Monday, January 21, 2008

മുഴക്കം

Photobucket

കാണാത്ത കയര്‍കൊണ്ട്‌ കെട്ടിയാലും
കാലുകള്‍ കുതികൊള്ളുമെന്നുമെങ്ങും.
കാരാഗൃഹത്തിലടച്ചിട്ടാലും
കാവ്യവും കാലവും അരികിലെത്തും.
ഈന്തച്ചുവട്ടില്‍ തളച്ചിട്ടാലും
ദേവദാരുക്കളെന്നരികിലെത്തും.
ചോദിക്കായാണ്‌ നീ വിഫലബുദ്ധീ:
'മാമരം സഞ്ചരിച്ചീടുമെന്നോ?'

മണലും മരുക്കാറ്റുമാര്‍ത്തുതിങ്ങും
മരണച്ചിരികളില്‍ കോര്‍ത്തുവീഴ്‌കെ,
ഒച്ചയൊടുങ്ങാ നിലവിളികള്‍
ഒച്ചുപോല്‍ മെല്ലെ തണുത്തുപോകെ,
ഇച്‌ഛകള്‍ക്കൊത്ത്‌ മിഴികള്‍ പോലും
തുഷ്ടി നേടാത്ത മനസ്സിനൊപ്പം
ഒട്ടകം സൂചിക്കുഴ കടക്കാ-
നൊക്കാതെ നട്ടം തിരിവതുപോല്‍
‍ഈ മണ്ണില്‍ വന്നുപിറന്നതിന്റെ
ഈടുറ്റ വേദന തിന്നു ഞങ്ങള്‍.

മുക്തമാക്കൂ, മുള്ളുവേലി ചുറ്റി
താഴുറപ്പിച്ച നിലവറയില്‍
ഭഗ്‌നനിലാവില്‍ തുടിച്ചു തേങ്ങും
മുഗ്‌ദ്ധമൗനത്തിന്‍ കടുന്തുടികള്‍.

പ്രാണന്‍ കുരല്‍വിട്ട്‌ പോകുംമുമ്പേ
പ്രാര്‍ത്ഥിക്കുവാനൊരു വാക്കു നല്‍കൂ...
വെട്ടം മരിക്കാത്ത ദിക്കുകളേ
പെട്ടെന്ന് നക്ഷത്ര ദീപ്തിയേകൂ.

000

* അക്ഷരങ്ങളെ സാമൂഹികപരിവര്‍ത്തനത്തിനായി ഉപയോഗിച്ച 'അഫ്‌നാന്‍'...

No comments: