Wednesday, March 31, 2010

ലഹരിപർവ്വം

കഴുത്തിനു മുറുക്കിപ്പിടിച്ച് പുറത്തിട്ടു.
കൊരവള്ളി ഞെരിച്ച് ചോരമണത്തു.
മൂക്ക് വിറപ്പിച്ച് മിഴികൾ പൂട്ടി
കൊണ്ടുവാ വെള്ളമെന്ന് നാവാൽ നീട്ടി
കൊച്ചു ഹിമാലയങ്ങളെ തൊഴിച്ചപ്പോൾ
ഗംഗയെ പരമേശ്വരൻ ഒളിച്ചുനോക്കി.
ഗജറാണിയായ് തുമ്പിവിറപ്പിച്ച
പാർവതി പാതിമെയ്യിൽ തളിർത്തു.

മൂന്നാം പടികയറി നാലിലേക്ക്
കാലിടറിയപ്പോൾ കൈലാസം കുലുങ്ങി.
വിയർത്തു വിറച്ച് കൊടുമുടികയറിയപ്പോൾ
പാർവതിയും ഗംഗയുമില്ല ചാരെ...
കാളിദാസൻ ഔഷധച്ചെടികളുടെ
സ്വയം‌പ്രകാശത്തിൽ ധ്യാനിച്ചിരിക്കുന്നു.
അഞ്ചമ്പൻ വില്ലു കുലയ്ക്കാനാവാതെ
രതീദേവിയറിയാതെ കണ്ടുനിൽക്കുന്നു...
മാനസസരോവരത്തിൽ താമര പറിക്കുന്നത്
നഗ്നസുഗന്ധിയാം സൈരന്ധ്രി.

‘കാന്താ... തൂകുന്നു തൂമണം...ഇതെങ്ങു നിന്ന്?’
പാടുന്നു കൌമാര വിസ്മയം.
മൂക്കുടഞ്ഞ്, കണ്ണടഞ്ഞ് പരന്നുവീണപ്പോൾ
തത്തമ്മപ്പേച്ചു പോൽ തെറിച്ച്
പളുങ്കുകുപ്പിയുടെ പേരു തെളിഞ്ഞു:
‘***കുച് നയി...കുച് നയി..’

000

*** ‘കുച് നയി‘ എന്ന ഹിന്ദിപ്പേരിൽ ഒരു സ്കോച് വിസ്കി.
(നിയമപരമായ മുന്നറിയിപ്പ്‌: മദ്യം പരസ്യമായേ കുടിക്കാവൂ.)

Tuesday, March 02, 2010

ഒറ്റ്‌ (കവിത)

പാതിരാപ്പാലമണമൊഴുകുന്ന വീഥിയില്‍
പാത തൊടാതിരു വെണ്ണിലാപ്പാദങ്ങള്‍
ആര്‍ത്തലറിക്കൊണ്ട്‌ പാഞ്ഞുപോയെന്ന്‌
മകള്‍ പേടിച്ചരണ്ട്‌ നിലവിളിച്ചുണരവെ,
തോന്നലെന്നോതി ഞാന്‍; എങ്കിലും...
ഓര്‍മ്മതന്‍ കല്ലില്‍ സ്വയം തല തല്ലിയ
കന്യതന്‍ പ്രേതമതെന്ന്‌ ശഠിച്ചവള്‍.
നട്ടുച്ചനാവുകള്‍ പൊള്ളിച്ച മണ്ണിണ്റ്റെ
പച്ചിലക്കാടുകള്‍ പോലെ മേഘങ്ങളും
പേടിച്ചുറഞ്ഞു നില്‍ക്കുന്നു ഗ്രീഷ്മാകുലം!

നോക്കൂ... മതില്‍ നിറയെ രക്തം വീണ
ജീവിതപ്പേടി തന്‍ നിത്യാര്‍ത്തനാദങ്ങള്‍.
നീല വലംപിരി ശംഖുപുഷ്പങ്ങളില്
‍തീവണ്ട്‌ ചുംബിച്ച വ്രണിത പ്രാണസ്വരം.
വിറയുള്ള ഭാഷയാല്‍ കോറുന്നൊരാധിയില്
‍ജ്വലിതയാകുന്നു സംഭീതയാം സന്ധ്യയും.

കാറ്റിന്‍ ജനാലയ്ക്കല്‍ വന്നൊരു കബന്ധം
ഏതെന്‍ ശിരസ്സ്‌, ആരെന്തിനു തകര്‍ത്തെന്ന്‌
നീട്ടിയെറിയുന്നൊരു തേറുളി തറയ്ക്കെ
തിളയ്ക്കുന്നു ജ്വരബോധി ശിഖരമെന്നില്‍.

ഊണുറക്കില്ലാതെ, ചമയങ്ങളില്ലാതെ,
ഈണം കൊതിപ്പിച്ച വീണയില്‍ പിടയാതെ,
ഒറ്റനില്‍പ്പില്‍ ധ്യാനബദ്ധമാം സര്‍വാഗ്നി
തോറ്റിയുണര്‍ത്തും മഹാസങ്കടങ്ങളില്‍
നിത്യം മുറിച്ചുമുണക്കിയും രാപ്പകല്
‍സത്യനൂല്‍ കൊണ്ട്‌ തുന്നുന്നൊരീ ജീവിതം...
തെറ്റിയുമിടറിയും തൊട്ടുവായിക്കുന്നു
രക്തകപാലിയായ്‌ കാലാന്ധഭൈരവന്‍.

നിര്‍ദ്ദയാന്ധ്യത്തിന്‍ നിരുപമാധ്യായങ്ങള്‍
നീട്ടിപ്പരത്തി വായിക്കുന്ന ലോകവും,
നന്ദികേടിണ്റ്റെ ഉപനിഷദ്ക്കാലവും
ഭീതിയേറ്റുന്നൊരീ ആസക്തജീവിതം...
നാലുകഴഞ്ച്‌ വിലപേശി വാങ്ങുവാന്‍
ചാതുര്യമില്ലാത്ത ധര്‍മ്മസന്താപമേ...
നീ പഠിക്കില്ല, നിലനില്‍പ്പിലൂന്നിയ
നീതിശാസ്ത്രത്തിന്‍ പ്രചണ്ഡസാരങ്ങളെ!

പാദങ്ങള്‍ രണ്ടും പരിചിതബന്ധനം
പാട്ടിന്നവസാന ശീലാക്കിമാറ്റുന്നു.
ഒറ്റയാള്‍യാത്രയുടെ അക്കരെയിക്കരെ
ഒറ്റു കൊടുക്കപ്പെടുന്നുവോ ജീവിതം?

000