ പാദം നനയാതെ നടക്കുന്നു.
ഒലീവുകളില്‍പ്പോലും ചോര ചുവയ്ക്കുന്നു.
രണ്ടിടങ്ങളിലെയും അടുക്കളകളില്‍
ഒരുനാള്‍
റൊട്ടിയില്ലാതെ വന്നാല്‍
ആര്‍ക്കും മനസ്സിലാവും
ജൂതനും പാലസ്റ്റീനിയുമായുള്ള
അസാമാന്യ സാമ്യത.
എന്നാല്‍പ്പോലും...
കാവല്‍ക്കാരനാകേണ്ടിവന്ന എനിക്കും
അതിക്രമിയായിപ്പോയ നിനക്കും
ഒരേ അമ്മ
മക്കള്‍
പ്രണയിനി.
ഒരേ കണ്ണീര്‍
വിരഹം
രതി.
ഒരേ നനമണ്ണ്
കാറ്റ്
വെയില്‍
മഴ.
ഒരേ ചോര
കരച്ചില്‍
ചിരി.
ആര്‍ക്കറിയാം...
ഇതില്‍ ജൂതനാര്?
പാലസ്റ്റീനിയാര്?
ആയതിനാല്‍ സഹോദരാ...
നമുക്കിടയില്‍ മുള്ളുവേലിയായ
ഈ വെറുപ്പിന്റെ അയസ്ക്കാന്തം
ഉപേക്ഷിക്കാതെ പറ്റുമോ,
ഇനി നമുക്കൊന്ന്‌കെട്ടിപ്പിടിക്കാന്‍?
000
Saturday, March 08, 2008
ഏകാത്മകം
Saturday, March 01, 2008
അകത്തും പുറത്തും

വഴിയൊന്നേയുള്ളു
അകത്തു പോകുവാന്‍,
വഴിയതു തന്നെ
പുറത്തിറങ്ങുവാന്‍.
ഉപഭോഗങ്ങള്‍ തന്‍
സുഖഗുണിതങ്ങള്‍
നുരയിടുന്നൊരു
വിപണിനേരങ്ങള്‍
കടക്കണ്ണാല്‍ മുട്ടി
കരനഖം നീട്ടി
കവിള്‍ച്ചോപ്പും കാട്ടി
അധരത്താല്‍ തൊട്ട്
വിളിച്ചിടുന്നുണ്ട്.
തലയല്‍പ്പം കുനിച്ച്
ഉടലല്‍പ്പം വളച്ച്
ശ്വസിച്ച സ്വാതന്ത്ര്യം
മൃതിയെന്നു നിനച്ച്
കരള്‍ കടയുന്ന
കനത്ത മത്തുകള്‍
അവയില്‍ നീറുന്ന
മുനച്ച വാക്കുകള്‍
വിറയ്ക്കും താപത്തിന്‍
വിഷപ്പല്ലില്‍ച്ചെന്ന്
വിധിയെ ചോദിച്ച്
വിയര്‍ക്കും ജീവിതം...!
പുറത്തുവയ്ക്കാതെ
മറന്നുപോകാതെ
അകംപേറിത്തിക്കി
കുടയുമാര്‍ത്തി തന്‍
ജലദാഹങ്ങളില്‍
ഒഴുകിച്ചേരുക
തുടിച്ചു നീന്തുക.
മറന്നിടായ്ക...
ഈ വഴിതുറന്നു നീ
കടന്നുപോയൊരീ
പടികളില്‍ നീളെ
ചൊരിഞ്ഞിരിപ്പൂ
നീര്‍നിണമുകിലുകള്‍,
തിണര്‍ത്തു നില്‍പ്പൂ
കൈവിരല്‍ക്കുറിപ്പുകള്‍.
പതിഞ്ഞു കേള്‍ക്കുന്നു
വെടിമുഴക്കങ്ങള്‍
പുകഞ്ഞിരിക്കുന്നു
മറഞ്ഞ ബോംബുകള്‍
തുറന്നിരിക്കുന്നു
മൃതിക്കിണറുകള്‍
വരിഞ്ഞുചുറ്റുന്നു
അതിര്‍മുള്‍വേലികള്‍.
ഒരു ഭ്രൂണം മുതല്‍
വിശുദ്ധഹൃത്തോളം
പതിച്ചിരിക്കുന്നു
പുതുനിരക്കുകള്‍.
അതുവഴി പിന്നെ
തിരിച്ചിറങ്ങുവാന്‍
അരികു ചേര്‍ന്ന്
കാല്‍ തളര്‍ന്നുറഞ്ഞ്
തീമഴയില്‍ പൊള്ളി,
മഞ്ഞടരില്‍ ചൊള്ളി,
നീരണിഞ്ഞൊരുപ്പിന്റെ
ഉറവയില്‍ കത്തി,
പുകഞ്ഞ കൊള്ളികള്‍
പുരപ്പുറത്തെറിഞ്ഞ്
അതില്‍ച്ചിന്നും കനല്‍
തലനെരിപ്പോടില്‍
തവിഞ്ഞുമിത്തീയായ്
ജ്വലിപ്പതും കണ്ട്...
മറവി കൊണ്ട
പാഴ്‌വിധിയെ പുച്‌ഛിച്ച്
മടങ്ങിയെത്തുക
പുറത്തെ വേനലില്‍.
ഇവിടെ
നമ്മള്‍ക്കൊരില വിരിക്കുക
ഇനിപ്പും കയ്‌പുമായ്
സ്‌മരണ തന്‍ കറി
നിരത്തി വെയ്ക്കുക.
എരിവിനായ് മനോമുളകുടച്ചത്
മുറിഞ്ഞ നാവിലായ്
നുണഞ്ഞു പോവുക.
അറിയുക...
വാതില്‍ തുറന്നു തന്നെ.
നീ അകത്തുമില്ലല്ലോ
പുറത്തുമില്ലല്ലോ!
***
Thursday, February 28, 2008
കുപിതകുക്കുടം
കുക്കുടാധിപത്യവാദികളില്‍
ഒരു തീവ്രന്‍ നേതാവ്
പ്രതിഷേധിച്ചു.
ഉല്‍പ്പന്നത്തിന് നേരിടാനുള്ള
ഭൗതികവും ആത്മീയവുമായവെല്ലുവിളികള്‍
എന്ന വിഷയത്തില്‍അവനെന്നെ വേട്ടയാടി.
"പച്ചക്കറികള്‍ ഭാഗ്യമുള്ളവര്‍!
മണ്ണടിയുന്ന ഉടല്‍ ബാക്കിയായി
വിത്തുകളിലെ തപസ്സുണര്‍ന്ന്
അവര്‍ക്കുണ്ടാവുന്നു പിന്‍ഗാമികള്‍.
പൂവിടുമ്പോഴേ താരാട്ടും തീനൂട്ടും
പിറക്കുമ്പോള്‍ ലാളനയും സ്നേഹവും.
കാല്‍വിരിഞ്ഞ മുട്ടകള്‍
നടക്കാന്‍ തുടങ്ങുമ്പോഴേ
തടിയും തൂക്കവും കുറിക്കപ്പെടുന്ന
കുക്കുടജീവിതങ്ങള്‍ നേടുന്നത്
കാറ്റുപോലും പിന്തിരിഞ്ഞോടുന്ന ജയിലറ.
മനുഷ്യാധമാ,
അവകാശങ്ങളെക്കുറിച്ച്
സ്വാതന്ത്ര്യത്തെക്കുറിച്ച്
നീ വാചാലനാവരുത്!
സ്റ്റീറോയിഡീകരിച്ച ഞങ്ങളുടെ ഉടല്‍
പതുപതുപ്പും രുചിസമൃദ്ധികളും
പരസ്യപ്പെടുത്തുന്നുവെങ്കില്‍
കൊതിക്കടലില്‍ കപ്പലോടിക്കുന്ന
നിന്റെ തലയില്‍കുറിക്കപ്പെട്ടുകഴിഞ്ഞു...
അസ്ഥിമജ്ജകളിലെ നീര്‍ക്കെട്ട്
ആസനാന്ത്യത്തിലെ അഗ്നിപര്‍വതം..."
ശേഷിക്കുന്ന കാലം...
വല്ല റൊട്ടിയോ വെള്ളരിയോ
മോരോ മുതിരയോ മുരിങ്ങക്കയോ
എന്ന് സമാധാനിച്ച്
നീട്ടിയൊരു നടത്തം വെച്ചുകൊടുത്തു.
അപ്പോഴും...
കുപിതകുക്കുടം
തിളച്ച എണ്ണയില്‍ നീന്തുമ്പോലെ
പറഞ്ഞുകൊണ്ടേയിരുന്നു.
"അതുകൊണ്ട്...
മനുഷ്യാധമാ
അവകാശങ്ങളെക്കുറിച്ച്
സ്വാതന്ത്ര്യത്തെക്കുറിച്ച്
നീ വാചാലനാവരുത്!
000Tuesday, February 19, 2008
പുഴയിങ്ങനെ എതിര്‍ ചൊല്ലാം
നാട്ടിലെ പുഴ ചിക്കും
നാഴൂരി വെള്ളത്തില്‍
പാതിയും പതിരില്ലാ കണ്ണീരല്ലേ?
മറുപാതിച്ചോരയില്‍ ചോറുണ്ട്
ചേറിലെ പരല്‍മീനിന്‍ കണ്ണുണ്ട്
കവിതയുമുണ്ട്.
നാറിപ്പുളിച്ച കരിക്കാടി പോലല്ലേ
ചിലനേരം പുഴ മിന്നല്‍ച്ചിറകാട്ടുന്നു?
ചേരപ്പൊന്‍നാളം പോല്‍ പടമൂരി ചുറയുന്നു
വെയിലൊളിയില്‍ കാമത്തിന്‍ വിഫലാകര്‍ഷം.
പുഴ കാണും സ്വപ്നത്തില്‍
രതി മഴയായ് വഴിയുമ്പോള്‍
ചരണത്തില്‍ മല പാടും തുടിമുട്ടുണ്ട്.
കൊടുയന്ത്രത്തുടലിന്മേല്‍
ദ്രുതചക്രം വിളയിക്കും
കുമ്മായക്കരിമിശ്രിതമവളില്‍ പെയ്കെ
മാനത്തിന്‍ തൂണുകളില്‍
പാപവിഷം പുണരുന്നു
അവളോളം പുലര്‍കാലം തിരനോക്കുന്നു.
സ്ഥിതിയാളും മരണത്തിന്‍
ശിലപാകിയ പടവുകളില്‍
ഇളവേല്‍ക്കുന്നൊരു കാറ്റിന്‍
മണല്‍മേഘങ്ങള്‍.
ജനിജീവകവൈകല്യം
ശ്രുതിമീട്ടും ഭൂമിയുടെ
വര്‍ത്തുളമാം ഉടലേറി അവള്‍ ചിതറുമ്പോള്‍
ഓര്‍മ്മയുടെ മണല്‍വിരിയില്‍
ഒച്ചുകളായ് കാലമൊരു
നിശ്ചലമാം ഘടികാരം വിരചിക്കുന്നു.
ചിലനേരം പുഴ താണ്ടാന്‍
കാലടികള്‍ രണ്ടല്ല
പല ഭാഷ്യം (പുഴ)-
വാക്കില്‍ നാനാര്‍ഥങ്ങള്‍.
അലിവില്ല...
തണലില്ല...
ജ്വലിതാരവമുയരുമ്പോള്‍
മഴവില്ലായ് തുടുവാനില് നെടുപാലങ്ങള്‍!
ഇനിയെന്നും വഴി താണ്ടാന്‍
ജലമില്ലാ നിലമായി
പരിഹാസം പകരുന്നുപുഴ തന്‍ മൗനം.
ഒരു കണ്ടല്‍ ചിരിക്കുന്നു പരിചക്കൂട്ടായ്,
പൊന്മാന്‍പിട കുതറുന്നു ചെറുവാള്‍മുനയായ്,
പായല്‍പ്പൂം ഫോസിലുകള്‍ നിണഭൂപടമായ്,
തോറ്റുന്നുണ്ടീരടികള്‍ രണവീര്യങ്ങള്‍.
പുഴയിങ്ങനെ എതിര്‍ ചൊല്ലാം,
പുലയാട്ടിന്‍ പുകില്‍ തോന്നാം:
'തിരികെ വരും നേരുറവായ് പഴമക്കാലം'.
***
Thursday, February 14, 2008
കീബോര്‍ഡില്‍ നിന്ന് മാഞ്ഞുപോയവ

ഒരു പ്രേമകവിത വരുന്നുണ്ട്.
വരമൊഴിയില്‍ കുറിച്ചിട്ട്
യൂണീക്കോഡ് ജനാലയിലൂടെ
പുറത്തെടുത്ത് തണുപ്പിച്ച്
ഒരു ചെണ്ടുറോസയുമായി
അവള്‍ക്ക്
ഇന്നുതന്നെ കൊടുക്കണം.
വിലയേറിയ സമ്മാനം
ഒരു മോതിരമോ
കൈത്തൂവാലയോ
ഐസ്ക്രീമോ
നീലജീന്‍സോ
പട്ടുസാരിയോ
ഒന്നുമല്ലെന്നും...
നിശ്വാസങ്ങളുടെ ചൂടും
പാതിരാവിന്റെ വിയര്‍പ്പും
പ്രഭാതത്തിന്റെ മഞ്ഞും
നട്ടുച്ചയുടെ സൂര്യനും
അണയാതെ നിറയുന്ന
എന്റെ പ്രണയമാണ്...
ഇതാ ഈ കവിതയാണെന്നും...
അവളുടെ കാതില്‍ പറയണം.
നെഞ്ചോട് ചേര്‍ത്തുപിടിച്ച്
ആ ചോക്ലേറ്റ് നെറ്റിയില്‍
ഒരുമ്മയും...
എന്നിട്ടിപ്പോല്‍...
ഈ കീബോര്‍ഡിലേക്ക് നോക്കൂ!
ഇരുപത്താറ് അക്ഷരങ്ങളും
നൂറുകണക്കായ ചിഹ്നങ്ങളും
അവയില്‍ ഉണര്‍ന്നിരിക്കുന്നു.
എന്നാല്‍...
എനിക്ക് വിരല്‍മുട്ടാന്‍ വേണ്ടുന്ന
ആ സ്വര്‍ണ്ണാക്ഷരങ്ങള്‍ മാത്രം
കാണുന്നില്ലല്ലോ!
...ഹെന്റെ ഈശ്വരാ,
ഇനിയിപ്പോള്‍...
ഐ ലവ് യൂ എന്ന്
ഞാനെങ്ങനെ എഴുതും...?
***
Monday, February 11, 2008
തെങ്ങും കൊലമരവും

മണ്ടരിപ്പനി വന്നേപ്പിന്നെ
ഗൊണം പിടിച്ചിട്ടില്ല.
ഒരാള്‍പ്പൊക്കമായപ്പോ കാച്ചതാ..
ഇപ്പോ കണ്ടില്ലേ?
നരച്ച് നരകിച്ച്
എന്റെ ദേവ്യേ...
ആ ചാക്‌ക്‍വളത്തിന്റെ കേടാ!
അല്ലെങ്കിപ്പിന്നെ
ഇങ്ങനെയൊണ്ടോ
ചെറുപ്പത്തിലേ ഒരോ സൂക്കേടുകള്?
ഈ പറമ്പില് നെറയെ
പണ്ടൊക്കെ ഞാളേ ഒണ്ടാരുന്നൊള്ള്.
എടയ്ക്കെങ്ങാണ്ട്...
രണ്ട്‌മൂന്ന് പ്ലാവും മാവും;
ഇതിപ്പോ...
ശ്വാസവെടുക്കാന്‍ വയ്യാണ്ടായി,
എല്ലാടവും റബറല്ലേ പവറ്?
റബറ് വെട്ടാന് വെരാറൊള്ള തൊമ്മീം
ഞാളെ തലചെരിച്ചൊന്ന് നോക്കത്തില്ല.
മേത്ത് കേറാന് വന്നിര്‌ന്ന മൂപ്പരും
ഈയ്യിടെ...
ഏണികുലുക്കി വരാതായി.
...ന്നലെ കേക്കണ്,
പണ്ടാറവടങ്ങാനെക്കൊണ്ട്
ആരാന്റെയോ ഒരു മന്ത്രീന്റെ
പഴിയും പ്രാക്കും.
'തെങ്ങിന്റെ മണ്ടെലാന്നോ
വെവസായം വെരണേന്ന്...!'
ആ കൊലമരത്തിനറിയുവോ
പണ്ട്...
ആലപ്പൊഴേലെ സമരത്തില്
സഖാക്കമ്മാരുക്ക്
സായിപ്പ് വെച്ച വെടി
നെഞ്ചീക്കൊണ്ട തെങ്ങിനെപ്പറ്റി?
ഓ...
അയാക്കങ്ങനേയൊന്നും
ഓര്‍മ്മേണ്ടാവില്ലാലോ...!
ഫരിക്കുവല്ലിയോ
നാട്ടാരെടെ തലേക്കേറി.
ഇപ്പഴും... ആ തെങ്ങ്‌കാര്‍ണോര്
അവിടെത്തന്നെ നിപ്പാ...
നെഞ്ചും വിരിച്ച്!
ഒന്നീല്... ഞങ്ങളെയങ്ങ് കൊല്ലണം,
അല്ലെങ്കി... മനംമര്യാദ്യായിട്ട് നോക്കണം!
ഇങ്ങനെ പോയ്യാല്...
'തെങ്ങ് ചതിക്കില്ലാ'ന്ന്
പണ്ടാരോ പറഞ്ഞേക്കണത്
'നേരല്ല... നേരല്ലാ'ന്ന്
ഞങ്ങക്കും പറ്യേണ്ടിവെരും.
ഹല്ല... പിന്നെ?
***
Saturday, February 02, 2008
ഇടിഞ്ഞുവീണ മാനം
"മാനം ഇടിഞ്ഞുവീഴാന്‍ പോകുന്നു.
ജീവനില്‍ കൊതിയുള്ളവര്‍
അടുത്തുള്ള കുഴികളില്‍ ചാടിയൊളിച്ചുകൊള്ളുക.."
ഇന്നലെ രാത്രി
ദുബൈയില്‍ മാനം നിലംപൊത്തി.
പുല്‍മെത്തെയില്‍ ഒട്ടിപ്പോയ
വെളുത്തപ്രാവുകളായ്
മേഘങ്ങള്‍ പരുത്തിപ്പൂ വിരിച്ചു.
ബര്‍-ദുബൈ ബസ്സില്‍
ചിരിച്ചു ചിലച്ച് കയറിയ
ലെബനീസ് പെണ്‍കുട്ടികളുടെ
പച്ചക്കണ്ണുകളില്‍
ഒലീവുമണികള്‍ക്കുമേല്‍
ഇളംതേന്‍ ഒഴുക്കിയ
നിലാശോഭ പോലെ
"ഓ.. വണ്ടര്‍ഫുള്‍!"
എന്നൊരു മുലയിളക്കത്താല്‍
അവര്‍ കൂട്ടമായ് മദിച്ചു.
ജുമൈരയിലെ കടല്‍
അവരില്‍ തിരയടിച്ചു.
ക്രീക്കിലെ ഇരുള്‍
തലപ്പാവണിഞ്ഞ്
കരിമരുന്ന് നൃത്തവാദ്യങ്ങളുടെ
നിഴലാട്ടം തിമിര്‍ത്തു.
ഷാര്‍ജയിലെ ജലാശയങ്ങളിലും
മഞ്ഞലോഹച്ചന്തകളിലും
കളഞ്ഞുപോയ നക്ഷത്രങ്ങളെ
തിരഞ്ഞലഞ്ഞ് കാറ്റിന് പനിച്ചു.
മേലതിരിനും കീഴ്‌മണ്ണിനുമിടയില്‍
ഒരു മീന്‍തോണിയായി
ബസ്സ് ഇഴഞ്ഞു.
ജമൈക്കയില്‍ നിന്നുള്ള ഹാന്നയും
ഫിലിപ്പീന്‍സുകാരിയായ ക്രിസ്റ്റീനയും
കൈകള്‍ തലയ്‌ക്കുമേലുയര്‍ത്തി
തൂണുകളാക്കി എന്തോ കാത്തിരുന്നു.
അഫ്ഘാനിയായ ഒമറും
പലസ്റ്റീനിയായ അഹ്‌മദും
പരമകാരുണികന്റെ പേരില്‍
തര്‍ക്കിച്ചുകൊണ്ടെയിരുന്നപ്പോള്‍
ഇരുവര്‍ക്കും കിട്ടി
ഓരോ മിസ്ഡ് കോള്‍!
ഇരുപത്തൊന്നാം നമ്പര്‍ ബസ്സില്‍
അല്‍-ഖൂസിലേക്കുള്ള വഴിയില്‍
മാനം വീണുകിടന്നു.
കാലില്‍ത്തടഞ്ഞ ചില പല
അന്യഗ്രഹജീവികളെ
പെപ്‌സിക്കുപ്പിയാക്കി
തൊഴിച്ചെറിഞ്ഞ് നടക്കുമ്പോള്‍...
ഹാവൂ!
മാനത്തില്‍ നിന്ന് വേര്‍പെട്ട്
ആകാശം തിരികെപ്പോയി
ഒരു ഷോറൂമൊരുക്കിക്കൊണ്ട്
പഴയൊരു പരസ്യവാചകം മുരണ്ടു.
"ജനകോടികളുടെ.....!"
***


