Wednesday, January 23, 2008

ഓട്ടോക്കാരന്റെ ദിനക്കുറിപ്പുകള്‍

പഴവങ്ങാടീല്‌ തേങ്ങാവെല കൂടി
പതിനഞ്ചിനാ ഒരെണ്ണം കിട്ടിയെ..!
മേല്‍പ്പാലത്തേന്ന്‌ ഒരു തടിച്ചി കേറി
തമ്പാനൂരെറക്കിയപ്പോ നൂറിന്റെ കീറ്‌!
'ചേഞ്ചില്ലാ'ന്ന്‌ അവള്‌ പറഞ്ഞേനെടേല്‌
ഒന്നുരണ്ട്‌ സഹന്മാരെത്തപ്പീട്ടും
'ചേഞ്ചില്ല' തന്നെ?
എടുത്താപ്പൊങ്ങാത്ത ചരക്കും ചമയോം
ഏന്തിയേന്തി അവളങ്ങ്‌ പോയപ്പോ
ഭൂമികുലുക്കുന്ന ആ അപൂര്‍വചന്തിക്കിട്ട്‌
ഒന്ന്‌ തൊഴിക്കാനാ തോന്നിയെ!

അപ്പോ... ദാ വന്നു.. ഒരു സിംബ്ലന്‍.
ഷൂവും ടൈയും ചെവീലൊര്‌ മൊബേലും
ചറപറാചൊറിയന്‍ ഇംഗ്ലീഷും.
'ടെക്നോപാര്‍ക്കിന്‌ ദൂരം കൊറേണ്ട്‌,
ബസ്സാ നല്ലേ'ന്ന്‌ പറഞ്ഞപ്പോ
'ദോണ്ട്‌ വഴി' എന്നൊരു കാച്ച്‌!
അവന്റെയൊര്‌ പത്രാസ്‌... തേങ്ങാക്കൊല.
ഉള്ളൂര്‌ പോങ്ങുമ്മൂട്‌ കാര്യവട്ടം വഴി
കറക്കിയെടുത്ത്‌ കുറ്റിയടിച്ചപ്പോ
അവന്‌ മീറ്ററേല്‍ കാണണോന്ന്‌!
പേശാന്‍ നിക്കാതെ ടൈവാലേല്‌ പിടികൂടി
ഒര്‌ പെട കൊടുത്തപ്പോ...
'ന്നാണ്ണാ കാശ്‌'ന്നൊര്‌ ഐ. ട്ടി. ഡയലോഗ്‌!

Photobucket

കാര്യവട്ടത്തൂന്ന്‌ മൂന്ന്‌ ജഗജില്ലികളാ കേറിയെ.
എമ്പത്‌ തരണവെന്ന്‌ മുമ്പേറ്‌ പറഞ്ഞെ
അവമ്മാരോട്‌ വഴക്കിടന്‍ വയ്യാഞ്ഞിട്ടാ.
പുള്ളാരല്ലേ... പൂതിയല്ലേ... എന്നൊക്കെ തോന്നി
സകലമാന ഊടുവഴീലും
ഊരും പേരും ശരിയല്ലാത്ത ചെലവള്‌മാരെ
തപ്പിത്തപ്പി നടന്ന്‌ കൊഴഞ്ഞ്‌
ഉച്ചയോടെ കൊച്ചുവേളീ ചെന്ന്‌
ഞാന്‍ പൊറത്ത്‌ മുഷിഞ്ഞുകെടന്ന്‌
നാല്‌ ദിനേശ്ബീഡിം പൊകച്ച്‌.
തട്ടുമുട്ടും ചിരിബഹളോം തകര്‍ത്ത്‌
പിന്നേം പിന്നേം നേരംവൈകി...
എറ്റിപ്പിഴിഞ്ഞ ജീന്‍സ്‌ പോലെ
അവമ്മാര്‌ വണ്ടീക്കേറി മലന്നേപ്പിന്നെ
ബാറിന്റെ മുമ്പിലാ ഞാന്‍ നിര്‍ത്തിയെ.
കൊതിക്കെറുവ്‌ മാറ്റാന്‍ രണ്ട്‌ വാറ്റടിച്ച്‌
ഒരു താറമ്മൊട്ടേം വിഴുങ്ങി വന്നപ്പോ...
ദാ കെടക്കുന്നു... അവമ്മാരെടെ തരികിട.
'അമ്പതേ' തരത്തൊള്ളെന്ന്‌!
എമ്പതല്ലാ.. അമ്പതാത്രേ... പറഞ്ഞേന്ന്‌
ഒര്‌ ജാമ്യവെവസ്ഥേം വളിച്ച ചിരീം.
കിട്ട്യതും വാങ്ങിച്ച്‌ അവമ്മാരെ പൊറത്താക്കി
കേശവദാസപുരത്തേക്ക്‌ തിരിയുമ്പോ
മുടിയാനയിട്ട്‌ ഒരു മീന്‍ലോറി കേറിവന്ന്‌....

ഞാനിപ്പം കഷ്വാല്‍റ്റീലാടാ അപ്പീ...
വണ്ടിയാകെ ചളവായെടാ പൊന്നേ!
നീയാ യൂണ്യന്‍ നേതാവിനെ വിളിച്ചോണ്ട്‌
ഇങ്ങോട്ടൊന്ന്‌ വാടാ മോനേ.
ഇതേലെ കാശ്‌ തീരാറായി...
ങാ.. പിന്നെ,
മറക്കാതെ നാല്‌ പൊറോട്ടേം കോഴീം,
പറ്റുവെങ്കി... മറ്റേ...!

***

Monday, January 21, 2008

മുഴക്കം

Photobucket

കാണാത്ത കയര്‍കൊണ്ട്‌ കെട്ടിയാലും
കാലുകള്‍ കുതികൊള്ളുമെന്നുമെങ്ങും.
കാരാഗൃഹത്തിലടച്ചിട്ടാലും
കാവ്യവും കാലവും അരികിലെത്തും.
ഈന്തച്ചുവട്ടില്‍ തളച്ചിട്ടാലും
ദേവദാരുക്കളെന്നരികിലെത്തും.
ചോദിക്കായാണ്‌ നീ വിഫലബുദ്ധീ:
'മാമരം സഞ്ചരിച്ചീടുമെന്നോ?'

മണലും മരുക്കാറ്റുമാര്‍ത്തുതിങ്ങും
മരണച്ചിരികളില്‍ കോര്‍ത്തുവീഴ്‌കെ,
ഒച്ചയൊടുങ്ങാ നിലവിളികള്‍
ഒച്ചുപോല്‍ മെല്ലെ തണുത്തുപോകെ,
ഇച്‌ഛകള്‍ക്കൊത്ത്‌ മിഴികള്‍ പോലും
തുഷ്ടി നേടാത്ത മനസ്സിനൊപ്പം
ഒട്ടകം സൂചിക്കുഴ കടക്കാ-
നൊക്കാതെ നട്ടം തിരിവതുപോല്‍
‍ഈ മണ്ണില്‍ വന്നുപിറന്നതിന്റെ
ഈടുറ്റ വേദന തിന്നു ഞങ്ങള്‍.

മുക്തമാക്കൂ, മുള്ളുവേലി ചുറ്റി
താഴുറപ്പിച്ച നിലവറയില്‍
ഭഗ്‌നനിലാവില്‍ തുടിച്ചു തേങ്ങും
മുഗ്‌ദ്ധമൗനത്തിന്‍ കടുന്തുടികള്‍.

പ്രാണന്‍ കുരല്‍വിട്ട്‌ പോകുംമുമ്പേ
പ്രാര്‍ത്ഥിക്കുവാനൊരു വാക്കു നല്‍കൂ...
വെട്ടം മരിക്കാത്ത ദിക്കുകളേ
പെട്ടെന്ന് നക്ഷത്ര ദീപ്തിയേകൂ.

000

* അക്ഷരങ്ങളെ സാമൂഹികപരിവര്‍ത്തനത്തിനായി ഉപയോഗിച്ച 'അഫ്‌നാന്‍'...

Saturday, January 19, 2008

ഫാന്‍സിഡ്രസ്സ്

Pakaram

ആ ദിനങ്ങളില്‍
പെരുമഴയ്ക്കും മണലറയ്ക്കും
നഗ്നതയും നാണവും കനത്തു.
നുണയുടെ വെള്ളപ്പെരുക്കം
നഗരങ്ങളെ ചതുപ്പുകളാക്കിയത്
ചക്കരക്കുടത്തിലിറങ്ങിയ ഈച്ചകളും
മുലക്കാമ്പുകള്‍ കണ്ട കൊതുകുകളും
അറിയാത്തവിധം രാജവീഥികള്‍ മരവിച്ചു കിടന്നു.
പ്രസ്താവനകള്‍ (വളിച്ചവ) ചെളിയായ്‌
പെറ്റുവളര്‍ന്നു പലവടിവില്‍.

‘മഴയേ… മഴയേ… മാനക്കനിവേ,
മാളോര്‍ ഞങ്ങള്‍ കുഴഞ്ഞല്ലോ.
മദമെല്ലാമൊന്നാടിത്തീര്‍ക്കൂ
കരയും കടലും പിരളുന്നു.
മേലാപ്പുകളും കീഴാറുകളും
മേലാതുള്ളൊരു മണല്‍വിരിയില്‍
പെയ്തൊഴിയൂ നീ മുകില്‍വമ്പേ…’
നെന്‍ചുപിടഞ്ഞു, മിഴിപൊള്ളി.

പാഴൂര്‍മനയിലെ ഗണകന്‍ ചൊല്ലി
ഗണിച്ചുഗുണിച്ചൊരു ചിരിയോടെ:
‘പറുദീസയിലെ പഴയ ചെകുത്താന്‍
‍പുതുവേഷത്തില്‍ ജനസ്ഥലികള്‍
മണ്ടിമണത്തുനടപ്പതിനാലേ
മഴയൊരു മ്ളേച്‌ഛതയായ്‌ മുഴുകി.
അവന്‍റ്റെ പാപക്കറകളിലല്ലോ
ലോകം മരണച്ചെളിനിലമായ്‌.

***
* പെരിങ്ങോടന്‍റ്റെ 'ഋഷ്യശൃംഗന്'ഒരു അനുബന്ധം.

Tuesday, January 15, 2008

ആകാശം പറഞ്ഞത്‌

അജ്മാനിലെ ആകാശം പറഞ്ഞു:

പനിക്കിടക്കയിലായതില്‍ മുഷിയേണ്ട...
മൂക്കൊലിപ്പും പേക്കിനാവും കുടഞ്ഞെറിഞ്ഞ്‌
നാളെഒരു പൂച്ചെണ്ടുമായി ഞാന്‍
‍നിന്‍റ്റെ ആതിഥേയയാവാം.
ഈ പര്‍ദ്ദയും പരിഭവവുമൊഴിഞ്ഞ്‌
ഇലപൊഴിക്കുന്ന ശിശിരത്തിന്‍റ്റെ
മഞ്ഞുകണങ്ങളായി ഞാന്‍ മൊഴിയും...

വരൂ സ്നേഹിതാ,
ഈ തുറന്ന കൈകളിലേക്ക്‌...
സ്വയം പതിക്കുകഈ നെന്‍ചിലേക്ക്‌....
ഇറക്കിവെയ്ക്കുക ഹൃദയഭാരം.

തുരുമ്പിച്ച തുലാസിന്‍റ്റെ തട്ടുകളിലെങ്ങും
ആത്മവിശുദ്ധിയെ വെയ്ക്കരുത്‌.
ഭാരക്കട്ടികള്‍ക്ക്‌ പറയാനാവില്ല
വിദൂരമനസ്സിന്‍റ്റെ വിഫലാവേഗങ്ങള്‍!
ചൊല്ലിയൊഴിയാത്ത കവിതപോലെ
നിറകണ്ണുകളില്‍ തിരികളുലയുമ്പോള്‍
ഇടറുന്ന തേങ്ങലുകള്‍ക്കിടമേകാതെ
എന്‍റ്റെ മുടിത്തൊങ്ങലുകളില്‍
‍നിന്‍റ്റെ മുഖമമര്‍ത്തുക.

എള്ളും എരുക്കും പൂക്കുന്ന ഗന്ധം...
ഏലച്ചായ തിളയ്ക്കുന്ന ഉന്മാദം...
പാലമരം വയസ്സറിയിച്ച പ്രണയം...
എല്ലാം നീയെന്നില്‍ കണ്ടെത്തും.

അതുവരെ...
എന്‍റ്റെ പനിക്കിടക്കയുടെ തലയ്ക്കല്‍
തണുവുറഞ്ഞ കൈപ്പടവുമായി
ഉറങ്ങാതെ കാത്തിരിക്കുക.
ചിന്തേരിട്ട ചില വാക്കുകള്‍
എനിക്കായി കരുതിവെയ്ക്കുക.

***