Sunday, April 01, 2012

മഴയ്ക്കുശേഷവും പെയ്യുന്ന മരം

ഒരു പനയല്ലാതെ ബാക്കിയെല്ലാം

നാട്ടിലെപ്പോലെ തോന്നി.

ഗോപിയേട്ടന്റെ വീട്

വീട്ടുകാര്‍... അന്തരീക്ഷം.

അമ്മയും അമ്മാവനും പെങ്ങളും

മണത്തു വിടരുന്ന ഉദ്യാനം.



മുറ്റത്തെ പ്രാവിന്‍കൂടുകള്‍

ഒരു വെളുത്ത പ്രപഞ്ചമാണ്‌.

പിടക്കോഴിമാതിരി,

അരയന്നാകൃതിയില്‍,

മയില്പ്പൂവോ അങ്കച്ച്ചിറകോ ഒക്കെയുള്ള...

ആഫ്രിക്കനും യൂറോപ്യനും ആസ്ത്രേലിയനുമായ

പൌരത്വത്തില്‍ പലതരം പ്രാവുകള്‍.

പനയുടെ പുറമ്പോക്കില്‍

വയസ്സറിയിച്ച സ്വര്‍ണ്ണലതയായി

എകാന്തയായ മാതളനാരകം.



അകത്തളത്തില്‍...

ധ്യാനത്തിലിരിക്കുന്ന തത്ത,

ഒരു മൂങ്ങയുടെ പകലുറക്കം.

ഗൃഹാതുരമായ ഒരു വിവാഹ വീഡിയോ

തേന്‍ പെയ്യിക്കുന്ന സംഗീതം!

അതിഥികളുടെ പാദം നമിക്കുന്ന

രോമത്തൊങ്ങലണിഞ്ഞ അമ്മനായ.

അരികിലൊരു കൂട്ടില്‍

മാമുണ്ടുറങ്ങിയ നാല് കുഞ്ഞുങ്ങള്‍...

പളുങ്ക് കണ്ണുകളില്‍ കൌതുകം.



ഷിവാസിന്റെ പാനപാത്രത്തില്‍

ഹിമാലയം നിറയുമ്പോള്‍

ചിരിക്കോളില്‍ തൃശ്ശൂര്‍ പൂരം

പുനര്‍ജ്ജനിച്ചു.

മധുരം, കൊഴുപ്പ്, മനോനിയന്ത്രണം.

മലയാളം, വേഗപാത, മാര്‍ക്സിസം.

ആഗോളം, അഫ്ഗാനിസ്ഥാന്‍, അമേരിക്ക.

സവാള, കാരറ്റ്, വെള്ളരിക്ക...

ഷിവാസില്‍ നിന്ന് ഷാവേസിലേക്ക്

ഒരു ഭൂഖണ്ഡാന്തര മിസൈല്‍.



തൂങ്ങിയാടുന്ന കണ്ണുകള്‍

അപ്പോളാണ് കണ്ടത്...

അലമാരയില്‍ വാതുറന്ന

ഒരു വലിയ ചീങ്കണ്ണി.

അതിന്റെ വായില്‍ നിന്ന്

ചരിത്രം എന്നിലേക്ക്‌ കുതിച്ചു ചാടി.



മഴയ്ക്കുശേഷവും പെയ്യുന്ന മരം

എനിക്കൊരു കുട തന്നു.

Sunday, September 04, 2011

ഒറ്റയ്ക്ക്

"പാരീസിൽ നിന്നു കൊണ്ടുവന്ന പച്ചക്കറികൾ
തോരൻ വച്ചതുണ്ട്...
ആല്പ്സിീന്റെ താഴ്വാരത്തിൽ വിളഞ്ഞുപഴുത്ത
ചുവന്ന ആപ്പിളുണ്ട്...
ലക്സംബര്ഗിപലെ പിയേര്സും സ്പാനിഷ് വൈനും…
നീ വരുന്നുണ്ടോ?”

കുത്തിയൊലിച്ച മഴച്ചാലിൽ ചുവടു തെറ്റിയ ഞാൻ
എയര്പോയര്ട്ട് - റോള ബസ്സിലെ വിയര്പ്പി ൽ
ഏങ്കോണിച്ച് നിന്നു.

ഉടഞ്ഞ അച്ചാർകുപ്പി പോലെ ഒരുവൻ
പുതുക്കത്തിന്റെ പെണ്ചൂുടും നെഞ്ചിലൊട്ടിച്ച്.
പുതുക്കാത്ത ക്രെഡിറ്റ് കാര്ഡാെയി മറ്റൊരാൾ
നരച്ച കുറ്റിത്താടിയിൽ കാലം തിരഞ്ഞ്.
പരിധിക്കു പുറത്തായ സെല്ഫോരണായി ഒരുവൾ
ഇടിഞ്ഞ ഉടല്വറടിവിനെ ജീന്സ്ണ അണിയിച്ച്.
ഉമ്മയുടെ പൊന്നുമ്മകളും ഉപ്പയുടെ വിരല്ക്കുചറികളുമായി
വിലാസം തെറ്റിയ ചില മറുമൊഴിക്കത്തുകൾ.
കൊടുക്കാൻ മറന്നുപോയ നൂറ്റൊന്ന്‍ സാന്ത്വനങ്ങൾ
കീശയിൽ പരതി ഒരു വാര്ദ്ധ ക്യം.
ഇളകാൻ മെനക്കെടാത്ത ഉടുമ്പിനെപ്പോലെ
ബ്ലൂടൂത്തിൽ കോര്ക്കുപ്പെട്ട കൌമാരം.
തെയ്യച്ചിലമ്പിന്റെ മിന്നലൊളി ചിതറിച്ച്
വേഷമഴിച്ചുവച്ച ഒരു വയനാടൻ കുലവൻ .
വിഷവാതകത്താൽ വീര്ത്താ നീലബലൂൺ മാതിരി
ജാഫ്നയിൽ നിന്നൊരു കനലടുപ്പ്.
നര്മ്മിദയുടെ കരയിലെ ആദിവാസിച്ചെണ്ടയായി
ഇടറിയിടറി ഒരു ഹൃദയതാളം.
മണിപ്പൂരിൽ നിന്നൊരു പട്ടിണിപ്പടപ്പാട്ട്
പന്തമെരിയിക്കുന്ന നട്ടുച്ച.
മുഖവും രൂപവുമില്ലാത്ത ഇനിയും അനേകർ
കാര്ഗോ പ്പെട്ടിയുടെ സ്തൂലാകൃതികളിൽ
തുറമുഖങ്ങൾ തേടിയിഴയുന്ന സീബ്രകൾ!.


ഒരു ചീവീടിന്റെ ഡ്രിൽ മെഷീൻ.
പച്ചക്കുതിരയുടെ ധൃതിച്ചാട്ടം.
കറുമ്പിയുടെ 'ഹിമ്പേ...' വിളി.
അപ്പുവിന്റെ നീളൻ കുര.
ആന്റിന വാലുമായി ഒരുത്തിയുടെ 'മ്യാവൂ..'
ഒരു വട്ടിനിറയെ പൂവിളിക്കോലാഹലം.
വയണയിലയിൽ ചക്കത്തെരളി മണം.
ഇഴ മുറിഞ്ഞൊരു മഴത്തുള്ളി മണിയൊച്ച.

എല്ലാം... എയർ അറേബ്യയിൽ വന്നിറങ്ങിയതാ...!
ദാ... നെഞ്ചിലൂടങ്ങനെ തുള്ളിയിളകി
തുയിലുണർത്തായി നിറയുന്നു.
കടം കൊണ്ട സൂര്യ വെളിച്ചം
കൈക്കുമ്പിളിൽ പകരുന്ന സമുദ്രനടനം.

ഇല്ല, കൂട്ടുകാരാ...
ഞാന്‍ വരുന്നില്ല.
ഒരിക്കല്ക്കൂ ടി മുഴുകേണമെനിക്ക്
ഈ മടക്കയാത്രയുടെ പുഴയിൽ .
ആത്മാവിന്റെ കടുംകയ്പുള്ള പാവയ്ക്ക
സഹജ മൌനങ്ങളുടെ ഒഴുക്കുകളിൽ മുക്കി
മധുരിക്കുന്ന നൊമ്പരമാക്കണം.
എരിപൊരി കൊള്ളുന്ന മരുത്തിളപ്പിന്റെ കടലിൽ
എനിക്ക് നീന്താനിറങ്ങണം...
ഇവര്ക്കെ ല്ലാമൊപ്പം...
ഒറ്റയ്ക്ക്.

000

Saturday, April 09, 2011

തോളിൽ ഉറങ്ങുമ്പോൾ

ഒന്ന്


മകളുടെ തോളിൽ ഒതുങ്ങിക്കിടക്കുമ്പോൾ

ഇടയ്ക്ക് പുറത്തുതട്ടി ‘ഓഞ്ഞിക്കോ’ ന്ന്

ചിലപ്പോൾ ‘കഴുത്ത് നോവുന്നൊണ്ടോ? ന്ന്

പിന്നെ ‘കണ്ണടച്ച് കെടന്നോ’ ന്ന്

അവൾ കുന്ന് കയറി മെല്ലെ നടക്കുന്നു.

‘മാമുണ്ണണ്ടേടാ കുട്ടാ…

ഉപ്പനെ നോക്കെടാ കണ്ണാ…

ഉമ്മ കൊടുക്കെടാ കള്ളാ..’ എന്നിങ്ങനെ

ഊറയ്ക്കിട്ടുണക്കിയ പഴഞ്ചൊല്ലുകൾ

ഉൾബോധത്തിൽ കുതറുന്നു.

‘താമരക്കുമ്പിളിലെന്തുണ്ട്..’ ന്നൊരു

താരാട്ടുപാട്ടും ചിമിഴിനു പുറത്താകുന്നു…

കുന്നിന്മേലൊരു മേഘം പൂക്കളമെഴുതുന്നു.




രണ്ട്


പഞ്ചാരച്ചുണ്ടിലെ പാൽ‌മണം വറ്റാതെ

മകളെന്റെ തോളിൽ കിടന്നുറങ്ങുന്നു.

‘അച്ച.. എന്തച്ച’ തുളിച്ച നാവോറിന്റെ

മൺകുടം നിറയെ ത്തുളുമ്പുന്നു പാതിര.

കാറ്റ് കുഴലൂതുന്ന മൂങ്ങക്കരച്ചിലിൽ

രാത്രിയെന്നുള്ള ഭയപ്പാടിൽ വിങ്ങി

കെട്ടിപ്പിടിച്ച് കഴുത്തിൽ മുഖമണച്ച്

ചൊല്ലാതെയെന്തൊക്കെയോ മൊഴിയുന്നു

രാക്കിളി പോലെ ഇടയ്ക്കൊച്ചയില്ലാതെ

ഭീതിക്കരച്ചിലാൽ മുറ്റമടിക്കുന്നു.

ഒരു തലോടലിൻ വാവോറ്റ് കേൾക്കെ

വിശ്രാന്തിയൊരു നീണ്ട നിശ്വാസമാകുന്നു…

മകൾ എന്റെ തോളിൽ പുണർന്നുറങ്ങുന്നു.


മൂന്ന്

അമ്മയുടെ ചുമലിൽ ഞാൻ ചായുറങ്ങുന്നു

തളർന്ന പാദങ്ങൾ മുറ്റമളന്നു നീങ്ങുന്നു.

മൂന്നിടം നൊന്തൊടിഞ്ഞുള്ളൊരാ തോളിൽ

ഉരുക്കിന്റെ കെട്ടുകളുരഞ്ഞു തേങ്ങുന്നു.

മെല്ലിച്ച നെഞ്ചുകൂടിന്റെയകത്തിരുന്ന്

അന്തിക്കരിങ്കാക്ക ചേക്ക കാറുന്നു.

‘കാവിൽ വിളക്കുവച്ചില്ല പൊന്നേ…

കാളരാത്രിക്ക് കൺ‌തിരി തെളിച്ചതില്ല.

നേരം വെളുത്തതിൽ‌പ്പിന്നെയൊരിത്തിരി

നേരം നിലത്തിരുന്നിട്ടുമില്ല.

കാൽമടമ്പിൽ തൈലമിത്തിരി പുരട്ടി

ചൂടു കൊടുത്താൽ ശമിച്ചിടാം നൊമ്പരം.

അച്ചൻ തളർന്നെത്തുമപ്പൊഴേക്കും

കണ്ണരിക്കഞ്ഞിയാൽ പൈദാഹമാറ്റാം.

മെല്ലെയാ വിരിനെഞ്ചിൽ നിന്നെക്കിടത്തി

അല്ലൽ പുരളാത്ത മൺപാട്ടായുറക്കാം.

പാറമുന ചോരച്ചൊരച്ച്ഛന്റെ കൈകളിൽ

ഓടലെണ്ണത്തലോടൽ പോലെ പെയ്തിടാം.

ഓർമ്മകൾ ചുവയ്ക്കുന്ന നാരകച്ചോട്ടിൽ

ഓമലേ തൊട്ടിലിൽ നിന്നെയുറക്കാം.‘


നാല്


മകളുടെ തോളിൽ ഉറങ്ങിക്കിടക്കവെ

മകളെന്റെ തോളിൽ പുണർന്നുറങ്ങുന്നു,

അമ്മയുടെ ചുമലിൽ ഞാൻ ചായുറങ്ങുന്നു,

അച്ച്ഛന്റെ നെഞ്ചിലെ താളമറിയുന്നു.

ഏതൊക്കെയോ കൂർത്ത ദുഃസ്വപ്നജാലം

കട്ടെടുത്തെന്നെയും കൊണ്ടുപായുന്നു.


000

Tuesday, January 11, 2011

മീൻ‌മണമുള്ള ജീവിതം

അഞ്ചരയ്ക്ക് തണുത്തു വിറച്ചും

ഏഴേമുക്കാലിന് ധൃതി വിഴുങ്ങിയും

ആറരയ്ക്ക് ശാന്തമായ് അലസമായും

എട്ടരയ്ക്ക് തലപെരുത്ത് തളർന്നും…

വഴിനടക്കുമ്പോൾ മണക്കും…

മത്തി, അയല, ഷേരി, മാന്തൾ

മസാലക്കൂട്ടിൽ തേങ്ങയരഞ്ഞ്

മെല്ലെ തിളച്ചതിന്റെ ആവിമണം.



കിടക്കയിൽ മീൻപോലെ ഇടം‌വലം

തിരിഞ്ഞു കിടന്ന് ഉറക്കമിളയ്ക്കെ

വരാലുകൾ കൂട്ടംകൂട്ടമായി കരയിലേറി

ഇരുകാലുകൾ വളർന്ന് നടന്ന്

കന്യകമാരും കാമുകരുമായ ജാലം.

വറുത്തതും പൊരിച്ചതുമായി മയക്കം

കഴിഞ്ഞകാലത്തെ വിളമ്പി നീട്ടുന്നു.



മഴയിലൂടേതോ മകരച്ചാകര

ജനലിന്മേൽ മുട്ടിവിളിച്ച് ചോദിച്ചു:

മാതിയാകാത്തതാം രുചിക്കൊതികളിൽ

അടയിരിക്കുന്ന ദുരാർത്തിഭൂതമേ!

ഇടറിക്കാലുകൾ പതിക്കുവോളവും

ഉദരക്കായലിൻ തിരപ്പെരുക്കത്തിൽ

തുടിച്ചുനീന്തുവാൻ കൊതിച്ചുകൊണ്ടു നിൻ

സ്ഥിതിഗതിയുടെ പരാദജീവിതം.

***



പൊരിമീൻ‌പടം google അടുക്കളയിൽ നിന്ന്‌

Monday, December 06, 2010

റിപ്പോർട്ടർ

(പത്രപ്രവർത്തക ഷാഹിനയ്ക്ക് ഐക്യദാർഢ്യം)

എല്ലാം നിനക്കു തന്നു.
കണ്ണും കാതും
തലച്ചോറും ഹൃദയവും
ചിരിയും കരച്ചിലും
വെമ്പലും വിതുമ്പലും
കുതിപ്പും കിതപ്പും
സൌമ്യതയും എതിർപ്പും…
എല്ലാം രുചിച്ചറിഞ്ഞ്
രുചിയെല്ലാം വിശകലനം ചെയ്ത്
നീ രസിച്ച് കോട്ടുവായിട്ട്
ഇളകിയിരുന്ന് പല്ലിടകുത്തി
മൂക്കിൻതുമ്പിലേക്കടുപ്പിക്കുന്നു.
അധോവായുവിന്റെ സംഗീതം
ഹിന്ദുസ്ഥാനിയിലാണെന്ന് വാദിച്ച്
അമരലീലാപുരാണങ്ങളിൽ ലയിച്ച്
ഏമ്പക്കത്തിന് മുഖവുരയായി
സ്ഖലനാന്തരം സ്ത്രീശരീരത്തൊടെന്നപോലെ
ബ്ലാബ്ലാബ്ലീ എന്ന് മൊഴിയുന്നു.

എല്ലാം നിനക്കു തന്നു.
ആയുസ്സും ആത്മാവും
അക്ഷരവും അനശ്വരതയും…
അതെല്ലാം തിരിച്ചു തരുക.
അന്വേഷണങ്ങൾക്ക് ഉരുക്കുമറയായി
നിന്റെ ഇരു തലകളും
അവിശ്രമം ഉയർന്നുനിൽക്കട്ടെ.
എന്റെ ഈ ഒരിറ്റ് കണ്ണീരിൽ
ഉയിർക്കട്ടെ നേരിന്റെ കൽപ്പകങ്ങൾ.
എന്റെ സ്മാരകത്തിന് കല്ലിടാൻ
നിന്റെ പൊങ്ങച്ച വാചാലത
ഇനിമേൽ വേണ്ട.

ഹേ… ജനാധിപത്യമേ
നിന്റെ കപട നീതിബോധത്താൽ
ഒരു യവനികയായി ചുരുളഴിഞ്ഞ്
എന്നിലെ വൈദ്യുതിയെ മൂടുക.

നിന്റെ കൂരിരുട്ടിൽ തെളിയാൻ
മിന്നാമിനുങ്ങുകളുടെ സംഘം
എവിടെനിന്നോ പുറപ്പെട്ടിട്ടുണ്ട്.
അവ എത്തിച്ചേരും വരെ
എനിക്കീ ബധിരയുടെ മൌനം
കാത്തുസൂക്ഷിക്കേണ്ടതുണ്ട്.

000

Monday, May 24, 2010

പുഴയെഴുതുന്ന പൊയ്‌നാടകം

ഓരോരോ വരകളായ്... ചായങ്ങളായ്
പുഴ ഒരസ്തമയം സ്വപ്നം കാണുമ്പോള്‍
മേഘവില്ലിലൊരു കണ്ണേറുകനല്‍ മാത്രം
ഒളിച്ചും പാത്തും അടങ്ങാതടങ്ങി.

ചാഞ്ഞുറങ്ങിയൊരു പൂവരശ്
ഞാണില്ലാത്തൊരു മുതുതെങ്ങ്
കാക്കപ്പൂവള്ളിപ്പടര്‍പ്പില്‍
കരയുന്നൊരു കുളക്കോഴി
നീര്‍ക്കോലിക്കുളി
മാനത്തുകണ്ണിക്കനവ്...
പുഴയിതിലെല്ലാം പരന്നുപതഞ്ഞ്
പാതാളഗുഹ നൂണിറങ്ങിയൊരു
പഞ്ചാരനുണക്കഥ.

പൈതലിനൊരു പുഴയുടെ ഉച്ചിഷ്ടം
അമ്മിഞ്ഞപ്പാല്‍ക്കടല്‍ നീന്തും
നിലാവിന്റെ കളിമ്പം,
കുടിച്ചാലും തീരാതെയൊഴുകുന്നത്.

അതിശുദ്ധനാം ശാന്തിക്കാരന്
മുറിഞ്ഞ പൂണൂല്‍ പോലെ
ശരിയാകാത്തൊരു ജീവിതനുണ,
പേര്‍ത്തും പറയുക ദിനധര്‍മ്മം.

വിരഹിക്കത് നിലാവിരലാല്‍
ആകാശമെഴുതിയ പ്രണയക്കുറി,
വായിച്ചു മതിയാകാത്ത ചുംബനശ്രുതി.

വീടുമറന്നൊരു തീര്‍ഥാടകന്
വെന്തടര്‍ന്ന കരിഞ്ചുണ്ടില്‍
അമൃതമാകുമൊരു ജലസിന്ധു.

മണല്‍ക്കരാറിന്റെ മാന്ത്രികര്‍ക്കത്
ചവിട്ടടി കഴുകാനൊരു നിറകുടം,
തുളുമ്പാതെ ഒഴിയാതെ പകരുന്നത്.

വിപ്ലവവീണ്‍‌വാക്കിന്റെ
വിശ്വദര്‍ശന വീഥിയിലാരോ
നഞ്ചുകലക്കി മീന്‍പിടിക്കും വ്യാക്കൂള്‍.

ധ്യാനാത്മക ജീവിത വേദാന്തക്കരയില്‍
ദൈവം സ്വയം ഇരകോര്‍ത്തിട്ടൊരു
കൊമ്പന്‍സ്രാവിന്റെ ആത്മനിര്‍വ്വേദം.

ഒറ്റയാകുന്ന പാലത്തിലേറിക്കുരച്ച്
ചന്ദ്രബിംബത്തിനുമുന്നില്‍
ഒന്നുമല്ലാത്ത നീയും ഞാനും
പറയാനുള്ളതൊക്കെ മറന്ന്
ഒരുമയില്ല്ലാതഭിനയിച്ചു തീര്‍ക്കുന്ന
ഒരു പൊയ്‌നാടകം..!

യവനികച്ചരടില്‍ത്തൂങ്ങി നിമിഷമളന്ന്
കാണികളുടെ ഉദ്വേഗച്ചുഴികളിലമര്‍ന്ന്
ഭാഷ മറന്നുപോയ ഒരു ദേശത്തിന്റെ
പുരാതന നിഘണ്ടുവില്‍ ഒരു പുഴയായ്...
അരങ്ങില്‍ ഒരു പൊയ്‌നാടകം.

***

Thursday, May 13, 2010

പിണക്കം

വിഷു പിന്നെയും വന്നു
വിളറിച്ചിലമ്പിച്ച പുലർകാലത്തിൽ,
ഓർമ്മത്തെറ്റുപോൽ വെയിൽമഞ്ഞ.

കണ്ണീലാർത്തുരുകുന്ന എണ്ണതൻ വിലാപമായ്
നിന്നുകത്തുന്നു...
മകൾ കാത്തിരിക്കുന്നൊരച്ഛൻ .
വണ്ടികൾ വഴിതെറ്റിയോടുന്നു, വഴികളിൽ
അന്ധകാരത്തിൻ രാസമിശ്രിതം തുളുമ്പുന്നു.

കൊന്നയിൽ തൂക്കാനുള്ള സ്വർണ്ണവും കൊണ്ടേ നിൽ‌പ്പൂ
വർണ്ണമേലാപ്പിൽ ഡ്യൂട്ടിഫ്രീകളാം സായൂജ്യങ്ങൾ.
പൂത്തതില്ലൊറ്റപ്പെട്ട പെണ്മണി,
പൂക്കാക്കൊമ്പിൽ കനകം തൂക്കീടുമ്പോൾ
തെല്ലവൾക്കിളവുണ്ടാം!

അകലത്തെങ്ങോനിന്ന് മുഴങ്ങും ശബ്ദം മാത്രം
അരികത്തുണ്ടോ ഞാനെന്നുറക്കെ ചോദിക്കുന്നു.
അടുപ്പം, അകലവും അളക്കാനാവാതെന്നും
പരുക്കന്‍ മതില്‍ക്കെട്ടിലിരിപ്പോര്‍ക്കറിയുമോ
പരിക്കാല്‍ ഞരങ്ങുന്നൊരാത്മാവിന്‍ ജഢം പേറി
ചിരിക്കാന്‍ പഠിപ്പിച്ച് പോയതല്ലയോ കാലം!

ആയിരം, അതിലേറെ....യളന്നു വാക്കിന്‍ പത്തി
ചുരുക്കിയൊതുക്കിക്കൊണ്ടാഹ്ലാദവികാരത്താല്‍
ആശംസ നേരാനുള്ള വാക്കുകൾ പരതുമ്പോൾ
ഭാഷതൻ കടൽ വെള്ളം പിന്മടങ്ങിപ്പോകുന്നു.

എങ്കിലും... വിഷു വന്ന് കൺനിറയ്ക്കുമ്പോൾ
ദൂരെ വേനൽ ഗർഭത്തിൽപ്പേറും
കിണറും പിണങ്ങുന്നു.

000