വിഷു പിന്നെയും വന്നു
വിളറിച്ചിലമ്പിച്ച പുലർകാലത്തിൽ,
ഓർമ്മത്തെറ്റുപോൽ വെയിൽമഞ്ഞ.
കണ്ണീലാർത്തുരുകുന്ന എണ്ണതൻ വിലാപമായ്
നിന്നുകത്തുന്നു...
മകൾ കാത്തിരിക്കുന്നൊരച്ഛൻ .
വണ്ടികൾ വഴിതെറ്റിയോടുന്നു, വഴികളിൽ
അന്ധകാരത്തിൻ രാസമിശ്രിതം തുളുമ്പുന്നു.
കൊന്നയിൽ തൂക്കാനുള്ള സ്വർണ്ണവും കൊണ്ടേ നിൽപ്പൂ
വർണ്ണമേലാപ്പിൽ ഡ്യൂട്ടിഫ്രീകളാം സായൂജ്യങ്ങൾ.
പൂത്തതില്ലൊറ്റപ്പെട്ട പെണ്മണി,
പൂക്കാക്കൊമ്പിൽ കനകം തൂക്കീടുമ്പോൾ
തെല്ലവൾക്കിളവുണ്ടാം!
അകലത്തെങ്ങോനിന്ന് മുഴങ്ങും ശബ്ദം മാത്രം
അരികത്തുണ്ടോ ഞാനെന്നുറക്കെ ചോദിക്കുന്നു.
അടുപ്പം, അകലവും അളക്കാനാവാതെന്നും
പരുക്കന്‍ മതില്‍ക്കെട്ടിലിരിപ്പോര്‍ക്കറിയുമോ
പരിക്കാല്‍ ഞരങ്ങുന്നൊരാത്മാവിന്‍ ജഢം പേറി
ചിരിക്കാന്‍ പഠിപ്പിച്ച് പോയതല്ലയോ കാലം!
ആയിരം, അതിലേറെ....യളന്നു വാക്കിന്‍ പത്തി
ചുരുക്കിയൊതുക്കിക്കൊണ്ടാഹ്ലാദവികാരത്താല്‍
ആശംസ നേരാനുള്ള വാക്കുകൾ പരതുമ്പോൾ
ഭാഷതൻ കടൽ വെള്ളം പിന്മടങ്ങിപ്പോകുന്നു.
എങ്കിലും... വിഷു വന്ന് കൺനിറയ്ക്കുമ്പോൾ
ദൂരെ വേനൽ ഗർഭത്തിൽപ്പേറും
കിണറും പിണങ്ങുന്നു.
000
4 comments:
അടുപ്പം, അകലവും അളക്കാനാവാതെന്നും
പരുക്കന്‍ മതില്‍ക്കെട്ടിലിരിപ്പോര്‍ക്കറിയുമോ
നല്ല വരികൾ
ഒരു മൈനാഗന്‍ കവിത പ്രതീഷിച്ചാണു വന്നത്!!!!
നിറയാതെ പോകുന്നു!!!
ആശംസ നേരാനുള്ള വാക്കുകൾ പരതുമ്പോൾ
ഭാഷതൻ കടൽ വെള്ളം പിന്മടങ്ങിപ്പോകുന്നു.
കൊള്ളാം.
പിണങ്ങിയ ഒരു കിണര്‍!!!
Post a Comment